Kerala

അധികാരത്തര്‍ക്കം: കേരള കോണ്‍ഗ്രസില്‍ സമവായശ്രമങ്ങള്‍ സജീവം; കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ സ്പീക്കര്‍ സാവകാശം നല്‍കും

നേതൃസ്ഥാനങ്ങള്‍ പങ്കിടുന്നത് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ജോസഫ്- മാണി വിഭാഗങ്ങള്‍ തയ്യാറാക്കിയ പുതിയ ഫോര്‍മുലയുടെ ചുവടുപിടിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സീനിയോരിറ്റി അനുസരിച്ച് പദവികള്‍ പങ്കിടുകയെന്നതാണ് പുതിയ നിര്‍ദേശം.

അധികാരത്തര്‍ക്കം: കേരള കോണ്‍ഗ്രസില്‍ സമവായശ്രമങ്ങള്‍ സജീവം; കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ സ്പീക്കര്‍ സാവകാശം നല്‍കും
X

തിരുവനന്തപുരം: അധികാരത്തര്‍ക്കം തുടരുന്ന കേരള കോണ്‍ഗ്രസില്‍ സമവായനീക്കങ്ങള്‍ വീണ്ടും സജീവം. നേതൃസ്ഥാനങ്ങള്‍ പങ്കിടുന്നത് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ജോസഫ്- മാണി വിഭാഗങ്ങള്‍ തയ്യാറാക്കിയ പുതിയ ഫോര്‍മുലയുടെ ചുവടുപിടിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സീനിയോരിറ്റി അനുസരിച്ച് പദവികള്‍ പങ്കിടുകയെന്നതാണ് പുതിയ നിര്‍ദേശം. പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പി ജെ ജോസഫിനെ പരിഗണിക്കാമെന്നും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം മാണി വിഭാഗത്തിന് വേണമെന്നുമാണ് ജോസ് കെ മാണിക്കൊപ്പം നില്‍ക്കുന്ന മാണി വിഭാഗത്തിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുല. കെ എം മാണിയുടെ മരണത്തോടെ പാര്‍ട്ടി ചെയര്‍മാനില്ലാതായ കേരള കോണ്‍ഗ്രസില്‍ പിന്നെ പാര്‍ട്ടിയെ നയിക്കേണ്ടത് വൈസ് ചെയര്‍മാനായ താനാണെന്നാണ് പി ജെ ജോസഫ് ആവര്‍ത്തിക്കുന്നത്.

പാര്‍ട്ടി ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനാണ് പരമാധികാരമെന്നത് ആദ്യം അംഗീകരിക്കണം. സംസ്ഥാന കമ്മിറ്റി വിളിച്ച് സമവായത്തിലൂടെ തീരുമാനമെടുക്കണമെന്നും പി ജെ ജോസഫ് പറയുന്നു. പാര്‍ലമെന്ററി നേതൃസ്ഥാനം പി ജെ ജോസഫിന് നല്‍കാമെന്ന മാണി വിഭാഗത്തിന്റെ നിര്‍ദേശത്തോടും ജോസഫ് വിഭാഗം അനുകൂലമായാണ് പ്രതികരിക്കുന്നത്. എന്നാല്‍, ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് പാര്‍ട്ടിയിലെ സീനിയോരിറ്റി തന്നെയാവണമെന്ന അഭിപ്രായം ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുമ്പുതന്നെ പി ജെ ജോസഫ് വിഭാഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. മുന്‍വിധിയില്ലാത്ത ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പി ജെ ജോസഫിന്റെയും സി എഫ് തോമസിന്റെയും സീനിയോറിറ്റി അംഗീകരിക്കുന്ന തീരുമാനമുണ്ടാവണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പാര്‍ട്ടിയിലെ തര്‍ക്കം പരിഹരിക്കാന്‍ ഇരുപക്ഷങ്ങളും ധാരണയായിരുന്നു.

ചര്‍ച്ചയില്‍ രണ്ടുനിര്‍ദേശങ്ങളാണ് മധ്യസ്ഥര്‍ മുന്നോട്ടുവച്ചത്. ജോസ് കെ മാണി ചെയര്‍മാനും പി ജെ ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടിനേതാവും എന്ന നിര്‍ദേശമാണ് അതിലൊന്ന്. ജോസഫ് വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനവും വഹിക്കും. സി എഫ് തോമസ് ചെയര്‍മാനും ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും എന്നതാണ് മറ്റൊരു നിര്‍ദേശം. ജോസ് കെ മാണി വൈസ് ചെയര്‍മാനായി തുടരും. ജോസ് വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയിലേക്ക് വരാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ജോസഫ് വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം ഒഴിയും. തിരുവനന്തപുരത്ത് പുതിയ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. അതേസമയം, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കേരള കോണ്‍ഗ്രസിന് സാവകാശം നല്‍കാന്‍ സ്പീക്കര്‍ തീരുമാനിച്ചതായാണ് വിവരം. പാര്‍ട്ടി എംഎല്‍എമാരുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചര്‍ച്ച നടത്തും. കക്ഷിനേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശംതേടി റോഷി അഗസ്റ്റിന്‍ എംഎല്‍എ സ്പീക്കര്‍ക്ക് കഴിഞ്ഞ ദിവസം കത്തുനല്‍കിയിരുന്നു.

ജോസഫ് വിഭാഗവും ഇതുസംബന്ധിച്ച് സ്പീക്കര്‍ കത്ത് നല്‍കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ സാവകാശം നല്‍കിയത്. എത്രദിവസമാണ് സാവകാശം നല്‍കുക എന്നത് പിന്നീട് അറിയിക്കും. ജൂണ്‍ ഒമ്പതിന് മുമ്പ് കക്ഷി നേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്നായിരുന്നു സ്പീക്കര്‍ നേരത്തെ നല്‍കിയ നിര്‍ദേശം. എന്നാല്‍, ചെയര്‍മാനെ തിരഞ്ഞെടുത്തതിന് ശേഷമേ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാന്‍ സാധിക്കുകയുള്ളുവെന്നും അതിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. 15 ദിവസത്തെ സാവകാശമാണ് സ്പീക്കറോട് തേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it