Kerala

നാഗര്‍കുര്‍ണൂലില്‍ രക്ഷാദൗത്യത്തിന് നാവികസേനയും; 150 മീറ്റര്‍ അരികെ രക്ഷാപ്രവര്‍ത്തകര്‍

നാഗര്‍കുര്‍ണൂലില്‍ രക്ഷാദൗത്യത്തിന് നാവികസേനയും; 150 മീറ്റര്‍ അരികെ രക്ഷാപ്രവര്‍ത്തകര്‍
X

തെലങ്കാന: നാഗര്‍കുര്‍ണൂലില്‍ തുരങ്കം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തില്‍ നാവികസേനയുടെ മറൈന്‍ കമാന്‍ഡോകളും രംഗത്ത്. തുരങ്കത്തില്‍ കുടുങ്ങിയവരുടെ 150 മീറ്റര്‍ അരികെ രക്ഷാപ്രവര്‍ത്തകരെത്തിയെന്നാണ് വിവരം. ഇവര്‍ക്ക് അടുത്തേക്ക് എത്താന്‍ അവശിഷ്ടങ്ങള്‍ ഇ കണ്‍വെയര്‍ ബെല്‍റ്റ് വഴി പുറത്തേക്ക് മാറ്റുന്ന പ്രക്രിയ ആണ് ഇപ്പോള്‍ നടക്കുന്നത്. തകര്‍ന്ന യന്ത്രഭാഗങ്ങളും വെള്ളക്കെട്ടും ചെളിയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്. തുരങ്കം പൂര്‍ണമായും അവശിഷ്ടങ്ങള്‍ മൂടിയ നിലയിലാണ്.

തുരങ്കത്തില്‍ ഓക്സിജനും വൈദ്യുതിയും ലഭ്യമാക്കിയിട്ടുണ്ട്. വെള്ളം വറ്റിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. എന്‍ഡിആര്‍എഫിന്റെ നാല് ടീമുകള്‍, 24 സൈനികര്‍, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡിലെ (എസ്സിസിഎല്‍) 23 അംഗങ്ങള്‍, ഇന്‍ഫ്രാ സ്ഥാപനത്തിലെ അംഗങ്ങള്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

ശനിയാഴ്ച രാവിലെയാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം പൊളിഞ്ഞ് അപകടമുണ്ടായത്. രണ്ട് എന്‍ജിനീയര്‍മാരും ആറ് തൊഴിലാളികളുമാണ് തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചുനാളായി അടച്ചിട്ടിരുന്ന തുരങ്കത്തില്‍ നാലു ദിവസം മുന്‍പാണ് വീണ്ടും നിര്‍മാണം ആരംഭിച്ചത്.



Next Story

RELATED STORIES

Share it