Kerala

എംജി സര്‍വകലാശാല സംഘര്‍ഷം: എസ്എഫ്‌ഐയുടെ പരാതിയില്‍ എഐഎസ്എഫ് നേതാക്കള്‍ക്കെതിരേയും കേസ്

എംജി സര്‍വകലാശാല സംഘര്‍ഷം: എസ്എഫ്‌ഐയുടെ പരാതിയില്‍ എഐഎസ്എഫ് നേതാക്കള്‍ക്കെതിരേയും കേസ്
X

കോട്ടയം: എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐയുടെ പരാതിയിലും പോലിസ് കേസെടുത്തു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ പരാതികളിലാണ് എഐഎസ്എഫ് നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തത്. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള എഐഎസ്എഫിന്റെ ആരോപണം വ്യാജമാണെന്നാണ് എസ്എഫ്‌ഐയുടെ വാദം. പരാതിക്കാരിയായ എഐഎസ്എഫ് നേതാവിന്റെ മൊഴി പോലിസ് വീണ്ടും രേഖപ്പെടുത്തും. അതേസമയം, എസ്എഫ്‌ഐയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് എഐഎസ്എഫ് വ്യക്തമാക്കി.

സംഘര്‍ഷത്തിന് ശേഷമാണ് കേസ് കൊടുത്തത്. പ്രതിരോധിക്കാനാണ് എസ്എഫ്‌ഐ പരാതി നല്‍കിയത്. സാമാന്യബുദ്ധിയുള്ളവര്‍ക്ക് അതറിയാം. അക്രമത്തെ അപലപിക്കാന്‍ നേതൃത്വം തയ്യാറാവുന്നില്ല. ആര്‍ക്കെതിരെയാണ് കേസ് എന്നറിയില്ല. കോളജില്‍നിന്ന് പുറത്തിറങ്ങിയത് പോലിസ് സംരക്ഷണത്തിലാണ്.

എഐഎസ്എഫ് പ്രകോപനമുണ്ടാക്കിയിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതിയെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേയാണ് പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസ്‌സി/എസ്ടി വകുപ്പ് ചുമത്തിയിരിക്കുന്നതിനാലാണ് അന്വേഷണ ചുമതല ഡിവൈഎസ്പിയെ ഏല്‍പ്പിക്കുന്നത്.

എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ എഐഎസ്എഫ് വനിതാ നേതാവ് പോലിസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്എഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികളായ സി എ അമല്‍, അര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് കെ എം അരുണ്‍, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവര്‍ക്കെതിരേയാണ് ഗാന്ധിനഗര്‍ പോലിസ് കേസെടുത്തത്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ നല്‍കിയ പരാതിയില്‍ എഐഎസ്എഫ് നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തത്.

Next Story

RELATED STORIES

Share it