Kerala

കൊച്ചി നഗരസഭയില്‍ സേവനങ്ങള്‍ ഓണ്‍ലൈനാകുന്നു

സെപ്തംബര്‍ 7 മുതലുളള ജനനമരണവിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങിയതായി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഐകെഎം ന്റെ സേവന സോഫ്റ്റ് വെയറില്‍ കൊച്ചി നഗരത്തിലെ ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുളള സര്‍ക്കാര്‍ അനുമതി കഴിഞ്ഞ ദിവസം ലഭ്യമായിരുന്നു

കൊച്ചി നഗരസഭയില്‍ സേവനങ്ങള്‍ ഓണ്‍ലൈനാകുന്നു
X

കൊച്ചി: കൊച്ചി നഗരസഭയില്‍ സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. സെപ്തംബര്‍ 7 മുതലുളള ജനനമരണവിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങിയതായി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഐകെഎം ന്റെ സേവന സോഫ്റ്റ് വെയറില്‍ കൊച്ചി നഗരത്തിലെ ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുളള സര്‍ക്കാര്‍ അനുമതി കഴിഞ്ഞ ദിവസം ലഭ്യമായിരുന്നു.സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ മുഴുവന്‍ ഹോസ്പിറ്റലുകളും ഇതിനകം ഐകെഎംന്റെ സേവന സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ടിസിഎസ് ന്റെ സോഫ്‌റ്റ്വെയറിലുളള ഡാറ്റ ഐകെഎം സോഫ്റ്റ് വെയറിലേക്ക് പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് നഗരസഭയിലെ ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവനായും ഓണ്‍ലൈനായി നല്‍കുവാനാകും.

2011 മുതല്‍ കൊച്ചി നഗരസഭയില്‍ ഇ ഗവേണന്‍സ് നടപ്പാക്കുന്നതിനുളള കരാര്‍ ഏറ്റെടുത്തിരുന്നത് ടിസിഎസ് ആയിരുന്നു. ഇതിനുളള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുകയാണ്.ഐകെഎംന്റെ തന്നെ സഞ്ചയ സോഫ്റ്റ് വെയര്‍ വഴി വൈകാതെ നഗരത്തിലെ കെട്ടിടങ്ങളുടെ നികുതിയും ഓണ്‍ലൈനായി ഒടുക്കുവാനാകും. അക്ഷയ കേന്ദ്രം മുഖേന നിയോഗിച്ചിട്ടുളള ജീവനക്കാര്‍ സോഫ്റ്റ് വെയര്‍ ഡാറ്റാ എന്‍ട്രി നടത്തുന്ന ജോലികള്‍ ആരംഭിച്ചു. കെട്ടിട വിവരങ്ങള്‍ ബന്ധപ്പെട്ട സൂപ്രണ്ട്മാര്‍ ഉള്‍പ്പെടെയുളളവര്‍ സൂക്ഷ്മപരിശോധന നടത്തിയാകും നഗരത്തിലെ 3.5 ലക്ഷം കെട്ടിടങ്ങളുടെ വസ്തു നികുതി ഓണ്‍ലൈനായി അടക്കുന്നതിനുളള സംവിധാനമൊരുങ്ങുന്നത്. ഓണ്‍ലൈനായി ടാക്‌സ് ഒടുക്കുന്നതിന് പുറമേ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കാലപഴക്ക സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളും വീട്ടിലിരുന്ന് തന്നെ പൊതുജനങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുവാനാകും. പണമൊടുക്കുന്നതിന് 36 ബാങ്കുകളുടെ സേവനം ഉള്‍പ്പെടുത്തിയുളള പേയ്‌മെന്റ്് ഗേറ്റ് വേ സൗകര്യവും നഗരസഭ ഒരുക്കും. ആറ് മാസത്തിനകം വിവരങ്ങള്‍ കമ്പ്യൂട്ടറൈസ് ചെയ്ത് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് സൗകര്യമൊരുക്കുവാനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്നും മേയര്‍ പറഞ്ഞു.

സെപ്തംബര്‍ 15 മുതല്‍ ഐബിപിഎംഎസ്. (ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്‌മെന്റ് സിസ്റ്റം) വഴി നഗരത്തിലെ കെട്ടിട നിര്‍മ്മാണ അപേക്ഷകളും ഓണ്‍ലൈനായി സ്വീകരിക്കുവാന്‍ ആരംഭിച്ചു. ഇതിനോടകം 67 അപേക്ഷകള്‍ അംഗീകരിച്ച് പെര്‍മിറ്റ് നല്‍കി കഴിഞ്ഞു.7 മീറ്റര്‍ വരെ ഉയരമുള 300 ചതുരശ്ര മീറ്ററില്‍ കവിയാതെ വിസ്തീര്‍ണ്ണമുളള തമസാവശ്യത്തിനുളള കെട്ടിടങ്ങള്‍, 200 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുളള വിദ്യാഭ്യാസ സമ്മേളന കെട്ടിടങ്ങള്‍, 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുളള വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണാനുമതിക്കായുളള അപേക്ഷകളാണ് ഐബിപിഎംഎസ് സോഫ്റ്റ് വെയര്‍ വഴി സമര്‍പ്പിക്കാവുന്നത്.

സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സൂപ്പര്‍വൈസര്‍/ എഞ്ചിനീയര്‍/ ആര്‍ക്കിടെക്ട് വഴി പൊതുജനങ്ങള്‍ക്ക് പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കപ്പെടുമ്പോള്‍ അപേക്ഷ ഫീസും, പരിശോധനയില്‍ തൃപ്തികരമാകുന്ന മുറയ്ക്ക് പെര്‍മിറ്റ് ഫീസും ഓണ്‍ലൈനായി തന്നെ ഒടുക്കി അപേക്ഷകര്‍ക്ക് ഓഫീസില്‍ കയറിയിറങ്ങാതെ തന്നെ പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്യുവാനാകും. ആരംഭത്തില്‍ ഉണ്ടായിരുന്ന ചെറിയ പോരായ്മകള്‍ പരിഹരിച്ച് ഐബിപിഎംഎസ് നഗരസഭയില്‍ നിലവില്‍ വിജയകരമായി ആരംഭിക്കുവാനായിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

ദേശീയ എക്‌സ്‌പോയിലേക്ക് കൊച്ചി നഗരവും

ആസാദീ കാ അമൃത് മഹോല്‍സവ് എന്ന പേരില്‍ സെപ്തംബര്‍ 27,28,29 തീയതികളില്‍ ലക്‌നൗവില്‍ വെച്ച് നടത്തുന്ന ദേശീയ എക്‌സ്‌പോയിലേക്ക് കേരളത്തില്‍ നിന്ന് കൊച്ചി നഗരം തിരഞ്ഞെടുക്കപ്പെട്ടതായി മേയര്‍ പറഞ്ഞു. വെള്ളക്കെട്ട് നിവാരണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ നടപ്പാക്കിയ കാര്യങ്ങള്‍ ഇതോടെ ദേശീയ ശ്രദ്ധയിലേക്കെത്തുകയാണ്.2000ല്‍ സി എം ദിനേശ്മണി മേയര്‍ ആയിരുന്ന കാലയളവിലാണ് കൊച്ചി നഗരത്തിലെ ഡ്രെയിനേജ് സംവിധാനവുമായി ബന്ധപ്പെട്ട പഠനമാരംഭിക്കുന്നത്. വേലിയേറ്റവും വേലിയിറക്കവുമുണ്ടാകുന്ന നഗരത്തില്‍ ശാസ്ത്രീയമായ രീതിയില്‍ വെളളക്കെട്ട് പരിഹരിക്കുന്നതിനുളള ആദ്യത്തെ ചുവട് വയ്പ്പായിരുന്നു നഗരസഭയുടെ നേതൃത്വത്തില്‍ 2002ല്‍ എസ്റ്റീം ഡെവലപേഴ്‌സ് നടത്തിയ പഠന റിപ്പോര്‍ട്ട്.

തുടര്‍ന്നിങ്ങോട്ട് വിവിധങ്ങളായ വെളളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്തുകയുണ്ടായി. കേന്ദ്ര പദ്ധതിയായ അമൃത് ല്‍ ഉള്‍പ്പെടുത്തി നഗരത്തിലെ കനാലുകള്‍ ചെളി നീക്കിയും ആഴം വര്‍ധിപ്പിച്ചും, നിരവധി ഡ്രെയിനുകള്‍ നിര്‍മ്മിച്ചും വെളളക്കെട്ട് നിവാരണത്തിനുളള പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്തി. അമൃത് പദ്ധതി പ്രകാരമാണ് പേരണ്ടൂര്‍ കനാലില്‍ നെറ്റ് സ്ഥാപിച്ച് ഡിസില്‍റ്റിംഗ് (ചെളികോരല്‍) നടത്തിയത് പോലുളള വെളളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ സംഘടിപ്പിച്ചത്.

മുഖ്യമന്ത്രി പ്രഖ്യാപിച്ചതും, . ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ ജില്ലാ ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് നഗരസഭ നടപ്പാക്കി വരുന്നതുമായ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി ശാസ്ത്രീയമായ രീതിയില്‍ വെളളക്കെട്ട് പരിഹരിക്കുന്നതിനുളള നഗരസഭയുടെ മറ്റൊരു ഇടപെടലാണ്.

ഇതോടൊപ്പം ഇറിഗേഷന്‍ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറി എന്നിവരോടുളള നഗരസഭയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇറിഗേഷന്‍ വകുപ്പ് ഒരു പഠനം നടത്തി കൊച്ചി നഗരത്തിലെ വിവിധ കനാലുകളുടെയും തോടുകളുടെയും മാലിന്യം നീക്കം ചെയ്ത് ആഴം വര്‍ധിപ്പിച്ച് വെളളക്കെട്ട് പരിഹരിക്കുന്നതിനുളള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയുണ്ടായി. നഗരസഭ കൗണ്‍സില്‍ പ്രത്യേക യോഗം ചേര്‍ന്ന് അംഗീകരിച്ച ഈ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുളള പ്രവൃത്തികള്‍ ഇറിഗേഷന്‍ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ആഴ്ച തോറും വകുപ്പിലെ എഞ്ചിനീയര്‍മാരുടെ യോഗം അഡീഷണല്‍ ചീഫ് സെക്രട്ടറി തന്നെ വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു.

2 തവണ മേയര്‍ എന്ന നിലയില്‍ ഈ അവലോകന യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നു.പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള കാനകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി നീരൊഴുക്ക് സുഗമമാക്കുവാന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരം വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് നഗരത്തിലെ വെളളക്കെട്ട് പരിഹാരത്തിനുളള പരിശ്രമങ്ങള്‍ നഗരസഭ നടത്തുന്നത്. ഈ പരിശ്രമങ്ങളുടെയൊക്കെ ഫലമായാണ് ലക്‌നൗവില്‍ നടക്കുന്ന ദേശീയ തലത്തിലുളള എക്‌സ്‌പോയില്‍ കൊച്ചി നഗരം തിരഞ്ഞെടുക്കപ്പെട്ടതെന്നും മേയര്‍ പറഞ്ഞു.

നഗരസഭ നടത്തിയ വിവിധ വെളളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങളുടെ മിനിയേച്ചര്‍ രൂപം എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നും മേയര്‍ വ്യക്തമാക്കി.ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് ഹുവൈസ്, ഐകെഎം. ടെക്‌നികല്‍ വിദഗ്ധര്‍, നഗരസഭ റവന്യൂ ഓഫീസര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ഹെല്‍ത്ത് ഓഫീസര്‍, ഐടി ഓഫീസര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it