Kerala

സംസ്ഥാനത്ത് ജൂണ്‍ ഒമ്പതു മുതല്‍ ട്രോളിംഗ് നിരോധനം

ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം. എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുന്‍പായി തീരം വിട്ട്പോകണം. ഹാര്‍ബറിലെ ഡീസല്‍ ബങ്കറുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചിടണം.ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മല്‍സ്യഫെഡ് ബങ്കുകളും മറ്റ് തിരഞ്ഞെടുത്ത ബങ്കുകളും മുഖേനെ ഡീസല്‍ ലഭ്യമാക്കും. യന്ത്രവല്‍്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല

സംസ്ഥാനത്ത് ജൂണ്‍ ഒമ്പതു മുതല്‍ ട്രോളിംഗ് നിരോധനം
X

കൊച്ചി: ഈ മാസം ഒന്‍പതിന് അര്‍ദ്ധരാത്രി മുതല്‍ കേരളതീരത്ത് ട്രോളിംഗ് നിരോധനം നിലവില്‍വരും. ജൂലൈ 31 അര്‍ദ്ധരാത്രിവരെ 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം. എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുന്‍പായി തീരം വിട്ട്പോകണം. ഹാര്‍ബറിലെ ഡീസല്‍ ബങ്കറുകള്‍, തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചിടണം.ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മല്‍സ്യഫെഡ് ബങ്കുകളും മറ്റ് തിരഞ്ഞെടുത്ത ബങ്കുകളും മുഖേനെ ഡീസല്‍ ലഭ്യമാക്കും. യന്ത്രവല്‍്കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുവാന്‍ പാടില്ല. ട്രോളിംഗ് നിരോധന നടപടികള്‍ വിലയിരുത്തുന്നതിനായി എഡിഎം കെ ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ എറണാകുളം കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ചെറുമല്‍സ്യങ്ങളെ പിടിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.ട്രോളിംഗ് നിരോധന കാലയളവില്‍ രാസവസ്തുക്കള്‍ കലര്‍ന്ന മല്‍സ്യങ്ങളുടെ വിപണനം തടയുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ, ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിംഗ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും. ഇനിതായി മല്‍സ്യത്തൊഴിലാളികള്‍ അതാത് മല്‍സ്യഭവന്‍ ഓഫീസുകളുമായി ബന്ധപ്പെടണം. ട്രോളിംഗ് നിരോധകാലത്തും യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മല്‍സ്യബന്ധനത്തിന് അനുമതിയുണ്ട്. എന്നാല്‍ ഒരു ഇന്‍ബോര്‍ഡ് വള്ളത്തിനൊപ്പം ഒരു ക്യാരിയര്‍ വള്ളം മാത്രമെ അനുവദിക്കൂ. ക്യാരിയര്‍ വള്ളത്തിന്റെ രെജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസുകളില്‍ യാന ഉടമകള്‍ നല്‍കണം.ഈകാലയളവില്‍ കടലില്‍പോകുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡും, സുരക്ഷാ ഉപകരണങ്ങളും കരുതുകയും ജാഗ്രത പാലിക്കേണ്ടതുമാണ്. തൊഴിലാളികള്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കണം.

കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ മൂന്ന് പട്രോളിംഗ് ബോട്ടുകളും വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കോസ്റ്റ് ഗാര്‍ഡ് കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി മുഴുവന്‍സമയവും സജ്ജമായിരിക്കും. യോഗത്തില്‍ മധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എം എസ് സാജു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി മാജോ ജോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ മല്‍സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ബോട്ടുകളുടെയും പരമ്പരാഗത വള്ളങ്ങളുടെയും ഉടമകള്‍ എന്നിവര്‍ പങ്കെടുത്തു. കടലില്‍ രക്ഷാപ്രവര്‍ത്തനം ആവശ്യമായിവരുന്ന സാഹചര്യത്തില്‍ താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. ഫിഷറീസ് കണ്‍ട്രോള്‍ റൂം 0484 2502768, 9496007037, 9496007029. മറൈന്‍ എന്‍ഫോഴ്സ്മെന്റ് - 9496007048. കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ അഴീക്കോട് 0480 2815100, ഫോര്‍ട്ട് കൊച്ചി 0484 2215006, 1093. കോസ്റ്റ് ഗാര്‍ഡ് 0484 2218969, ടോള്‍ ഫ്രീ നമ്പര്‍ 1554. നേവി 0484 2872354, 2872353.

Next Story

RELATED STORIES

Share it