Kerala

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ പുതുതായി തിരഞ്ഞെടുക്കേണ്ടത് 2045 ജനപ്രതിനിധികളെ

82 ഗ്രാമപഞ്ചായത്തുകള്‍,14 ബ്ലോക്ക് പഞ്ചായത്തുകള്‍,13 നഗരസഭകള്‍,ഒരു കോര്‍പറേഷന്‍,ഒരു ജില്ലാപഞ്ചായത്ത്1 എന്നിങ്ങനെ 111 തദ്ദേശ സ്ഥാപനങ്ങളിലേക്കായി 2045 പുതിയ ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ പുതുതായി തിരഞ്ഞെടുക്കേണ്ടത് 2045 ജനപ്രതിനിധികളെ
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഡിസംബര്‍ പത്തിനു നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. 111 തദ്ദേശ സ്ഥാപനങ്ങളിലേക്കായി 2045 പുതിയ ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്. ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 1338 വാര്‍ഡുകളാണ് മല്‍സര രംഗത്തുള്ളത്. 692 വാര്‍ഡുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഇതില്‍ 56 എണ്ണം പട്ടികജാതി വനിതകള്‍ക്കാണ്. 136 വാര്‍ഡുകള്‍ പട്ടികജാതി പൊതു വിഭാഗത്തില്‍ പെട്ടവര്‍ക്കും മല്‍സരിക്കാം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി വാര്‍ഡില്‍ പട്ടികവര്‍ഗ വനിതയാണ് മല്‍സരിക്കേണ്ടത്.ഓരോ പഞ്ചായത്തിനും ഒരു വരണാധികാരിയും സഹവരണാധികാരിയും തിരഞ്ഞെടുപ്പിന്റെ ചുമതലകള്‍ ഏറ്റെടുത്തു കഴിഞ്ഞു. അതാത് തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ക്കു തന്നെയാണ് സഹവരണാധികാരിയുടെ ചുമതല നല്‍കിയിരിക്കുന്നത്.

14 ബ്ലോക്ക് പഞ്ചായത്തുകളിലായി 185 വാര്‍ഡുകളാണ് ഉള്ളത്. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി 14 വരണാധികളെയും ചുതലപ്പെടുത്തി. പറവൂര്‍ ബ്ലോക്കിന് ഡപ്യൂട്ടി കലക്ടര്‍ എല്‍ ആര്‍ , ആലങ്ങാട് ബ്ലോക്കില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ്, അങ്കമാലി ബ്ലോക്കില്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, കൂവപ്പടി ബ്ലോക്കില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മലയാറ്റൂര്‍, വാഴക്കുളം ബ്ലോക്കില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ഇടപ്പിള്ളി ബ്ലോക്കിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വൈപ്പിനില്‍ ജില്ലാ ലേബര്‍ ഓഫീസര്‍, പള്ളുരുത്തിയില്‍ ഡപ്യൂട്ടി കലക്ടര്‍ ആര്‍ ആര്‍, മുളന്തുരുത്തിയില്‍ ജില്ലാ രജിസ്ട്രാര്‍ ജനറല്‍, വടവുകോട് ബ്ലോക്കില്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമീഷണര്‍, കോതമംഗലം ബ്ലോക്കില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കോതമംഗലം , പാമ്പാക്കുട ബ്ലോക്കില്‍ എക്‌സി എഞ്ചിനീയര്‍ പിഡബ്ല്യുഡി റോഡ്‌സ് മുവാറ്റുപുഴ, പാറക്കടവ് ബ്ലോക്കില്‍ ജോയിന്റ് രജിസ്ട്രാര്‍ കോ-ഓപറേറ്റീവ് സൊസൈറ്റീസ്, മുവാറ്റുപുഴ ബ്ലോക്കില്‍ ആര്‍ഡിഒ. മുവാറ്റുപുഴ എന്നിവര്‍ക്കാണ് വരണാധികാരിയുടെ ചുമതല. അതാത് ബ്ലോക്ക് പഞ്ചായത്തിന്റെ സെക്രട്ടറിമാരായിരിക്കും സഹ വരണാധികാരികള്‍.

ജില്ലയിലെ 13 നഗരസഭകളിലായി 421 വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 215 വാര്‍ഡുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. 15 എണ്ണം പട്ടികജാതി വനിതകള്‍ക്കും 17 എണ്ണം പട്ടികജാതി പൊതു വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭയില്‍ ഒന്നു മുതല്‍ 25 വരെയുള്ള വാര്‍ഡുകളുടെ വരണാധികാരിയായി പിഡബ്ല്യൂഡി റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും 26 മുതല്‍ 49 വരെ ഡിവിഷനുകളുടെ വരണാധികാരിയായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെയും ചുമതലപ്പെടുത്തി. മുവാറ്റുപുഴ നഗരസഭയില്‍ മുവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസറും കോതമംഗലം നഗരസഭയില്‍ കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസറും പെരുമ്പാവൂര്‍ നഗരസഭയില്‍ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ആലുവ നഗരസഭയില്‍ ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസറും കളമശ്ശേരി നഗരസഭയില്‍ ഒന്നു മുതല്‍ 21 വരെ ഡിവിഷണുകളിലേക്ക് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡപ്യൂട്ടി ഡയറക്ടറും 22 മുതല്‍ 42 വരെ ഡിവിഷണുകളിലേക്ക് മൈനറര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും നോര്‍ത്ത് പറവൂര്‍ നഗരസഭയില്‍ ജില്ലാ സപ്ലൈ ഓഫീസറും അങ്കമാലി നഗരസഭയില്‍ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറും ഏലൂര്‍ നഗരസഭയില്‍ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളറും, തൃക്കാക്കര നഗരസഭയില്‍ ഒന്നുമുതല്‍ 21 വരെ ഡിവിഷണുകളില്‍ ഡപ്യൂട്ടി കലക്ടര്‍ എല്‍ എ യും 22 മുതല്‍ 43 വരെ ഡിവിഷണുകളില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറും മരട് നഗരസഭയില്‍ പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസറും പിറവം നഗരസഭയില്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും കൂത്താട്ടുകുളം നഗരസഭയില്‍ പിഎയു പ്രൊജക്ട് ഡയറക്ടറും വരണാധികാരികളായിരിക്കും.

കൊച്ചി കോര്‍പറേഷനിലേക്ക് 74 ഡിവിഷനുകളിലേക്കാണ് പുതിയ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. 37 വനിതാ സംവരണ വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഒരെണ്ണം പട്ടികജാതി ജനറല്‍ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ഒന്നു മുതല്‍ 25 വരെ ഡിവിഷണുകളുടെ വരണാധികാരിയായി ഫോര്‍ട്ട് കൊച്ചി സബ് കലക്ടറെയും 26 മുതല്‍ 50 വരെ ഡിവിഷണുകളുടെ വരണാധികാരിയായി ജിസിഡിഎ സെക്രട്ടറിയെയും 51 മുതല്‍ 74 വരെയുള്ള ഡിവിഷണുകളുടെ വരണാധികാരിയാക്കും ജില്ലാ പ്ലാനിംഗ് ഓഫീസറെയും ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്തില്‍ ആകെ 27 ഡിവിഷണുകളാണുള്ളത്. വനിതകള്‍ക്കായി 14 ഡിവിഷണുകള്‍ സംവരണം ചെയ്തിരിക്കുന്നു. ഇതില്‍ രണ്ടെണ്ണം പട്ടികജാതി വനിതകള്‍ക്കായും സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി പൊതു വിഭാഗത്തിനായി ഒരു ഡിവിഷണും സംവരണമുണ്ട്. ജില്ലാ കലക്ടറാണ് വരണാധികാരി.

Next Story

RELATED STORIES

Share it