Kerala

ന്യൂനമര്‍ദം: കോട്ടയം ജില്ലയില്‍ അതീവ ജാഗ്രതാനിര്‍ദേശം; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോരമേഖലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ഡിഡിഎംഎ നിര്‍ദേശിച്ചു.

ന്യൂനമര്‍ദം: കോട്ടയം ജില്ലയില്‍ അതീവ ജാഗ്രതാനിര്‍ദേശം; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
X

കോട്ടയം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നല്‍കിയ മുന്നറിയിപ്പ് പരിഗണിച്ച് കോട്ടയം ജില്ലയില്‍ അതീവ ജാഗ്രതാനിര്‍ദേശം. ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ)യുടെ അടിയന്തരയോഗം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോരമേഖലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ഡിഡിഎംഎ നിര്‍ദേശിച്ചു.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധസമിതിയും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അനൗണ്‍സ്മെന്റ് മുഖേന വിവരം നല്‍കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. മുമ്പ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ മേഖലകളിലുള്ളവര്‍ക്കായി ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കണം. പുറമ്പോക്കുകള്‍, മലഞ്ചെരിവുകള്‍, ഒറ്റപ്പെട്ട പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവരെയും മുന്‍കൂട്ടി ക്യാംപുകളിലേക്ക് മാറ്റണം.

ദുരിതാശ്വാസ ക്യാംപുകളാക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ മുന്‍കൂട്ടി സജ്ജമാക്കണം. മുമ്പ് ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രങ്ങള്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പോളിങ് കേന്ദ്രങ്ങളാണെങ്കില്‍ പകരം സ്ഥലം കണ്ടെത്തണം. ക്യാംപുകള്‍ സജ്ജീകരിക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണം. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കണം. ജില്ലയുടെ വിവിധ മേഖലകളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരശിഖരങ്ങളും മുറിച്ചുനീക്കുന്നതിന് അഗ്നിസുരക്ഷാ സേനയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണം.

വൈദ്യുതി ലൈനുകള്‍ക്കു മുകളിലേക്ക് വീഴാന്‍ സാധ്യതയുള്ള ശിഖരങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ടെന്ന് കെഎസ്ഇബി ഉറപ്പാക്കണം. കെഎസ്ഇബി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിക്കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പൊതുവായ ഏകോപനത്തിന്റെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ചുമതല റവന്യൂ വകുപ്പിനാണ്. ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ പോലിസ് മേധാവി ജി ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ ഇന്‍സിഡന്റ് റസ്‌പോണ്‍സ് സംവിധാനത്തിന്റെ അടിയന്തര യോഗവും വിളിച്ച കലക്ടര്‍ താലൂക്ക് തല ജാഗ്രതാസംവിധാനം കുറ്റമറ്റതാക്കണമെന്ന് നിര്‍ദേശിച്ചു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് ജില്ലയില്‍ ശക്തമായ മഴയും യുഴലിക്കാറ്റുമുണ്ടാവാനിടയുള്ള സാഹചര്യത്തില്‍ കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അവശ്യഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പരുകള്‍: കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം -0481 ബ 2566300, 2565400, 25 85500 (Hotlin-e), 9446562236, കോട്ടയം താലൂക്ക് -0481 2568007, ചങ്ങനാശേരി -04812420037, മീനച്ചില്‍-048222 12325, വൈക്കം -04829231331, കാഞ്ഞിരപ്പള്ളി -04828 202331.

Next Story

RELATED STORIES

Share it