Kerala

കോണ്‍ഗ്രസിനെതിരേ എം ബി രാജേഷ്; കോണ്‍ഗ്രസുകാര്‍ക്ക് പദവിക്കായുള്ള ഗ്രൂപ്പ് യുദ്ധങ്ങളല്ലാതെ വേറെന്ത് പോരാട്ടം?

സ്വന്തം കാര്യവും മക്കളുടെ കാര്യവുമാണ് ബിജെപിക്കെതിരായ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാക്കള്‍ നടത്തിയതെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണയ്ക്കുന്നതാണ് രാജേഷിന്റെ എഫ്ബി പോസ്റ്റും.

കോണ്‍ഗ്രസിനെതിരേ എം ബി രാജേഷ്; കോണ്‍ഗ്രസുകാര്‍ക്ക് പദവിക്കായുള്ള ഗ്രൂപ്പ് യുദ്ധങ്ങളല്ലാതെ വേറെന്ത് പോരാട്ടം?
X

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ രാജിയും കര്‍ണാടകയിലെ എംഎല്‍എമാരുടെ കൂറുമാറ്റവും മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെതിരേ എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തം കാര്യവും മക്കളുടെ കാര്യവുമാണ് ബിജെപിക്കെതിരായ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാക്കള്‍ നടത്തിയതെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണയ്ക്കുന്നതാണ് രാജേഷിന്റെ പോസ്റ്റും.

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

''രാഹുല്‍ ഗാന്ധിയുടെ രാജിക്കത്തിനെ മുന്‍നിര്‍ത്തിയാണീ കുറിപ്പ്.നേരത്തെ എഴുതണമെന്ന് വിചാരിച്ചെങ്കിലും ചില തിരക്കുകള്‍ കാരണം നടന്നില്ല. കര്‍ണാടക സംഭവ വികാസങ്ങളും ഇന്നത്തെ ദി ഹിന്ദു'വിലെ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ ലേഖനവും വീണ്ടും രാഹുലിന്റെ രാജി ഓര്‍മ്മിപ്പിച്ചു.

രാഹുല്‍ ഗാന്ധിയുമായി പാര്‍ലിമെന്റിലെ പത്തു വര്‍ഷത്തെ പരിചയമുണ്ട്. പ്രതിപക്ഷത്ത് ഒരുമിച്ചിരുന്ന കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ പരിചയം നല്ല സൗഹൃദമായി വളര്‍ന്നു. ഏതാനും വര്‍ഷം മുമ്പ് ഡെക്കാണ്‍ ക്രോണിക്കിളുമായുളള ഒരഭിമുഖത്തില്‍ സൗഹൃദത്തെക്കുറിച്ചും ഒരു ചോദ്യമുണ്ടായി. അതിന് മറുപടിയായി രാഹുല്‍ എന്ന വ്യക്തിയെ കുറിച്ച് ചില നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ തന്നെ. അദ്ദേഹത്തിനെതിരെ നടന്നു കൊണ്ടിരുന്ന ഹീനമായ വ്യക്തി അധിക്ഷേപത്തോടുള്ള വിയോജിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. വീക്ഷണം പത്രം രാഷ്ട്രീയലക്ഷ്യത്തിനായി ആ പരാമര്‍ശങ്ങളെ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയുണ്ടായി.

പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായപ്പോള്‍ മനോരമ ഓണ്‍ലൈന്‍ എന്നോടും അതിനെക്കുറിച്ച് അഭിപ്രായം തേടുകയുണ്ടായി. ' രാഹുല്‍ ഗാന്ധി എന്ന വ്യക്തിയല്ല പ്രശ്നം. അദ്ദേഹത്തിന് കോണ്‍ഗ്രസിനെ രക്ഷിക്കാനാവുമെന്ന് കരുതുന്നില്ല. കാരണം ഒരു വ്യക്തിക്ക് മാറ്റാനാവുന്നതല്ല കോണ്‍ഗ്രസിന്റെ നയങ്ങള്‍.ആ നയങ്ങള്‍ അവരുടെ വര്‍ഗ്ഗ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് രാഹുല്‍ ഗാന്ധിക്ക് മാറ്റം വരുത്താന്‍ കഴിയുന്നതല്ല.' ഏതാണ്ടിങ്ങനെയാണ് അഭിപ്രായം പറഞ്ഞതെന്നോര്‍ക്കുന്നു.

രാഹുലിന്റെ രാജിക്കത്ത് വായിച്ചപ്പോള്‍ ആ അഭിപ്രായവും അതിനപ്പുറം ചിലതും മനസ്സില്‍ വന്നു. ആ രാജിക്കത്ത് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായി മുന്‍ അധ്യക്ഷന്‍ ചുമത്തുന്ന കുറ്റപത്രമാണ്! രാജിക്കത്തില്‍ ഒരിടത്ത് അദ്ദേഹം പറയുന്നത് നോക്കു.' ......ആര്‍.എസ്.എസിനോടും അവര്‍ പിടിച്ചെടുത്ത സ്ഥാപനങ്ങളോടും വ്യക്തിപരമായി മുഴുവന്‍ കരുത്തോടെ തന്നെ പൊരുതി....... ചില നേരങ്ങളില്‍ ഞാന്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു പോയിട്ടുണ്ട്. '

അവസാനം അദ്ദേഹം അനുയായികള ഉപദേശിക്കുന്നു -'' ആഴത്തില്‍ പ്രത്യയശാസ്ത്ര യുദ്ധത്തില്‍ പോരാടാതെയും അധികാരത്തിനുള്ള മോഹം ഉപേക്ഷിക്കാതെയും നാം നമ്മുടെ എതിരാളികളെ പരാജയപ്പെടുത്തുകയില്ല.' അധ്യക്ഷനായ ഒരാള്‍ക്ക് താന്‍ നയിച്ച പാര്‍ട്ടിയുടെ പാപ്പരത്തത്തെക്കുറിച്ച് ഇതിലപ്പുറം എങ്ങിനെ തുറന്നു പറയാനാവും? മാധ്യമ വാര്‍ത്തകളനുസരിച്ചാണെങ്കില്‍ പ്രവര്‍ത്തക സമിതിയില്‍ പാര്‍ട്ടിയുടേയും നേതൃഗണത്തിന്റെയും വഞ്ചനയെക്കുറിച്ച് അദ്ദേഹം പൊട്ടിത്തെറിച്ചതു കുടി ഈ രാജിക്കത്തിന്റെ അനുബന്ധമായി വായിക്കേണ്ടതാണ്.

അദ്ദേഹത്തിന്റെ ഉപദേശം അനുയായികള്‍ എങ്ങിനെ സ്വീകരിച്ചുവെന്ന് കര്‍ണാടകയിലേയും ഗുജറാത്തിലേയും കോണ്‍ഗ്രസ് എംഎല്‍ ഏമാര്‍ കാണിച്ചു തന്നല്ലോ. അധികാര മോഹത്താല്‍ അന്ധരായ കോണ്‍ഗ്രസുകാര്‍ക്ക് എന്ത് പ്രത്യയശാസ്ത്രം?പദവിക്കായുള്ള ഗ്രൂപ്പ് യുദ്ധങ്ങളല്ലാതെ വേറെന്ത് പോരാട്ടം?

സംഘ പരിവാറിനെതിരായ പ്രത്യയശാസ്ത്ര യുദ്ധത്തിന് കോണ്‍ഗ്രസിന് കെൽപില്ലെന്ന് രാഹുല്‍ ഗാന്ധി തന്നെ തിരിച്ചറിഞ്ഞ് അധ്യക്ഷ പദവി ഒഴിയുമ്പോള്‍ ആ കെൽപില്ലായ്മ ചരിത്രപരമായും വര്‍ഗ്ഗപരമായും ഉള്ളതാണ് എന്നറിയണം. ജനസംഘം രൂപീകരിക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി നെഹ്റുവിന്റെ ക്യാബിനറ്റില്‍ നിന്നാണ് രാജിവച്ച് പുറത്തു വന്നതെന്ന് മറക്കരുത്. ഇന്ത്യയില്‍ ബിജെപിയുടെ പൂര്‍വ്വരൂപമായ ജനസംഘം സ്ഥാപകനെ മന്ത്രിസഭയിലുള്‍പ്പെടുത്താവുന്നത്ര പ്രത്യയശാസ്ത്ര ബലമേ നെഹ്റു നയിച്ച കാലത്ത് പോലും കോണ്‍ഗ്രസിന് ഉണ്ടായിരുന്നുള്ളൂ എന്ന് അറിയുക. ഗോള്‍വാള്‍ക്കുമായുളള കത്തിടപാടുകള്‍ക്കു ശേഷം വിലയില്ലാത്ത വാക്കും വിശ്വസിച്ച് ഗാന്ധി വധത്തിന്റെ പേരില്‍ ആർഎസ്എസിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് അവരെ നിയമ വിധേയരാക്കിയതും മറ്റാരുമായിരുന്നില്ലല്ലോ.

ഷാബാനു ബീഗം കേസില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തി ഇസ്ലാമിക വര്‍ഗ്ഗീയ ശക്തികളേയും അതു ബാലന്‍സ് ചെയ്യാന്‍ തൊട്ടുപിന്നാലെ അയോധ്യയില്‍ ശിലാന്യാസം നടത്താന്‍ അനുവദിച്ച് വിശ്വഹിന്ദു പരിഷത്തിനേയും ഒരു പോലെ പ്രീണിപ്പിച്ച പ്രത്യയശാസ്ത്രത്തിന്റെയും ഉടമസ്ഥാവകാശം കോണ്‍ഗ്രസിനാണ്.

Next Story

RELATED STORIES

Share it