Kerala

നിലപാട് വ്യക്തമാക്കി കെസിബിസി; കേരളത്തിന് വേണ്ടത് സാമുദായിക,വര്‍ഗ്ഗീയ,മത,പാര്‍ട്ടി ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെ

കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണുള്ളത്.ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുകയും മാതൃക ആയിരിക്കുകയും ചെയ്യുന്നതുപോലെ ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും കേരള ജനത മാതൃകയാകണം

നിലപാട് വ്യക്തമാക്കി കെസിബിസി; കേരളത്തിന് വേണ്ടത് സാമുദായിക,വര്‍ഗ്ഗീയ,മത,പാര്‍ട്ടി ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെ
X

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി)ഇടുങ്ങിയ സാമുദായിക,വര്‍ഗ്ഗീയ,മത,പാര്‍ട്ടി ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെയാണ് കേരളത്തിനാവശ്യമെന്ന് കെ സിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,വൈസ് പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സമൂഹത്തില്‍ ഏറ്റവും അധികം ദാരിദ്രവും ക്ലേശവും അനുഭവിക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന നേതാക്കള്‍ മാത്രമെ മാര്‍പാപ്പ ലേഖനത്തില്‍ പറയുന്നതുപോലെ ഉപവിയുടെ രാഷ്ട്രീയക്കാരാകു.കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും തുറന്ന സമീപനമാണുള്ളത്.പാര്‍ട്ടികളും മുന്നണികളും മുന്നോട്ടു വെയ്ക്കുന്ന വികസന പദ്ധതികളും ജനനന്മയ്ക്കായിട്ടുള്ള കര്‍മ്മ പരിപാടികളും വിലയിരുത്തി അനുയോജ്യരായ നല്ല നല്ല സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ സഭാംഗങ്ങളും സന്മസ്സുള്ള എല്ലാവരും തയ്യാറാകണമെന്നാണ് സഭയുടെ താല്‍പ്പര്യമെന്നും ഇവര്‍ പറഞ്ഞു.

കേരളത്തിന്റെ പൊതു നന്മ മുന്‍നിര്‍ത്തി വോട്ടുരേഖപ്പെടുത്താനാണ് ഏവരും ശ്രമിക്കേണ്ടത്.സമ്മദിനാന അവകാശം രേഖപ്പെടുത്തുകയെന്നത് പൗരന്മാരുടെ ഉത്തരവാദിത്വമാണ്.പല കാര്യങ്ങളിലും ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുകയും മാതൃക ആയിരിക്കുകയും ചെയ്യുന്നതുപോലെ ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും കേരള ജനത മാതൃകയാകണം.സ്വതന്ത്രമായും രാജ്യനന്മയെ കരുതിയുമുള്ള ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും സമ്മതിദായകര്‍ വോട്ടു രേഖപ്പെടുത്തുന്നതാണ് പക്വതയാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനമെന്നും കെസിബിസി നേതൃത്വം വ്യക്തമാക്കി.ജനങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവമായി കണ്ട് പരിഹാര പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്നവരെയാണ് ജനം തിരഞ്ഞെടുക്കേണ്ടതെന്നും കെസിബിസി നേതൃത്വം ആവശ്യപ്പെട്ടു.

മതസാംസ്‌കാരിക, സമുദായിക പാരമ്പര്യങ്ങള്‍ അനുസരിച്ച് സമാധാനപൂര്‍വം മുന്നേറാന്‍ എല്ലാവര്‍ക്കും അവസരം സൃഷ്ടിക്കുക,മതസൗഹാര്‍ദം നിലനിര്‍ത്താനുതകുന്ന തുറന്ന സമീപനങ്ങള്‍ സൃഷ്ടിക്കുക.മതേതര മൂല്യങ്ങള്‍ക്ക് ഒട്ടുംതന്നെ കുറവു വരാതിരിക്കാന്‍ ശ്രദ്ധിക്കുക.ദലിത് ക്രൈസ്തവര്‍ക്ക് സംവരണംപോലുള്ള ന്യായമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുക.യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുകയും നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുക.കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇതരതൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എന്നല്ല ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സംരക്ഷണവും ന്യായമായ വേതനം ലഭിക്കുന്ന വിധത്തിലുള്ള ക്രമീകരണങ്ങളും നടത്തുക.

മലയോര കര്‍ഷകരുടെ കൃഷിക്കും സ്വത്തിനും സംരക്ഷണം നല്‍കുക.കൃഷിഭൂമികളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക.കടല്‍ത്തീരസംരക്ഷണത്തിനുവേണ്ടിയുള്ള ഭിത്തി നിര്‍മ്മാണം നടപ്പിലാക്കുക.സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജുമെന്റുകള്‍ക്ക് നീതിയുക്തമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭ്യമാക്കുക.മുന്നോക്ക സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം നടപ്പിലാക്കുമ്പോള്‍ പിന്നോക്ക സമുദായങ്ങളുടെ സംവരണത്തിനു കുറവു വരുത്താത്തവിധം ക്രമീകരണങ്ങള്‍ നടപ്പിലാക്കുക.കോഴയും അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കി സത്ഭരണം സാധ്യമാക്കുക എന്നീ ആവശ്യങ്ങളും കെസിബിസി നേതൃത്വം മുന്നോട്ടു വെച്ചു.

അനേക കാലങ്ങളായി ക്രൈസ്തവസമൂഹത്തിന് ന്യായമായ ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു. ഇക്കാര്യങ്ങള്‍ രാഷ്ട്രീയനേതൃത്വങ്ങളുടെ ശ്രദ്ധയിലേക്ക് ഇതിനകം പലവട്ടം കൊണ്ടുവന്നിട്ടുള്ളതാണ്. ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പിന്നോക്കക്കാരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങളെ മാനിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്കി അവരെ പൊതുസമൂഹത്തില്‍ ഭരണാധികാരികളായി പ്രതിഷ്ഠിക്കുവാന്‍ ക്രൈസ്തവര്‍ പരിശ്രമിക്കുമെന്നതില്‍ സംശയമില്ല. ഇന്നത്തെ സാഹചര്യത്തില്‍ ക്രൈസ്തവരെയും ഇതര മതവിശ്വാസികളെയും സമുദായങ്ങളെയും സഹകരിപ്പിക്കുകയും സമന്വയിപ്പിക്കുകയും ചെയ്തുകൊണ്ട് നാടിന്റെ നന്മയ്ക്ക് ഉതകുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പുള്ളവര്‍ക്കാണ് സന്മനസ്സുള്ള എല്ലാവരും തങ്ങളുടെ സമ്മതിദാനം നിര്‍വഹിക്കേണ്ടതെന്നും കെസിബിസി നേതൃത്വം വ്യക്തമാക്കി.

Next Story

RELATED STORIES

Share it