Kerala

ജനഹിതം 2021:എറണാകുളം പിടിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും

ജനഹിതം 2021:എറണാകുളം പിടിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും
X

കൊച്ചി:മധ്യകേരളത്തില്‍ എക്കാലവും യുഡിഎഫിനൊപ്പം ഉറച്ചു നിന്നിട്ടുള്ള ജില്ലയാണ് എറണാകുളം.ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ പോലും സംസ്ഥാനമൊട്ടാകെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും എറണാകുളം ജില്ല യുഡിഎഫിനൊപ്പമായിരുന്നു.അതേ സമയം കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഇക്കുറി ഭരണം പിടിച്ചത് യുഡിഎഫിനെ ഞെട്ടിച്ചിട്ടുണ്ട്.കഴിഞ്ഞ 10 വര്‍ഷമായുള്ള യുഡിഎഫിന്റെ ഭരണം അവസാനിപ്പിച്ചാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം പിടിച്ചത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ വീഴ്ചകളാണ് യുഡിഎഫിന് കൊച്ചി കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങളിലൊന്ന്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഇടതു തരംഗം ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. അതേ സമയം ഇത്തവണ എറണാകുളം പിടിക്കാമെന്ന കണക്കൂകൂട്ടിലിലാണ് എല്‍ഡിഎഫ്.കോതമംഗലം,തൃക്കാക്കര,കുന്നത്ത്‌നാട്,തൃപ്പൂണിത്തുറ,കൊച്ചി,വൈപ്പിന്‍,പറവൂര്‍,അങ്കമാലി,പെരുമ്പാവൂര്‍,കുന്നത്ത് നാട്,പിറവം,എറണാകുളം,ആലുവ,കളമശേരി എന്നിങ്ങനെ 14 നിയമസഭാ മണ്ഡലങ്ങളാണ് എറണാകുളം ജില്ലയില്‍ ഉളളത്.ഇതില്‍ നിലവില്‍ ഒമ്പതെണ്ണവും യുഡിഎഫിന്റെ കൈയ്യിലാണുള്ളത് അഞ്ചിടത്ത് എല്‍ഡിഎഫും ആണ്.

കോതമംഗലം

ജില്ലയിലെ മലയോര മേഖലയാണ് കോതമംഗലം നിയമസഭാ മണ്ഡലം.കേരള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തട്ടകമായിരുന്ന കോതമംഗലത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ആന്റണി ജോണ്‍ ആണ് വിജയക്കൊടി നാട്ടിയത്.ക്രിസ്ത്യന്‍ സമുദായത്തിനാണ് ഇവിടെ അംഗബലം കൂടുതല്‍.അതുകൊണ്ടു തന്നെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും മുന്നണികള്‍ ഈ പരിഗണന നല്‍കുന്നു.1967 നു ശേഷം കഴിഞ്ഞ തവണയാണ് ഇവിടെ സിപിഎം സ്ഥാനാര്‍ഥി വിജയിച്ചത്. പരാജയപ്പെടുത്തിയതാകട്ടെ സിറ്റിംഗ് എംഎല്‍എയായിരുന്ന കേരള കോണ്‍ഗ്രസ്(എം)ലെ ടി യു കുരുവിളയെയും. കേരള കോണ്‍ഗ്രസ് ജോസഫ്് വിഭാഗം മാണി ഗ്രൂപ്പില്‍ ലയിച്ചതോടെയാണ് കഴിഞ്ഞ തവണ ടി യു കുരുവിള മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്. ലയനത്തിന് മുമ്പ് ജോസഫ് വിഭാഗം എല്‍ഡിഎഫിലായിരുന്നപ്പോള്‍ ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായി ടി യു കുരുവിള ഇവിടെ വിജയിച്ചിരുന്നു.എന്നാല്‍ ലയനത്തിനു ശേഷം മാണി ഗ്രൂപ്പിനു വേണ്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ടി യു കുരുവിളയെ കന്നിയംഗത്തനിറങ്ങിയ സിപിഎമ്മിലെ ആന്റണി ജോണ്‍ പരാജയപ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു. ആന്റണി ജോണിന്റെ വിജയം.2011 ലെ തിരഞ്ഞെടുപ്പില്‍ 12,222 ല്‍പരം വോട്ടുകള്‍ക്ക് വിജയിച്ച ടി യു കുരുവിളയെ കഴിഞ്ഞ തവണ ആന്റണി ജോണ്‍ പരാജയപ്പെടുത്തിയത് 19,282 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു.ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം കളത്തിലിറക്കുന്നത് ആന്റണി ജോണിനെത്തന്നയൊണ്.യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനായിരിക്കും സീറ്റെന്നാണ് വിവരം.സ്ഥാനാര്‍ഥികളായി ജോസഫ് ഗ്രൂപ്പിലെ ഷിബു തെക്കുംപുറത്തിന്റെയടക്കം പലരുടെയും പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്.



മൂവാറ്റുപുഴ

1957 മുതല്‍ 2016 വരെ നടന്ന തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും മാറി മാറി വിജയിപ്പിച്ച ചരിത്രമാണ് മൂവാറ്റുപുഴയ്ക്കുള്ളത്.എങ്കിലും കൂടുതല്‍ തവണ ഇവിടെ നിന്നും നിയമസഭയുടെ പടി കയറിയിരിക്കുന്നത് യുഡിഎഫ് സാരഥികള്‍ തന്നെയാണ്.യുഡിഎഫില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും ഇവിടെ മല്‍സരിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസ് ആണ് മൂവാറ്റു പുഴ സീറ്റില്‍ മല്‍സരിക്കുന്നത്.എല്‍ഡിഎഫില്‍ സിപി ഐ ക്കാണ് സീറ്റ്. കഴിഞ്ഞ തവണയടക്കം മൂന്നു തവണ സിപി ഐ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്.2011 ല്‍ സിറ്റംഗ് എംഎല്‍എയായിരുന്ന സിപി ഐയിലെ ബാബു പോളിനെ പരാജയപ്പെടുത്തിക്കൊണ്ട് യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസിലെ ജോസഫ് വാഴയക്കാന്‍ സീറ്റു പിടിച്ചു.5,163 വോട്ടുകള്‍ക്കായിരുന്നു ജോസഫ് വാഴയ്ക്കന്‍ വിജയിച്ചത്. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ കന്നി അംഗത്തിനിറങ്ങിയ സിപി ഐയിലെ എല്‍ദോ എബ്രാഹം എല്‍ഡിഎഫിനായി സീറ്റു തിരിച്ചു പിടിച്ചു.9,375 വോട്ടുകളായിരുന്നു ഭൂരിപക്ഷം.ഇത്തവണയും സിപി ഐ എല്‍ദോ എബ്രാഹമിനെ തന്നെയാണ് കളത്തിലിറക്കുന്നത്.യുഡിഎഫില്‍ ജോസഫ് വിഭാഗം മൂവാറ്റുപുഴ സീറ്റിനായി ശക്തമായ രംഗത്തുണ്ടെങ്കിലും സീറ്റു വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.ഇത് സംബന്ധിച്ച് ജോസഫ് വിഭഗമായു ചര്‍ച്ച തുടരുകയാണ്.മൂവാറ്റുപുഴ കിട്ടിയാല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ മല്‍സരിപ്പിക്കാനാണ് ജോസഫ് വിഭാഗം ലക്ഷ്യമിടുന്നത്. അതേ സമയം തനിക്ക് ഒരിക്കല്‍ കൂടി മൂവാറ്റുപുഴയില്‍ മല്‍സരിക്കണമെന്നാവശ്യവുമായി ജോസഫ് വാഴയ്ക്കനും രംഗത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ മാത്രമെ ഇത് സംബന്ധിച്ച ചിത്രം വ്യക്തമാകുകയുളളു.



പിറവം

കേരള കോണ്‍ഗ്രസിന് പ്രത്യേകിച്ച് ജേക്കബ് ഗ്രൂപ്പിന്റെ കുത്തക മണ്ഡലം എന്നാണ് പിറവം അറിയപ്പെട്ടിരുന്നതെങ്കിലും ജേക്കബ്ബ് ഗ്രൂപ്പിന്റെ സ്ഥാപകനായ ടി എം ജേക്കബ്ബിനെ തന്നെ തറപ്പറ്റിച്ച് സിപിഎംലെ എം ജെ ജേക്കബ് ഇവിടെ വിജയക്കൊടി നാട്ടിയ ചരിത്രവും ഉണ്ട്.1977 മുതല്‍ 2016 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും യുഡിഎഫും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും തന്നെയാണ് ഇവിടെ വിജയം കൊയ്തിരുന്നത്.ജേക്കബ് മാണി ഗ്രൂപ്പിലുണ്ടായിരുന്നപ്പോഴും പിന്നീട് മാണി ഗ്രൂപ്പ് വിട്ട് ജേക്കബ് ഗ്രൂപ്പ് രൂപികരിച്ചപ്പോഴും ടി എം ജേക്കബിനെ ഇവിടെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ 2006 ലെ തിരഞ്ഞെടുപ്പില്‍ ജേക്കബിനെ അട്ടിമറിച്ച് സിപിഎം സ്ഥാനാര്‍ഥി എം ജെ ജേക്കബ് ഇവിടെ വിജയം കൊയ്തു.അയ്യായിരത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എം ജെ ജേക്കബിന്റെ വിജയം.എന്നാല്‍ 2011 ലെ തിരഞ്ഞെടുപ്പില്‍ ടി എം ജേക്കബ് പകരം വീട്ടി.2006 ല്‍ തന്നെ പരാജയപ്പെടുത്തിയ എം ജെ ജേക്കബ്ബിനെ പിടിച്ചുകെട്ടി ടി എം ജേക്കബ് വീണ്ടും എംഎല്‍എയും യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയുമായി.തീപാറിയ പോരാട്ടത്തില്‍ 157 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി എം ജേക്കബിന് വിജയിക്കാനായത്.രോഗബാധിതനായിരുന്ന ടി എം ജേക്കബ് 2011 ഒക്ടോബര്‍ 30 ന് മരിച്ചു.തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ടി എം ജേക്കബിന്റെ മകനായ അനൂപ് ജേക്കബ്ബ് കളത്തിലിറങ്ങി. അപ്പോഴും എതിരാളിയായി സിപിഎം കളത്തിലിറക്കിയത് എം ജെ ജേക്കബിനെ തന്നെയായിരുന്നു.എന്നാല്‍ വീണ്ടുമൊരു വിജയമെന്ന എം ജെ ജേക്കബിന്റെയും സിപിഎമ്മിന്റെ മോഹം തല്ലിക്കെടുത്തി 12,071 വോട്ടുകളുടെ ഭുരിപക്ഷത്തില്‍ അനൂപ് ജേക്കബ് വിജയിക്കുകയും തുടര്‍ന്ന് അതേ യുഡിഎഫ് മന്ത്രിസഭയില്‍ ടി എം ജേക്കബ്ബിന് പകരക്കാരനായി എത്തുകയും ചെയ്തു.2016 ലെ തിരഞ്ഞടുപ്പിലും അനൂപ് ജേക്കബ്ബിന് എതിരാളിയായി സിപിഎം രംഗത്തിറക്കിയത് എം ജെ ജേക്കബ്ബിനെത്തന്നെയായിരുന്നുവെങ്കിലും 6,195 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് അനൂപ് ജേക്കബ് യുഡിഎഫിനായി മണ്ഡലം നിലനിര്‍ത്തി. ഇത്തവണയും പിറവം മണ്ഡലം യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് തന്നെയാണ്. അനൂപ് ജേക്കബ്ബ് തന്നെയായിരിക്കും സ്ഥാനാര്‍ഥിയാകുക. കേരള കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് ചേക്കേറിയതോടെ ഇത്തവണ പിറവം സീറ്റ് സിപിഎം കേരള കോണ്‍ഗ്രസ്(എം)ന് വിട്ടുകൊടുത്തു. യാക്കോബായ വിഭാഗത്തില്‍ നിന്നുള്ള ജോസ് സ്ലീബായെയാണ് ജോസ് കെ മാണി വിഭാഗം ഇവിടെ സ്ഥാനാര്‍ഥിയാക്കുകയെന്നാണ് വിവരം.മണ്ഡലത്തിലെ യാക്കോബായ വിഭാഗത്തിന്റെ അംഗബലം പരിഗണിച്ചാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നാണ് വിവരം.


കുന്നത്ത് നാട്

എല്‍ഡിഎഫും യുഡിഎഫും മാറി മാറി വിജയിച്ചിട്ടുള്ള മണ്ഡലമാണ് കുന്നത്ത്‌നാട്.എല്‍ഡിഎഫില്‍ സിപിഎമ്മും യുഡിഎഫില്‍ കോണ്‍ഗ്രസുമാണ് ഇവിടെ 1967 മുതല്‍ നടന്നിട്ടുളള തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നത്.അഞ്ചു തവണ സിപിഎമ്മും ആറു തവണ കോണ്‍ഗ്രസുമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. 70 ലെ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്കായിരുന്നു വിജയം.2011 മുതല്‍ 2016 വരെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വി പി സജീന്ദ്രനാണ് ഇവിടെ നിന്നും വിജയിക്കുന്നത്.2011 ല്‍ സിപിഎമ്മിലെ എം എ സുരേന്ദ്രനെയും 2016 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഷിജി ശിവജിയെയുമാണ് സജീന്ദ്രന്‍ പരാജയപ്പെടുത്തിയത്.2011 ല്‍ സജീന്ദ്രന്റെ ഭൂരിപക്ഷം 8,372 വോട്ടുകളായിരുന്നുവെങ്കില്‍ 2016 ല്‍ അത് 2,679 വോട്ടുകളായി കുറഞ്ഞു.സിറ്റിംഗ് എംഎല്‍എയെന്ന നിലയില്‍ ഇത്തവണയും സജീന്ദ്രന്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്തുകയെന്നാണ് വിവരം.വി പി ശ്രീനിജനായിരിക്കും ഇവിടെ സിപിഎമ്മിനു വേണ്ടി മല്‍സരിക്കുന്നത്.



തൃക്കാക്കര

മണ്ഡലം രൂപീകരിച്ചതു മുതല്‍ തൃക്കാക്കര മണ്ഡലം യുഡിഎഫിനൊപ്പമാണ് നിലകൊള്ളുന്നത്.യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ സീറ്റാണ് തൃക്കാക്കര.നിലവിലെ ചാലക്കുടി എംപിയായ ബെന്നി ബെഹനാന്‍ ആയിരുന്നു 2011 ലെ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ചത്.എല്‍ഡിഎഫിലെ എം ഇ ഹസൈനാറെയായിരുന്നു ബെന്നി പരാജയപ്പെടുത്തിയത്.22,406 വോട്ടുകളായിരുന്നു ഭൂരിപക്ഷം.സിറ്റിംഗ് എംഎല്‍എയായിരുന്നിട്ടുകൂടി 2016 ലെ തിരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു.ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനാണ് ബെന്നി ബഹാനാന്‍.കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരിന്റെ ഭാഗമായിട്ടായിരുന്നു സീറ്റ് നഷ്ടപ്പെട്ടത്.ഇടുക്കി മുന്‍ എംപിയായിരുന്ന പി ടി തോമസിനെയാണ് ബെന്നിക്ക് പകരം തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത്. ബെന്നിയെ മാറ്റിയതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് നല്ല എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും 11,966 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പി ടി തോമസ് ഇവിടെ വിജയിച്ചു.സെബാസ്റ്റിയന്‍ പോളിനെയായിരുന്നു പി ടി തോമസിനെതിരെ സിപിഎം രംഗത്തിറക്കിയിരുന്നത്.ഇത്തവണയും പി ടി തോമസ് തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയാകുക.എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് സിപിഎം ചര്‍ച്ചകള്‍ നടത്തിവരികയാണ്.തുടക്കത്തില്‍ സിപിഎം വൈറ്റില ഏരിയ സെക്രട്ടറി വിന്‍സെന്റ്,കൗണ്‍സിലര്‍ ആര്‍ രതീഷ് എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നതെങ്കിലും ഒടുവില്‍ എറണാകുളത്തെപ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ ജെ ജേക്കബ്ബി നറുക്ക് വീണീരിക്കുന്നത്.



എറണാകുളം

എക്കാലവും യുഡിഎഫിന്റെ ഉറച്ച മണ്ഡലമെന്നാണ് എറണാകുളം അറിയപ്പെട്ടിരുന്നതെങ്കിലും ഇടതിനെ പിന്തുണച്ച പാരമ്പര്യവും എറണാകുളത്തിനുണ്ട്.1957 മുതല്‍ 82 വരെ നടന്ന ഏഴു തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ഇവിടെ കോണ്‍ഗ്രസിനായിരുന്നു വിജയം.57 ല്‍ എ എല്‍ ജേക്കബ്ബിലൂടെയായിരുന്നു കോണ്‍ഗ്രസ് തേരോട്ടം ആരംഭിച്ചത്.67 ല്‍ അലക്‌സാണ്ടര്‍ പറമ്പിത്തറയായിരുന്നു കോണ്‍ഗ്രസിനു വേണ്ടി കളത്തിലറിങ്ങിയത്. അപ്പോഴും വിജയം ഒപ്പം നിന്നു. 70,77,80,82 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും എ എല്‍ ജേക്കബ് തന്നെ സ്ഥാനാര്‍ഥിയായി വിജയം കൊയ്തു.എന്നാല്‍ 87 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആദ്യ വിജയം നേടി.പ്രഫ എം കെ സാനുവിലൂടെയാണ് എല്‍ഡിഎഫ് അന്ന് വിജയിച്ചത്.എന്നാല്‍ 91 ലെ തിരഞ്ഞെടുപ്പില്‍ ജോര്‍ജ് ഈഡനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു.96 ലെ തിരഞ്ഞെടുപ്പിലും ജോര്‍ജ് ഈഡന്‍ വിജയം ആവര്‍ത്തിച്ചു. 98 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിലൂടെ എല്‍ഡിഎഫ് വീണ്ടും വിജയം നേടി. 2001 ലെ തിരഞ്ഞെടുപ്പില്‍ കെ വി തോമസിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീടങ്ങോട്ട് 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലടക്കം തുടര്‍ച്ചയായി കോണ്‍ഗ്രസിനു തന്നെയായിരുന്നു വിജയം.2006 ല്‍ കെ വി തോമസ് തന്നെ വീണ്ടും മല്‍സരിച്ചു വിജയിച്ചു.2009 ല്‍ നടന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ കെ വി തോമസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ചതോടെ 2009 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ഡൊമിനിക് പ്രസന്റേഷനിലൂടെ മണ്ഡലം നിലനിര്‍ത്തി.2011 ല്‍ ജോര്‍ജ് ഈഡന്റെ മകനും കെഎസ് യു നേതാവുമായിരുന്ന ഹൈബി ഈഡനെ കോണ്‍ഗ്രസ് കളത്തിലിറക്കി വിജയം ആവര്‍ത്തിച്ചു.2016ലും ഹൈബിയിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി.2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കെ വി തോമസിനെ മാറ്റി പകരം ഹൈബി ഈഡനെ കോണ്‍ഗ്രസ് എറണാകുളം ലോക് സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കി വിജയം ആവര്‍ത്തിച്ചു.തുടര്‍ന്ന് 2019 ലെ ഉപതിരഞ്ഞടുപ്പില്‍ ടി ജെ വിനോദിനെ കോണ്‍ഗ്രസ് രംഗത്തിറക്കി. ഉപതിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസിനും യുഡിഎഫിനും നേരിടേണ്ടിവന്നത്. പെരുമഴയില്‍ നഗരം വെള്ളക്കെട്ടില്‍ അമര്‍ന്ന ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്. ഭരിച്ചിരുന്ന കോര്‍റേഷനെതിരേ ജനരോക്ഷം ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസ് 3750 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ടി ജെ വിനോദ് മണ്ഡലം നിലനിര്‍ത്തി.ഇത്തവണയും വിനോദിനെ തന്നെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്.സിപിഎം ആകട്ടെ ലത്തീന്‍ സമുദായ നേതാവും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായി ഷാജി ജോര്‍ജിനെയാണ് സ്ഥാനാര്‍ഥിയാക്കുന്നത്.ലത്തീന്‍ സമൂദായത്തിനു മുന്‍തൂക്കമുള്ള മണ്ഡലമാണ് എറണാകുളം.നിലവിലെ എം എല്‍ എയായ വിനോദും ലത്തീന്‍ സമൂദായ അംഗം തന്നെയാണ്.ഷാജി ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ മണ്ഡലം പിടിക്കാമെന്നാണ് സിപിഎം കണക്കു കൂട്ടുന്നത്.



തൃപ്പൂണിത്തുറ

എല്‍ഡിഎഫും യുഡിഎഫും മാറി മാറി വിജയിച്ചിട്ടുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ.1967 മുതല്‍ 2016 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും അധികം വിജയിച്ചിട്ടുള്ളത് യുഡിഎഫാണ്. കോണ്‍ഗ്രസിലെ കെ ബാബുവാണ് എറ്റവും അധികം തവണ ഇവിടെ എംഎല്‍എയായിട്ടുള്ളത്.67 ല്‍ ടി കെ രാമകൃഷ്ണനിലൂടെ സിപിഎം ഇവിടെ ആദ്യം വിജയം നേടി.70 ല്‍ കോണ്‍ഗ്രസിലെ പോള്‍ പി മാണിക്കായിരുന്നു വിജയം. എന്നാല്‍ 77 ലെ തിരഞ്ഞെടുപ്പില്‍ ടി കെ രാമകൃഷ്ണനിലൂടെ വീണ്ടും സിപിഎം വിജയം തിരിച്ചു പിടിച്ചു.80 ല്‍ നടന്ന തിരഞ്ഞെടുപ്പിലും ടി കെ രാമകൃഷ്ണന് തന്നെയായിരുന്നു വിജയം.82 ലെ തിരഞ്ഞെടുപ്പില്‍ കെ ജി ആര്‍ കര്‍ത്തയും 87 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി വി വിശ്വനാഥ മേനോനും വിജയിച്ചു.91 ലെ തിരഞ്ഞെടുപ്പില്‍ കെ ബാബുവിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു.പിന്നീടങ്ങോട്ട് 2016 വരെ കെ ബാബുവിലൂടെ കോണ്‍ഗ്രസ് വിജയം തുടര്‍ന്നു. എന്നാല്‍ 2016 ലെതിരഞ്ഞെടുപ്പില്‍ ബാബുവിനും യുഡിഎഫിനും ഇവിടെ അടിതെറ്റി.ബാര്‍ക്കോഴ വിവാദത്തില്‍ കുരുങ്ങിയ ബാബുവിനെ നേരിടാന്‍ സിപിഎം രംഗത്തിറക്കിയത് ഡിവൈ എഫ് ഐ നേതാവായിരുന്ന എം സ്വരാജിനെയായിരുന്നു.ഫലം വന്നപ്പോള്‍ 4,467 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സ്വരാജ് അപ്രതീക്ഷിത വിജയം സ്വന്തമാക്കി എല്‍ഡിഎഫ് കൊടിപ്പാറിച്ചു.ഇക്കുറിയും സിപിഎം സ്വരാജിനെ തന്നെയാണ് സ്ഥാനാര്‍ഥിയാക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ കെ ബാബു രംഗത്തുണ്ട്. കൊച്ചി കോര്‍പറേഷന്‍ മുന്‍ മേയറായിരുന്ന സൗമിനി ജെയിനെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് ചിത്രം തെളിയും.


കൊച്ചി

കുമ്പളങ്ങി,ചെല്ലാനം ഗ്രാമപ്പഞ്ചായത്തുകളും കൊച്ചി കോര്‍പറേഷനിലെ ഒന്നു മുതല്‍ 10 വരെയും 19 മുതല്‍ 25 വരെയുമുള്ള വാര്‍ഡുകള്‍ അടങ്ങുന്നതാണ് കൊച്ചി നിയമസഭാ മണ്ഡലം.2011 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഡൊമിനിക് പ്രസന്റേഷനിലൂടെ യുഡിഎഫ് വിജയം നേടിയെങ്കിലും 2016 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം കെ ജെ മാക്‌സിയിലൂടെ വിജയം നേടി.സിറ്റിംഗ് എംഎല്‍എയായിരുന്ന ഡൊമിനിക് പ്രസന്റേഷനെ 1,086 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മാക്‌സി പരാജയപ്പെടുത്തിയത്.ഇക്കുറിയും മാക്‌സി തന്നെയായിരിക്കും സിപിഎമ്മിനായി ഗോദയിലിറങ്ങുക. യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ സീറ്റാണ് കൊച്ചി.നിരവധി പേരുകളാണ് ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്ളത്.കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി,ലാലി വിന്‍സെന്റ, ഷൈനി മാത്യു അടക്കമുള്ളവരുടെ പേരുകള്‍ സജീവമാണ്.എസ്ഡിപി ഐക്കും നിര്‍ണ്ണായക സ്വാധീനമുളള മണ്ഡലമാണ് കൊച്ചി.



വൈപ്പിന്‍

മണ്ഡലം രൂപീകരിച്ചതുമുതല്‍ തുടര്‍ച്ചയായി സിപിഎം ആണ് ഇവിടെ വിജയിക്കുന്നത്.എസ് ശര്‍മ്മയാണ് ഇവിടെ 2011 ലും 2016ലും വിജയിച്ചത്. 2011 ല്‍ കോണ്‍ഗ്രസിലെ അജയ് തറയിലിനെതിരെ 5,242 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2016 ല്‍ കോണ്‍ഗ്രസിലെ കെ ആര്‍ സുഭാഷിനെതിരെ 19,353 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമായിരുന്നു എസ് ശര്‍മ്മ ഇവിടെ വിജയക്കൊടി നാട്ടിയത്.എന്നാല്‍ ഇക്കുറി രണ്ടു ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ശര്‍മ്മയ്ക്ക് സീറ്റില്ല. പകരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് ഉണ്ണികൃഷ്ണനായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുക.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.


പറവൂര്‍

1957 മുതല്‍ 2016 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫും യുഡിഎഫും മാറി മാറി വിജയിച്ച മണ്ഡലമാണ് പറവൂര്‍.യുഡിഎഫില്‍ കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫില്‍ സിപി ഐയുടെയും സീറ്റാണ് പറവൂര്‍.ഏറ്റവും അധികം തവണ വിജയിച്ചിട്ടുള്ളത് കോണ്‍ഗ്രസ് തന്നെയാണ്.57,82,87 ലെ തിരഞ്ഞെടുപ്പുകളില്‍ സി പിഐ യുടെ എന്‍ ശിവന്‍ പിള്ളയും 91 ലും 96 ലും സിപി ഐയുടെ പി രാജുവും ഇവിടെ വിജയക്കൊടി പാറിച്ചു.60,67,70,77,80 ലെ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും വിജയിച്ചു.2001 മുതല്‍ കോണ്‍ഗ്രസിലെ വി ഡി സതീശനാണ് ഇവിടെ തുടര്‍ച്ചയായി വിജയിച്ചു വരുന്നത്.ഇത്തവണയും വി ഡി സതീശന്‍ തന്നെയായിരിക്കും കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുക. സിപി ഐ ഇവിടെ 2001 മുതല്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഇത്തവണ സിപി എം സീറ്റ് ഏറ്റെടുക്കാനും ശ്രമം നടത്തിയിരുന്നു.എന്നാല്‍ വരും ദിവസങ്ങളില്‍ മാത്രമെ ഇവിടെ ആരായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുകയെന്ന കാര്യത്തില്‍ തീരുമാനം ആകുകയുള്ളു.ഇടതു സഹയാത്രികന്‍ എന്‍ എം പിയേഴ്‌സണെ ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ സി പി ഐ ശ്രമം ആരംഭിച്ചു.സിപിഎമ്മും ഇതിനോട് യോജിച്ചിണ്ടെന്നാണ് വിവരം


കളമശേരി

കളമശേരി,ഏലൂര്‍ നഗരസഭകള്‍,ആലങ്ങാട്,കടുങ്ങല്ലൂര്‍,കരുമാല്ലൂര്‍,കുന്നുകര ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കളമശേരി നിയമസഭാ മണ്ഡലം. 2011 മുതല്‍ യുഡിഎഫില്‍ മുസ് ലിം ലീഗ് മല്‍സരിച്ചുവരുന്ന മണ്ഡലമാണ് കളമശേരി. വി കെ ഇബ്രാഹിംകുഞ്ഞാണ് ഇവിടെ തുടര്‍ച്ചയായി വിജയിച്ചുവരുന്നത്. എന്നാല്‍ ഇക്കുറി ഇബ്രാഹിംകുഞ്ഞിന് സീറ്റുണ്ടാകില്ലെന്നാണ് വിവരം. പകരം അദ്ദേഹത്തിന്റെ മകന്‍ അബ്ദുള്‍ ഗഫൂറായിരിക്കും സ്ഥാനാര്‍ഥിയാകുകയെന്നാണ് സൂചന.എസ്ഡിപി ഐക്കും സ്വാധീനമുള്ള മണ്ഡലമാണ് കളമശേരി.എല്‍ഡിഎഫില്‍ സിപിഎമ്മിലെ പി രാജീവായിരിക്കും ഇക്കുറി സ്ഥാനാര്‍ഥിയാകുക.


ആലുവ

ആലുവ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നാണ്. എന്നാല്‍ സിപിഎമ്മും ഇവിടെ വിജയിച്ചിട്ടുണ്ട്.കോണ്‍ഗ്രസിലെ കെ മുഹമ്മദ് അലിയാണ് ഏറ്റവും അധികം എംഎല്‍എയായത്.ആറു തവണയാണ് അദ്ദേഹം ഇവിടെ നിന്നും വിജയിച്ചിട്ടുള്ളത്.2006 ല്‍ എ എം യുസഫ് ആണ് കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിനു വേണ്ടി സീറ്റ് പിടിച്ചെടുത്തത്. എന്നാല്‍ 2011 ല്‍ അന്‍വര്‍ സാദത്തിലൂടെ കോണ്‍ഗ്രസ് വീണ്ടും സീറ്റ് തിരിച്ചുപിടിച്ചു.2016 ലെ തിരഞ്ഞെടുപ്പിലും അന്‍വര്‍ സാദത്തിലൂടെ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. ഇത്തവണയും അന്‍വര്‍ സാദത്ത് തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അതേ സമയം മുഹമ്മദാലിയുടെ മരുമകളും ആര്‍ക്കിടെക്ടുമായ ഷെല്‍ന നിഷാദ് ആണ് സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ പ്രഥമ സ്ഥാനത്തുള്ളത്.പാര്‍ടി അംഗത്വമില്ലാത്തതിനാല്‍ എല്‍ഡിഎഫ് സ്വതന്ത്രയായിട്ടായിരിക്കും ഇവര്‍ മല്‍സരിക്കുകയെന്നാണ് വിവരം.


അങ്കമാലി

സിപിഎമ്മും കോണ്‍ഗ്രസും മാറിമാറി വിജയം നേടിയ മണ്ഡലമാണ് അങ്കമാലി.67 മുതല്‍ 80 വരെയുള്ള തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി സിപിഎമ്മിലെ എ പി കുര്യനായിരുന്നു വിജയിച്ചത്.82 ലും 87 ലും എം വി മണിയാണ് വിജയിച്ചത്. എന്നാല്‍ 91 മുതല്‍ 2001 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ പി ജെ ജോയിയാണ് തുടര്‍ച്ചയായി വിജയിച്ചത്.2006 ല്‍ എല്‍ഡിഎഫില്‍ ജനതാദള്‍(എസ്)നായിരുന്നു സീറ്റ്.ജോസ് തെറ്റയില്‍ സീറ്റ് കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തു.2011 ലും ജോസ് തെറ്റയില്‍ മണ്ഡലം നിലനിര്‍ത്തി.2016 ല്‍ ജോസ്് തെറ്റയിലിനു പകരം ജനതാ ദള്‍(എസ്)ലെ ബെന്നി മൂഞ്ഞേലിയാണ് മല്‍സരിച്ചത് എന്നാല്‍ റോജി എം ജോണിലൂടെ കോണ്‍ഗ്രസ് സീറ്റ് തിരിച്ചു പിടിച്ചു. ഇക്കുറിയും റോജിയെ തന്നെയാണ് കോണ്‍ഗ്രസ് കളത്തില്‍ ഇറക്കുന്നത്.ജനതാദള്‍(എസ്)ല്‍ മുന്‍ മന്ത്രിയായ ജോസ് തെറ്റയില്‍ ആയിരിക്കും ഇടതു സ്ഥാനാര്‍ഥി.



പെരുമ്പാവൂര്‍

പെരുമ്പാവൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് ആണ് ഏറ്റവും അധികം തവണ വിജയിച്ചിട്ടുള്ളത് 57 ല്‍ സിപി ഐയിലെ പി ഗോവിന്ദ പിള്ളയാണ് ആദ്യ വിജയം സ്വന്തമാക്കിയത്.60 ല്‍ കോണ്‍ഗ്രസിലെ കെ എം ചാക്കോ വിജയിച്ചു. 67 ല്‍ സിപിഎമ്മിനുവേണ്ടി മല്‍സരിച്ച പി ഗോവിന്ദപിള്ള വീണ്ടും സീറ്റ് തിരിച്ചു പിടിച്ചു.70 ല്‍ വീണ്ടും കോണ്‍ഗ്രസ് പി ഐ പൗലോസിലൂടെ സീറ്റ്് തിരിച്ചു പിടിച്ചു.77ലും 80 ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിലെ പി ആര്‍ ശിവന്‍ വിജയം നേടി.82 ല്‍ പി പി തങ്കച്ചനിലൂടെ കോണ്‍ഗ്രസ് സീറ്റ് തിരിച്ചു പിടിച്ചു.തുടര്‍ന്ന് 87 ലും 91ലും 96 ലും പി പി തങ്കച്ചന്‍ തന്നെ സീറ്റു നിലനിര്‍ത്തി.എന്നാല്‍ 2001 ല്‍ സാജു പോളിനെ രംഗത്തിറക്കി സിപിഎം വിജയം തിരിച്ചു പിടിച്ചു.2006 ലും 2011 ലും സാജു പോളിലൂടെ സിപിഎം സീറ്റു നിലനിര്‍ത്തി. 2016 ലെ തിരഞ്ഞെടുപ്പില്‍ സാജു പോളിനെ പരാജയപ്പെടുത്തി എല്‍ദോസ് കുന്നപ്പിള്ളിയിലുടെ കോണ്‍ഗ്രസ് സീറ്റ് തിരിച്ചു പിടിച്ചു.ഇക്കുറി കോണ്‍ഗ്രസ് എല്‍ദോസ് കുന്നപ്പിള്ളിയെ തന്നെയായിരിക്കും രംഗത്തിറക്കുക. എന്നാല്‍ എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തിനാണ് ഇപ്രാവശ്യം സീറ്റ് നല്‍കുക.ജില്ലാ സെക്രട്ടറി ബാബു ജോസഫ് ആയിരിക്കും ഇവിടെ സ്ഥാനാര്‍ഥിയാകുകയെന്നാണ് സൂചന.




Next Story

RELATED STORIES

Share it