Kerala

പ്രളയം: ഉത്തരവാദിത്വം പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എസ്ഡിപിഐ

അമിക്കസ് ക്യൂറിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിണറായി സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല. റിപോര്‍ട്ടിലെ നിര്‍ദേശമനുസരിച്ച് പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ എത്രയുംവേഗം സമഗ്രവും സത്വരവുമായ അന്വേഷണം പ്രഖ്യാപിക്കണം.

പ്രളയം: ഉത്തരവാദിത്വം പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ പ്രളയദുരന്തത്തിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാര്‍ സ്വയം ഏറ്റെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍ ആവശ്യപ്പെട്ടു. അമിക്കസ് ക്യൂറിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിണറായി സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല. റിപോര്‍ട്ടിലെ നിര്‍ദേശമനുസരിച്ച് പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ എത്രയുംവേഗം സമഗ്രവും സത്വരവുമായ അന്വേഷണം പ്രഖ്യാപിക്കണം.

മുന്നറിയിപ്പുകള്‍ അവഗണിച്ച് ക്ഷണിച്ചുവരുത്തിയ പ്രളയദുരന്തത്തെ പ്രകൃതിദുരന്തമാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. കാര്‍ഷിക, വ്യാവസായിക മേഖലയെ തകര്‍ത്ത് സംസ്ഥാനത്തിന്റെ അടിത്തറ ഇളക്കിയ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍ സര്‍ക്കാര്‍ വാദങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ്. ഇത് സര്‍ക്കാര്‍ നിര്‍മിത ദുരന്തമാണെന്ന് എസ്ഡിപിഐ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവന്ന അമിക്കസ് ക്യൂറിക്കെതിരേ ആക്ഷേപമുന്നയിക്കുന്ന കോടിയേരി, സംസ്ഥാന സര്‍ക്കാരിനെ വെള്ളപൂശാനുള്ള വിഫലശ്രമമാണ് നടത്തുന്നത്.

റിപോര്‍ട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് തട്ടിക്കയറിയ വൈദ്യുതി മന്ത്രി എം എം മണിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഇത്രയും ആളുകളെ ദുരന്തമുഖത്ത് തള്ളിയിട്ട് കൊലപ്പെടുത്തിയ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ നരഹത്യയ്ക്ക് കേസെടുക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത, വികസനവും സാങ്കേതികമികവും സംബന്ധിച്ച അവകാശവാദങ്ങള്‍ പുനപ്പരിശോധിക്കേണ്ട സമയം അതിക്രമിച്ചതായാണ് റിപോര്‍ട്ട് ബോധ്യപ്പെടുത്തുന്നതെന്നും മനോജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it