Kerala

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് : എറണാകുളം നളെ പോളിങ് ബൂത്തിലേക്ക്; തിരഞ്ഞെടുക്കേണ്ടത് 2045 ജനപ്രതിനിധികളെ; മല്‍സരിക്കുന്നത് 7255 സ്ഥാനാര്‍ഥികള്‍

വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. വൈകിട്ട് ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. ജില്ലയില്‍ ആകെ 2,590,200 വോട്ടര്‍മാര്‍ ആണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.1,254,568 പുരുഷ വോട്ടര്‍മാരും 1,335,591 സ്ത്രീ വോട്ടര്‍മാരും 41 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ജില്ലയിലുണ്ട്.

തദ്ദേശ സ്ഥാപന  തിരഞ്ഞെടുപ്പ് : എറണാകുളം നളെ  പോളിങ് ബൂത്തിലേക്ക്; തിരഞ്ഞെടുക്കേണ്ടത് 2045  ജനപ്രതിനിധികളെ; മല്‍സരിക്കുന്നത്  7255 സ്ഥാനാര്‍ഥികള്‍
X

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനും ഒരു മാസക്കാലം നീണ്ട പ്രചരണ പരിപാടികള്‍ക്കും ശേഷം എറണാകുളം ജില്ലയിലെ വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്. പതിവ് കൊട്ടിക്കലാശങ്ങളോ വലിയ തോതിലുള്ള പ്രകടനങ്ങളോ ഇല്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യ വകുപ്പും നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍.വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. വൈകിട്ട് ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും.

വോട്ടര്‍മാര്‍

ജില്ലയില്‍ ആകെ 2,590,200 വോട്ടര്‍മാര്‍ ആണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.1,254,568 പുരുഷ വോട്ടര്‍മാരും 1,335,591 സ്ത്രീ വോട്ടര്‍മാരും 41 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ജില്ലയിലുണ്ട്. കൊച്ചി കോര്‍പറേഷനില്‍ 429,623 സമ്മതിദായകരാണുള്ളത്. 207,878 പുരുഷ വോട്ടര്‍മാരും 221,743 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരും കോര്‍പറേഷനിലുണ്ട്. ജില്ലയിലെ 13 നഗരസഭകളിലായി 433,132 വോട്ടര്‍മാരാണുള്ളത്. 208,135 പുരുഷ വോട്ടര്‍മാരും 224,986 സ്ത്രീ വോട്ടര്‍മാരും നഗരസഭകളില്‍ സമ്മതിദായകരായുണ്ട്. നഗരസഭകളില്‍ ആകെ 11 ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്. ജില്ലയിലെ 82 പഞ്ചായത്തുകളിലായി 1, 727,445 സമ്മതിദായകരുണ്ട്. 813,365 പുരുഷന്മാരും 888,862 സ്ത്രീകളും 28 ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിലുള്ളവരും ഇതിലുണ്ട്.

സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍

111 തദ്ദേശ സ്ഥാപനങ്ങളിലേക്കായി 2045 പുതിയ ജനപ്രതിനിധികളെയാണ് ജില്ലയില്‍ തിരഞ്ഞെടുക്കേണ്ടത്. ജില്ലയില്‍ 82 ഗ്രാമ പഞ്ചായത്തുകളിലേക്കും 14 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 13 നഗരസഭകളിലേക്കും കൊച്ചി കോര്‍പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ല പഞ്ചായത്തില്‍ ആകെയുള്ള 27 ഡിവിഷനുകളില്‍ 14 എണ്ണം വനിതാ സംവരണമാണ്. ഇതില്‍ രണ്ട് ഡിവിഷനുകള്‍ പട്ടിക ജാതി വനിതാ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. ഒരു വാര്‍ഡ് ആണ് പട്ടിക ജാതി പൊതു വിഭാഗത്തിന് വേണ്ടി സംവരണം ചെയ്തിട്ടുള്ളത്. 14 ബ്ലോക്ക് പഞ്ചായത്തുകളില്‍ ആയി 185 ഡിവിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 99 ഡിവിഷനുകള്‍ ആണ് വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത്. ഇതില്‍ മൂന്നു ഡിവിഷനുകള്‍ പട്ടികജാതി വനിതകള്‍ക്കായാണ് സംവരണം ചെയ്തിട്ടുള്ളത്. 14 ഡിവിഷനുകള്‍ ആണ് പട്ടിക ജാതി പൊതുവിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നത്. കൊച്ചി കോര്‍പറേഷനില്‍ ആകെയുള്ള 74 ഡിവിഷനുകളില്‍ 37 ഡിവിഷനുകളില്‍ ആണ് വനിതാ സംവരണം ഉള്ളത്. ഇതില്‍ രണ്ട് ഡിവിഷനുകള്‍ പട്ടിക ജാതി വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. ഒരു ഡിവിഷന്‍ ആണ് പട്ടിക ജാതി പൊതു വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നത്.ജില്ലയിലെ 13 നഗരസഭകളിലായി 421 വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 215 വാര്‍ഡുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. 15 എണ്ണം പട്ടികജാതി വനിതകള്‍ക്കും 17 എണ്ണം പട്ടികജാതി പൊതു വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 1338 വാര്‍ഡുകളാണ് മല്‍സര രംഗത്തുള്ളത്. 692 വാര്‍ഡുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഇതില്‍ 56 എണ്ണം പട്ടികജാതി വനിതകള്‍ക്കാണ്. 136 വാര്‍ഡുകള്‍ പട്ടികജാതി പൊതു വിഭാഗത്തില്‍ പെട്ടവര്‍ക്കും മല്‍സരിക്കാം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി വാര്‍ഡില്‍ പട്ടികവര്‍ഗ വനിതയാണ് മല്‍സരിക്കേണ്ടത്.ജില്ലയിലെ ആകെ 7255 സ്ഥാനാര്‍ഥികള്‍ ആണ് മല്‍സര രംഗത്തുള്ളത്. കൊച്ചി കോര്‍പറേഷനില്‍ 400 സ്ഥാനാര്‍ഥികളും ജില്ലയിലെ നഗരസഭകളില്‍ 1415 സ്ഥാനാര്‍ഥികളും മല്‍സരരംഗത്തുണ്ട്. ജില്ലാ പഞ്ചായത്തില്‍ 105 സ്ഥാനാര്‍ഥികള്‍ ആണ് മല്‍സരിക്കുന്നത്.ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 611 സ്ഥാനാര്‍ഥികളും ഗ്രാമ പഞ്ചായത്തുകളിലേക്ക് 4724 സ്ഥാനാര്‍ഥികളും മല്‍സരിക്കുന്നുണ്ട്.


പോളിങ് ബൂത്തുകള്‍

3132 പോളിംഗ് ബൂത്തുകള്‍ആണ് ജില്ലയില്‍ ക്രമീകരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ 2366 പോളിംഗ് ബൂത്തുകളും നഗരസഭകളില്‍ 439 പോളിംഗ് ബൂത്തുകളും കോര്‍പറേഷനില്‍ 327 പോളിംഗ് ബൂത്തുകളുമാണുള്ളത്. ജില്ലയിലെ 1833 വാര്‍ഡുകളിലാണ് പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുന്നത്.

ഉദ്യോഗസ്ഥര്‍

ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 15,660 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 3132 ജീവനക്കാര്‍ റിസര്‍വ്ഡ് വിഭാഗത്തിലും ഉള്‍പ്പെട്ടുണ്ട്. ഒരു പോളിംഗ് ബൂത്തിലേക്ക് അഞ്ച് ഉദ്യോഗസ്ഥരെ വീതമാണ് നിയമിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസര്‍, രണ്ട് പോളിംഗ് ഓഫീസര്‍മാര്‍, ഒരു പോളിംഗ് അസിസ്റ്റന്റ് എന്നിവരാണ് ഒരു ബൂത്തിലുള്ളത്.

പ്രശ്‌ന ബാധിത ബൂത്തുകള്‍

ജില്ലയിലെ 272 ബൂത്തുകള്‍ ആണ് പ്രശ്‌നസാധ്യത ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഇതില്‍ 30 എണ്ണം കൊച്ചി സിറ്റി പോലിസ് പരിധിയിലും 246 എണ്ണം ആലുവ റൂറല്‍ പോലിസ് പരിധിയിലുമാണ്. കൂടുതല്‍ പോലീസുകാരെ ഇത്തരം ബൂത്തുകളില്‍ വിന്യസിക്കും. സാധാരണ ബൂത്തുകളില്‍ പോലീസ് സേനയില്‍ നിന്നും ഒരാളെ ക്രമസമാധാന പാലനത്തിനായി നിയമിക്കുമ്പോള്‍ പ്രശ്‌നബാധിത ബൂത്തുകളിലും വിദൂര ബൂത്തുകളിലും രണ്ട് പോലീസുകാരെ വീതം നിയമിക്കും. പ്രശ്‌ന സാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗോ വീഡിയോ റെക്കോര്‍ഡിങ്ങോ നടത്തും. ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന പോളിംഗ് ബൂത്തുകളുടെ എണ്ണം ആലുവ റൂറല്‍ പോലീസ് പരിധിയില്‍ പത്താണ്. അതാത് ബ്ലോക്ക് പഞ്ചായത്തിന്റെയോ കോര്‍പറേഷന്റെയോ മുനിസിപ്പാലിറ്റിയുടെയോ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഒരു മണിക്കൂറിനുള്ളില്‍ എത്തിപ്പെടാന്‍ പറ്റാത്ത പോളിംഗ് ബൂത്തുകളെയാണ് വിദൂര പോളിംഗ് ബൂത്തുകളായി പരിഗണിക്കുന്നത്.

തിരഞ്ഞെടുപ്പിനായി ഇത്തരം ബൂത്തുകളിലേക്ക് ഒരു വോട്ടിംഗ് യന്ത്രം അധികമായി നല്‍കും. ഉപയോഗിക്കുന്ന യന്ത്രത്തിന് തകരാര്‍ സംഭവിച്ചാല്‍ വോട്ടെടുപ്പ് തടസപ്പെടാതിരിക്കാനാണ് മുന്‍കരുതല്‍. വേങ്ങൂര്‍ പഞ്ചായത്തിലെ രണ്ടാം നമ്പര്‍ ബൂത്തായ പൊങ്ങിന്‍ ചുവട് ഗിരിജന്‍ കോളനി കോ ഓപറേറ്റീവ് സൊസൈറ്റി ബില്‍ഡിംഗ് ,കടമക്കുടിയിലെ മൂന്ന് ബൂത്തുകളും കുട്ടമ്പുഴപഞ്ചായത്തിലെ തല്ലൂമ്മക്കണ്ടം ട്രൈബല്‍ കമ്യൂണിറ്റി ഹാളിലെ ബൂത്തും, തേര കോളനിയിലെ വി.എസ്.എസ്. ഓഫീസിലെ ബൂത്തും കല്ലേല്‍ മേട്ടിലെ വനിത വിപണന കേന്ദ്രത്തിലെ ബൂത്തും ജില്ലയിലെ വിദൂര ബൂത്തുകളാണ്.1093 വാഹനങ്ങളാണ് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി തയാറാക്കിയിരിക്കുന്നത്. 529 ബസുകള്‍, 100 മിനി ബസുകള്‍, 455 കാര്‍- ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍, 9 ട്രാവലറുകള്‍ എന്നിവയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഇടപ്പള്ളി ബ്ലോക്കിലെ കുറങ്കോട്ട, താന്തോന്നി തുരുത്ത് ദ്വീപുകളില്‍ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി രണ്ട് ബോട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍

കൊവിഡ് പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോള്‍ പോളിംഗ് ബൂത്തിന് പുറത്തായി അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ച് വേണം വോട്ടര്‍മാര്‍ നില്‍ക്കാന്‍. ഇതിനുള്ള ക്രമകരണങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്താന്‍ ബൂത്തില്‍ കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് തിരികെ ഇറങ്ങുമ്പോഴും പോളിംഗ് അസിസ്റ്റന്റ് സാനിറ്റെസര്‍ നല്‍കും. വോട്ടര്‍മാര്‍ ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്സ് ഷീല്‍ഡ്, മാസ്‌ക്, കയ്യുറ എന്നിവ ധരിക്കണം. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ് പ്രവേശനം.

വോട്ടിങ്

ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ആണ് ഉണ്ടാവുക. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാവും നിറങ്ങള്‍. ഇടത്തു നിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി.തദ്ദേശ തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി എട്ട് രേഖകളില്‍ ഏതെങ്കിലും ഹാജരാക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷല്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും വോട്ടെണ്ണലിനുമായി ജില്ലയിലുള്ളത് 28 കേന്ദ്രങ്ങള്‍ ആണ്. വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതും വോട്ടണ്ണല്‍ നടക്കുന്നതും ഈ കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും.

സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ്

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സമ്മതിദാന അവകാശം പ്രയോജനപ്പെടുത്താന്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നു. സ്‌പെഷ്യല്‍ പോളിങ് ഓഫീസറും പോളിങ് അസിസ്റ്റന്റും നേരിട്ട് വോട്ടറുടെ പക്കല്‍ എത്തിയാണ് വോട്ട് രേഖപ്പെടുത്താന്‍ ഉള്ള അവസരം ഒരുക്കുന്നത്. പി പി ഇ കിറ്റുകളും സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് പോസ്റ്റല്‍ വോട്ടിങ് നിര്‍വഹിക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റും തയ്യാറാക്കിയിരുന്നു. ബുധനാഴ്ച വൈകിട്ട് മൂന്ന് മണി വരെ ഇത്തരത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ് അനുവദിക്കും. പിന്നീട് കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും നിരീക്ഷണത്തില്‍ ആകുന്നവര്‍ക്കും പി പി ഇ കിറ്റുകള്‍ ധരിച്ചു കൊണ്ട് പോളിങ് സ്റ്റേഷനുകളില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. വൈകിട്ട് അഞ്ചു മണി മുതല്‍ ഒരു മണിക്കൂര്‍ ആണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ആറു മണിക്ക് ക്യുവില്‍ ഉള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ.

Next Story

RELATED STORIES

Share it