Kerala

ലോക കേരളസഭ സമാപിച്ചു: ആറു പ്രമേയങ്ങൾക്ക് അംഗീകാരം

കേരളത്തിന്റെ പ്രശ്നങ്ങൾ, സാധ്യതകൾ, പരിഹാരസാധ്യതകൾ എന്നിവ ചർച്ചചെയ്യാൻ ഗ്ലോബൽ ഹാക്കത്തോൺ ഈവർഷം തന്നെ സംഘടിപ്പിക്കുമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലോക കേരളസഭ സമാപിച്ചു: ആറു പ്രമേയങ്ങൾക്ക് അംഗീകാരം
X

തിരുവനന്തപുരം: രണ്ടാം ലോക കേരള സഭ ആറു പ്രമേയങ്ങൾക്ക് അംഗീകാരം നൽകി. പിഎം ജാബിർ അവതരിപ്പിച്ച 'സുസ്ഥിര വികസനത്തിന് അന്താരാഷ്ട്ര കുടിയേറ്റ നയരേഖയിൽ പ്രവാസികളും പ്രവാസവും ആതിഥേയ രാജ്യത്തിന്റെയും മാത്രരാജ്യത്തിന്റെയും വികസനത്തിൽ നിർണായക ചാലക ശക്തിയാണെന്ന വസ്തുത വിശദമാക്കുന്നു.

പി എൻ ബാബുരാജ് അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ ഇമിഗ്രേഷൻ ബിൽ 2019(കരട്) കൂടുതൽ ജനകീയ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നു. ഒ വി മുസ്തഫ അവതരിപ്പിച്ച കേരള പുനർനിർമ്മാണത്തിൽ പങ്കാളികളാകുക എന്ന പ്രമേയത്തിൽ നാടിന്റെ സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പാക്കുന്ന റീ ബിൽഡ്‌കേരളയിൽ പ്രവാസികൾക്ക് വഹിക്കാവുന്ന പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.

വെങ്കിടേഷ് രാമകൃഷ്ണൻ അവതരിപ്പിച്ച സാംസ്‌കാരിക അടിത്തറ വിപുലപ്പെടുത്തി പ്രവാസി ലോകത്തെ കേരളസമൂഹത്തിൽ ആഴത്തിലുള്ള ഉൾചേർക്കുക എന്ന പ്രമേയത്തിൽ സ്‌നേഹ സഹോദര്യങ്ങളിൽ അധിഷ്ഠിതമായതും വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതുമായ നമ്മുടെ സംസ്‌കാരം വരും തലമുറയിലടക്കം ഊട്ടിയുറപ്പിക്കാൻ ഉതകുന്ന ഫലപ്രദമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.

എൻ അജിത്കുമാർ അവതരിപ്പിച്ച പ്രമേയം സമഗ്ര പുനരധിവാസ - പുനസംയോജന നയം നടപ്പിൽ വരുത്തണമെന്ന് നിർദ്ദേശിക്കുന്നു. പ്രവാസി പുനരധിവാസത്തിൽ കേന്ദ്ര സർക്കാർ സജീവമായി ഇടപെടലുകൾ നടത്തണമെന്നും ഇതിനായി സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ആഭ്യന്തര പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെടുന്നതാണ് കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ച പ്രമേയം.

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർനടപടിയുണ്ടാകും

കേരളത്തിന്റെ പ്രശ്നങ്ങൾ, സാധ്യതകൾ, പരിഹാരസാധ്യതകൾ എന്നിവ ചർച്ചചെയ്യാൻ ഗ്ലോബൽ ഹാക്കത്തോൺ ഈവർഷം തന്നെ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാസികൾ അവതരിപ്പിച്ച പ്രശ്നങ്ങൾ പരിഹരിക്കാനും നിർദേശങ്ങൾ പരിഗണിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ വികസന സാധ്യതകളും പ്രശ്നങ്ങളും ഗ്ളോബൽ ഹാക്കത്തോണിൽ ചർച്ചചെയ്യും. ഇതിനായി വിദഗ്ധരെ ഉൾക്കൊള്ളിച്ചായിരിക്കും സമ്മേളനം നടത്തുക. ലോകത്തെമ്പാടുമുള്ള പ്രവാസി പ്രൊഫഷണലുകളുടെ വൈദഗ്ധ്യവും നൈപുണ്യവും കേരളവികസനത്തിനായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട് പ്രൊഫഷണലുകളുടെ സമ്മേളനം സംഘടിപ്പിക്കും.

വിവിധ ഭാഗത്തുള്ള പ്രവാസികളുടെ ഡയസ്പോറ സമ്മേളനങ്ങളും ചേരും. ലോക കേരള സഭ തന്നെ ഇതിന് മുൻകൈയെടുക്കണം. അതത് രാജ്യങ്ങളിലെ സംഘടനകളെയൊക്കെ പങ്കെടുപ്പിക്കാനാകണം. ഇതിന് അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുള്ള മേഖലകളിലെ ലോകകേരള സഭാംഗങ്ങൾ അതത് മേഖലകളിൽ മുൻകൈയെടുക്കാമെന്ന് ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ആഗോള പ്രവാസി രജിസ്റ്റർ തയാറാക്കുന്നതിന് നടപടി സ്വീകരിക്കും. ഫലപ്രദമായി ഇത് നടപ്പാക്കുന്നതിന് പ്രാമുഖ്യം നൽകും. ഇതുമായി ബന്ധപ്പെട്ട നടപടി സി.ഡി.എസ് സ്വീകരിച്ചുവരുന്നുണ്ട്. ലോക നിലവാരത്തിലുള്ള യൂത്ത് ലീഡർഷിപ്പ് അക്കാദമി കേരളത്തിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതി എന്ന നിർദേശം ഇൻഷുറൻസ് കമ്പനികളുമായും വിദഗ്ധരുമായും ചർച്ച ചെയ്തു മൂന്നുമാസത്തിനകം നടപടി സ്വീകരിക്കും. രണ്ടു പദ്ധതികൾ ഇതിനകം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിനകത്തെ പ്രവാസികളുടെ പ്രശ്നങ്ങൾ പഠിച്ച് ഏപ്രിൽ 30ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതി ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി തുടർനടപടി സ്വീകരിക്കും.

പ്രവാസ നിക്ഷേപ സാധ്യതകളും അവസരങ്ങളും ആഴത്തിൽ ചർച്ചചെയ്ത് ലോക കേരള സഭ

പ്രവാസ സമൂഹത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളുടെയും നിക്ഷേപ അവസരങ്ങളുടെയും വിപുലമായ ചർച്ചയാണ് ലോക കേരള സഭയിൽ നടന്നത്. ലോകരാജ്യങ്ങളെ ഏഴ് മേഖലകളാക്കി തിരിച്ച് അതത് രാജ്യത്തെ പ്രതിനിധികൾ സമ്മേളിക്കുകയും പ്രവാസ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്ത് ക്രോഡീകരിക്കുകയും ചെയ്തു. തുടർന്ന് എട്ട് വിഷയങ്ങൾ കേന്ദ്രീകരിച്ചും പ്രതിനിധികൾ കൂട്ടായി ചർച്ചചെയ്യുകയും നിർദേശങ്ങൾക്ക് അന്തിമ രൂപം നൽകുകയും ചെയ്തു. യു.എ.ഇ, മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഏഷ്യയിലെ ഇതര രാജ്യങ്ങൾ, യൂറോപ്പും വടക്കെ അമേരിക്കയും, തെക്കെ അമേരിക്കയും ആഫ്രിക്കയും മറ്റുലോക രാജ്യങ്ങൾ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിങ്ങനെയായിരുന്നു മേഖല അടിസ്ഥാനത്തിൽ പ്രതിനിധികൾ ഒത്തുചേർന്ന് ചർച്ചചെയ്തത്. പ്രവാസ തൊഴിൽ പ്രോൽസാഹനവും മികവു കൈവരിക്കലും എന്ന വിഷയത്തെ അധികരിച്ച് മനുഷ്യാവകാശം, പ്രവാസി അനുകൂല നിയമനിർമ്മാണം, നൈപുണ്യ വികസനം, റിക്രൂട്ട്മെന്റ് പ്രക്രിയ, കോൺസുലാർ സേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച പുതിയ പ്രവണതകളും പ്രശ്നങ്ങളും ചർച്ചയ്ക്ക് വിധേയമാക്കി. ആഗോള കേരളത്തിന്റെ സുരക്ഷയും കരുതലും എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി നിക്ഷേപം, പ്രവാസി ചിട്ടി, ഡയസ്പോറ ബോണ്ട്, കേരള ബാങ്ക്, സഹകരണ മേഖല, വിനോദ സഞ്ചാരം തുടങ്ങിവ ആഴത്തിൽ വിശകലനം ചെയ്തു. പ്രവാസാനന്തര പുരനധിവാസം എന്ന വിഷയത്തെ അധികരിച്ച് നോർക്ക സ്‌കീമുകൾ, വെൽഫയർ ഫണ്ട് ബോർഡ്, ഡിവിഡന്റ് സ്‌കീം എന്നിവയും ചർച്ചചെയ്തു. നവകേരള നിർമ്മിതിയിൽ പ്രവാസി ഇടപെടൽ, ലോക കേരളവും കലാ സാംസ്‌കാരിക രംഗവും, സ്ത്രീകളും പ്രവാസവും പ്രളയാനന്തര നവകേരള നിർമ്മിതിയിൽ ആഗോള കേരളത്തിന്റെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയ്ക്ക് വിധേയമാക്കി. കൂട്ടായ ചർച്ചയിൽ ഉയർന്നുവന്ന പ്രധാന വസ്തുതകൾ സഭയിൽ അംഗങ്ങൾ അവതരിപ്പിച്ചു.

റേഷൻ കാർഡ് ഒരു ആധികാരിക രേഖയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ ഇതിൽ ഉൾപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് അവർ ആവശ്യമുന്നയിച്ചു. സ്വന്തം സമ്പാദ്യം പ്രയോജനകരമായ രീതിയിൽ നിക്ഷേപിക്കാനും മൂല്യവർധന നേടാനും ആവശ്യമായ പരിശീലനവും ബോധവൽക്കരണവും നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. തിരിച്ചുവരുന്ന പ്രവാസികൾക്കായി ഒരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങണമെന്നും ആവശ്യമുയർന്നു. നാട്ടിൽ ഇവർക്ക് തൊഴിൽ ലഭ്യമാക്കാൻ ഇതുപകരിക്കും. ഒപ്പം ഇവരുടെ തൊഴിൽ വൈദഗ്ധ്യം സംസ്ഥാന നിർമിതിക്കായി പ്രയോജനപ്പെടുത്തുകയുമാകാം. പ്രവാസികളുടെ കുടുംബത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നു. പ്രവാസികളുടെ നിക്ഷേപ പദ്ധതികളുടെ വേഗത്തിലുള്ള നടപടികൾക്കായി ഏകജാലക സംവിധാനം ഉണ്ടാക്കണമെന്നും മുതിർന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ അതിന്റെ തലപ്പത്ത് നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലും കേരള ഹൗസുകൾ സ്ഥാപിക്കണം എന്നതായിരുന്നു ചർച്ചയിൽ ഉയർന്ന മറ്റൊരു ആവശ്യം. പ്രവാസി ചിട്ടിക്ക് വിദേശത്ത് കൂടുതൽ പ്രചാരം നൽകുന്ന പക്ഷം അതിനെ കൂടുതൽ വിജയത്തിലെത്തിക്കാൻ കഴിയുമെന്ന് സഭാംഗങ്ങൾ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it