Latest News

സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ പുതിയ ഭരണനേതൃത്വം

സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ പുതിയ ഭരണനേതൃത്വം
X

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ മേയര്‍മാരെയും ഡെപ്യൂട്ടി മേയര്‍മാരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം കോര്‍പറേഷന്റെ മേയറായി വി വി രാജേഷിനെ(ബിജെപി)തിരഞ്ഞെടുത്തു. കൊല്ലത്ത് എ കെ ഹഫീസും(യുഡിഎഫ്). കൊച്ചിയില്‍ വി കെ മിനിമോളും(യുഡിഎഫ്)മേയര്‍മാരായി ചുമതലയേറ്റു. തൃശൂരില്‍ ഡോ നിജി ജസ്റ്റിനും(യുഡിഎഫ്)കണ്ണൂരില്‍ പി ഇന്ദിരയും(യുഡിഎഫ്)സത്യപ്രതിജ്ഞ ചെയ്തു. ഒ സദാശിവനാണ്(എല്‍ഡിഎഫ്)കോഴിക്കോട് മേയര്‍. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ കെ പി താഹിര്‍ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് കോര്‍പറേഷന്‍ ഡപ്യൂട്ടി മേയറായി എല്‍ഡിഎഫിലെ ഡോ. എസ് ജയശ്രീയെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായി വി വി രാജേഷിനെ തിരഞ്ഞെടുത്തു. ഇതോടെ വി വി രാജേഷ് സംസ്ഥാനത്തെ ആദ്യ ബിജെപി മേയറായി. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്. സാധുവായ 97 വോട്ടുകളില്‍ വി വി രാജേഷിന് 51 പേരുടെ പിന്തുണ ലഭിച്ചു. എല്‍ഡിഎഫിലെ ശിവജിക്ക് 29 പേരുടെയും യുഡിഎഫിലെ കെ എസ് ശബരിനാഥിന് 17 പേരുടെ പിന്തുണയും ലഭിച്ചു. രണ്ട് യുഡിഎഫ് അംഗങ്ങളുടെ വോട്ടുകള്‍ അസാധുവായപ്പോള്‍ ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

കൊല്ലം കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെ എ കെ ഹഫീസ് മേയറാകും. തിരഞ്ഞെടുപ്പിന് മുന്‍പു തന്നെ ഹഫീസിന്റെ പേര് മേയര്‍ പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നു. എല്‍എഫിന്റെ കോട്ടയാണ് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തത്. ഹഫീസിന് 27 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ എല്‍ഡിഎഫിലെ പി ജെ രാജേന്ദ്രന് 16 പേരുടെ പിന്തുണ ലഭിച്ചു. യുഡിഎഫ് 27, എല്‍ഡിഎഫ് 16, എസ്ഡിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

കൊച്ചി കോര്‍പറേഷനില്‍ അഡ്വ. വി കെ മിനിമോളെ മേയറായി തിരഞ്ഞെടുത്തു. മിനി മോളും ഷൈനി മാത്യൂവും രണ്ടരക്കൊല്ലം വീതം മേയര്‍സ്ഥാനം വഹിക്കാനാണ് തീരുമാനം. പാലാരിവട്ടത്ത് നിന്നുള്ള പ്രതിനിധിയാണ് മിനിമോള്‍. ഷൈനി മാത്യൂ ഫോര്‍ട്ട് കൊച്ചിയെ പ്രതിനിധീകരിക്കുന്നു. സ്വതന്ത്രനായി വിജയിച്ച ബാസ്റ്റിന്‍ ബാബുവിന്റെ വോട്ട് മിനിമോള്‍ക്ക് ലഭിച്ചതോടെ 48 വോട്ടുകള്‍ മിനിമോള്‍ നേടി. ദീപ്തി മേരി വര്‍ഗ്ഗീസ് മിനിമോള്‍ക്ക് വോട്ട് ചെയ്തു. എല്‍ഡിഎഫിന്റെ അംബിക സുദര്‍ശന് 22 വോട്ടും ബിജെപിയുടെ പ്രിയ പ്രശാന്തിന് ആറ് വോട്ടും ലഭിച്ചു. കോര്‍പറേഷനില്‍ യുഡിഎഫ് 46, എല്‍ഡിഎഫ് 20, എന്‍ഡിഎ ആറ്, മറ്റുള്ളവര്‍ നാല് എന്നിങ്ങനെയാണ് കക്ഷിനില.

തൃശൂര്‍ കോര്‍പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ ഡോ. നിജി ജസ്റ്റിന്‍ ചുമതലയേറ്റു. കിഴക്കുംപാട്ടുകരയില്‍ നിന്നായിരുന്നു നിജി വിജയിച്ചത്. മേയര്‍ തിരഞ്ഞെടുപ്പില്‍ തഴഞ്ഞതില്‍ അതൃപ്തി പരസ്യമാക്കിയ ലാലിയുടെ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. നിജി ജസ്റ്റിന് 35 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ എല്‍ഡിഎഫിലെ എം എല്‍ റോസിക്ക് 13 പേരുടെ പിന്തുണയും ബിജെപിയുടെ പൂര്‍ണ്ണിമാ സുരേഷിന് എട്ടു പേരുടെ പിന്തുണയും ലഭിച്ചു. 56 അംഗ തൃശൂര്‍ കോര്‍പറേഷനില്‍ 33 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് 11 സീറ്റുകളിലും എന്‍ഡിഎ എട്ടിടത്തുമാണ് വിജയിച്ചത്. മറ്റുള്ളവര്‍ നാല് സീറ്റില്‍ വിജയിച്ചു.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി പി ഇന്ദിര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് പി ഇന്ദിര കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 56 അംഗ കൗണ്‍സിലില്‍ 36 സീറ്റുകള്‍ നേടി യുഡിഎഫ് ആധികാരിക വിജയമാണ് നേടിയത്. എല്‍ഡിഎഫിന്റെ വി കെ പ്രകാശിനിക്ക് 15 വോട്ടുകളും, എന്‍ഡിഎയുടെ അര്‍ച്ചന വണ്ടിച്ചാലിനു നാല്, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

കോഴിക്കോട് കോര്‍പറേഷനില്‍ ഒ സദാശിവനാണ് മേയര്‍. സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗമാണ്. തടമ്പാട്ടുതാഴം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് സദാശിവന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഏക കോര്‍പറേഷനാണ് കോഴിക്കോട്. രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. സദാശിവന് 33 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ എസ് കെ അബൂബക്കറിന് 28 വോട്ടുകളും ലഭിച്ചു. രണ്ടു പേരുടെ വോട്ടുകള്‍ അസാധുവായി. 76 അംഗ കോര്‍പറേഷനില്‍ എല്‍ഡിഎഫ് 34, യുഡിഎഫ് 26, എന്‍ഡിഎ 13, മറ്റുള്ളവര്‍ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.

Next Story

RELATED STORIES

Share it