Kerala

സാര്‍സ് കൊവിഡ്-2 വൈറസ് വകഭേദം: വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ്

എയര്‍പോട്ടിനോടനുബന്ധിച്ചുള്ള കൊവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും. നാല് എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും കിയോസ്‌കുകള്‍ ആരംഭിക്കും. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വരുന്നവരുടെ കൊവിഡ് പരിശോധന ശക്തമാക്കും.

സാര്‍സ് കൊവിഡ്-2 വൈറസ് വകഭേദം: വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ്
X

തിരുവനന്തപുരം: ബ്രിട്ടനില്‍ സാര്‍സ് കൊവിഡ്-2 (SARSCoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം കൂടി. ഇപ്പോഴത്തെ കൊവിഡ്- 19നേക്കാളും 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസാണ് വകഭേദം വന്ന വൈറസ്. മാത്രമല്ല, പുതിയതരം വൈറസിന്റെ രോഗതീവ്രതാ സാധ്യതയെപ്പറ്റിയുള്ള പഠനം നടന്നുവരുന്നതേയുള്ളൂ. കൊറോണ വൈറസ് ആദ്യം റിപോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം.

വയോജനങ്ങളും മറ്റുപല രോഗമുള്ളവരും സംസ്ഥാനത്ത് ധാരാളമുള്ളതിനാല്‍ രോഗം വന്നുകഴിഞ്ഞാല്‍ അവരെ ഗുരുതരമാക്കും. ആരോഗ്യമുള്ളവര്‍ക്ക് പോലും പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആ ഒരു സാഹചര്യത്തില്‍ നിലവിലെ കൊവിഡ് വ്യാപനം വിലയിരുത്താനും പുതിയ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും ചികില്‍സത്സയും ശക്തിപ്പെടുത്താനുമാണ് യോഗം കൂടിയത്.

എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. എയര്‍പോട്ടിനോടനുബന്ധിച്ചുള്ള കൊവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും. നാല് എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും കിയോസ്‌കുകള്‍ ആരംഭിക്കും. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വരുന്നവരുടെ കൊവിഡ് പരിശോധന ശക്തമാക്കും. യുകെയില്‍നിന്നും മറ്റേതെങ്കിലും രാജ്യങ്ങള്‍ വഴിയും വരുന്നവരെ കണ്ടെത്താന്‍ സര്‍വൈലന്‍സ് സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തിനുള്ളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കുന്നതാണ്.

14 ദിവസത്തന് മുമ്പ് ഇവിടെ എത്തിച്ചേര്‍ന്ന ആളുകളേയും പ്രത്യേക നിരീക്ഷണത്തില്‍ കൊണ്ടുവരേണ്ടതാണ്. ഇവിടെ നിന്നും വന്നവരുടെ ക്വാറന്റൈന്‍ ശക്തിപ്പെടുത്തും. ക്വാറന്റൈനിലുള്ള എല്ലാവരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടാണ്. എല്ലാ മെഡിക്കല്‍ ഓഫിസര്‍മാരും നിരന്തരം കാര്യങ്ങള്‍ വിലയിരുത്തുന്നതാണ്. ജീവനക്കാര്‍ കര്‍ശനമായും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. മരുന്നുകള്‍, സുരക്ഷാ ഉപകരണങ്ങള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

ബ്രിട്ടണില്‍ കൊവിഡ് വൈറസിന്റെ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് പ്രതിരോധത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ശക്തമായി തുടര്‍ന്നുവരുന്നു. ഒരുവര്‍ഷമായി കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.

വെന്റിലേറ്റര്‍, കിടക്കകള്‍ എന്നിവ തീര്‍ന്നുപോയാലുണ്ടാവുന്ന പ്രതിസന്ധി ഉണ്ടാക്കാതെ ഫലപ്രദമായി പ്രതിരോധിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ കഠിനപ്രയത്‌നം കൊണ്ടാണ്. പുതിയ സാഹചര്യത്തതില്‍ ഈ മുന്നൊരുക്കങ്ങള്‍ ശക്തമാക്കുന്നതാണ്. പ്രായം ചെന്നവരുടേയും മറ്റ് അസുഖമുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനുശേഷം പ്രായം ചെന്നവരില്‍ രോഗവ്യാപനമുണ്ടാവുന്നതായി കാണുന്നുണ്ട്. ഓരോ വ്യക്തിയും നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ജീവഹാനിയുണ്ടാവാതെ ജനങ്ങളെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപന സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞതുപോലെ വീണ്ടും കൊവിഡ് വ്യാപനം കൂടിവരികയാണ്. അതിന് പുറമേയാണ് ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണിയും. നല്ല പരിചരണം നല്‍കി മരണനിരക്ക് പരമാവധി കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കൊവിഡ് ഇതരരോഗികളുടേയും പരിചരണം ഉറപ്പാക്കേണ്ടതാണ്. ഇതിനായി പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും കൊവിഡ്, നോണ്‍ കൊവിഡ് ചികില്‍സകള്‍ ഒരുമിച്ച് ഉറപ്പാക്കും.

സിഎഫ്എല്‍ടിസികളായിരുന്ന വിദ്യാലയങ്ങള്‍ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ പകരം സംവിധാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാ ബീവി, മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, ജില്ലാ ആശുപത്രികളിലേയും കൊവിഡ് ആശുപത്രികളിലേയും സൂപ്രണ്ടുമാര്‍, എല്ലാ ജില്ലകളിലെയും മെഡിക്കല്‍ ഓഫിസര്‍മാര്‍, എന്‍എച്ച്എം പ്രോഗ്രാം ഓഫിസര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it