Kerala

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന്; കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ

മിക്കവാറും എല്ലാ ബൂത്തുകളിലും യുഡിഎഫിന് വോട്ട് ചെയ്യുന്ന വോട്ടര്‍മാരുടെ പത്ത് മുതല്‍ മുപ്പത് വരെയുള്ള വോട്ടുകളാണ് പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് വലിയ ക്രമക്കേട് നടന്നത്. ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമുള്ള റവന്യൂ വകുപ്പിലെ തരഞ്ഞെടുപ്പ് സംവിധാനത്തില്‍ ഇടത് സര്‍വീസ് സംഘടനാ ഭാരവാഹികളെ നിയമിച്ച് അവരെ ഉപയോഗപ്പെടുത്തിയാണ് ക്രമക്കേട് നടത്തിയതെന്നും വി ഡി സതീശന്‍

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന്; കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ
X

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ സംസ്ഥാനമൊട്ടാകെ വ്യാപകവും ഞെട്ടിക്കുന്നതുമായ ക്രമക്കേടാണ് നടന്നതെന്നും നിഷ്പക്ഷമായ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മിക്കവാറും എല്ലാ ബൂത്തുകളിലും യുഡിഎഫിന് വോട്ട് ചെയ്യുന്ന വോട്ടര്‍മാരുടെ പത്ത് മുതല്‍ മുപ്പത് വരെയുള്ള വോട്ടുകളാണ് പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് വലിയ ക്രമക്കേട് നടന്നത്. ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമുള്ള റവന്യൂ വകുപ്പിലെ തരഞ്ഞെടുപ്പ് സംവിധാനത്തില്‍ ഇടത് സര്‍വീസ് സംഘടനാ ഭാരവാഹികളെ നിയമിച്ച് അവരെ ഉപയോഗപ്പെടുത്തിയാണ് ക്രമക്കേട് നടത്തിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും അതേവീടുകളില്‍ ഇപ്പോഴും താമസിക്കുകയും ചെയ്യുന്ന പല വോട്ടര്‍മാരുടെയും പേരുകള്‍ വെട്ടി. വിവാഹം കഴിച്ചയച്ചവരെയും വീട്മാറിപ്പോയവരെയും മരിച്ചു പോയവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നത് സാധാരണ നടപടിക്രമമാണ്. ഈ പേരുകള്‍ നീക്കം ചെയ്ത പട്ടികയില്‍ ഉള്‍പെടുത്തുകയും ചെയ്യും. എന്നാല്‍ ഇതില്‍പെടാത്ത മനപൂര്‍വ്വമായി വെട്ടിനിരത്തിയവരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ബൂത്ത് ലെവല്‍ഓഫീസര്‍ ( ബിഎല്‍ഒ)മാരുടെ റിപോര്‍ട്ടോ ശുപാര്‍ശയോ അന്വേഷണമോ കൂടാതെയാണ് ഈ ക്രമക്കേട് നടന്നിരിക്കുന്നത്. കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും ഇത്തരം പരാതികള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്തരമൊരു ക്രമക്കേട് നടന്നിട്ടില്ല. ഇത് നിഷ്പക്ഷമായ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥരെയും ഗൂഡാലോചന നടത്തിയ നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. ഇത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഡിസിസി എറണാകുളം പ്രസിഡന്റ് ടി ജെ വിനോദും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it