Kerala

കേരളത്തിലേക്ക് ആയിരക്കണക്കിന് കിലോ കഞ്ചാവ് കടത്തിയ പ്രതി പിടിയില്‍

ഇടുക്കി തൊടുപുഴ കുമ്മന്‍കല്ല് തൊട്ടിയില്‍ വീട്ടില്‍ റസ്സല്‍ ( അമ്മായി റസല്‍ 36 ) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആയിരക്കണക്കിന് കിലോ കഞ്ചാവാണ് മൂന്നു നാലു വര്‍ഷത്തിനുള്ളില്‍ ഇയാള്‍ കേരളത്തിലെത്തിച്ച് വിതരണം നടത്തിയതെന്ന് പോലിസ് പറഞ്ഞു

കേരളത്തിലേക്ക് ആയിരക്കണക്കിന് കിലോ കഞ്ചാവ് കടത്തിയ പ്രതി പിടിയില്‍
X

കൊച്ചി: കേരളത്തിലേക്ക് ആയിരക്കണക്കിന് കിലോ കഞ്ചാവെത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനപ്രതി പിടിയില്‍. ഇടുക്കി തൊടുപുഴ കുമ്മന്‍കല്ല് തൊട്ടിയില്‍ വീട്ടില്‍ റസ്സല്‍ ( അമ്മായി റസല്‍ 36 ) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആയിരക്കണക്കിന് കിലോ കഞ്ചാവാണ് മൂന്നു നാലു വര്‍ഷത്തിനുള്ളില്‍ ഇയാള്‍ കേരളത്തിലെത്തിച്ച് വിതരണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. മൂന്നു ദിവസം നീണ്ടു നിന്ന പോലിസ് ഓപ്പറേഷനൊടുവില്‍ ഇടുക്കി വനമേഖലയിലെ തോപ്രാംകുടി മേലെചാന്നാര്‍ ഭാഗത്തുള്ള ഒളിസങ്കേതത്തില്‍ നിന്നുമാണ് റസലിനെ സാഹസികമായി പോലിസ് പിടികൂടിയത്.

മാസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ഒടുവില്‍ കഴിഞ്ഞ നവംബറില്‍ രണ്ട് ആഡംബരക്കാറുകളില്‍ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ച് എറണാകുളം റൂറല്‍ പോലിസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെകുറിച്ച് വ്യക്തമായ വിവരം പോലിസിന് ലഭിച്ചിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ കേരളത്തിലേയ്ക്കുളള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ഉത്തര ആന്ധ്രയിലുളള പാഡേരു എന്ന ഗ്രാമം ആണെന്ന് മനസ്സിലായി. ഇവിടെ നിന്നാണ് കേരളം ,തമിഴ്‌നാട്, കര്‍ണാടക ,ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ മുതലായ സംസ്ഥാനങ്ങളിലേയ്ക്ക് കഞ്ചാവ് കയറ്റി അയക്കുന്നത്.

ആന്ധ്ര കേന്ദ്രീകരിച്ചു കഞ്ചാവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മലയാളികളെപ്പറ്റി വ്യക്തമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ആറ് പേരെ ഇതിനോടകം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലെ പ്രധാനികളായ തൊടുപുഴ സ്വദേശി അന്‍സില്‍, പെരുമ്പിള്ളിച്ചിറ സ്വദേശി കുഞ്ഞുമൊയ്തീന്‍, വെള്ളത്തോള്‍ സ്വദേശി ചന്തു, എന്നിവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ കല്ലൂര്‍ക്കാട് ആനിക്കാട് ഭാഗത്ത് വാടകയ്ക്ക് എടുത്തിട്ടുള്ള വീട്ടില്‍ റസ്സലിന്റെ നേതൃത്വത്തില്‍ കഞ്ചാവ് സൂക്ഷിക്കുന്നത് സംബന്ധിച്ച് വിവരം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കല്ലൂര്‍ക്കാട് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് വീട് കണ്ടെത്തി പരിശോധന നടത്തി ഇരുമ്പ് അലമാരയില്‍ പായ്ക്കറ്റുകളില്‍ ആയി സൂക്ഷിച്ചിരുന്ന 39 കിലോ വരുന്ന കഞ്ചാവ് പിടികൂടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രതി റസ്സല്‍ ഒളിവില്‍ പോയി.

കഞ്ചാവ് വിറ്റ് കിട്ടിയ പണവുമായി ഊട്ടി ഗോവ കുളുമണാലി തുടങ്ങി സുഖവാസ കേന്ദ്രങ്ങളില്‍ ഒളിവ് ജീവിതം നയിക്കുകയായിരുന്നു ഇയാള്‍ . എറണാകുളം ജില്ലയിലെ ലഹരി വ്യാപാര ശൃംഖലയെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കി കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുമെന്ന് ജില്ലാ പോലിസ് മേധാവി കാര്‍ത്തിക് അറിയിച്ചു. ആലുവ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി കെ അശ്വകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി എം സൂഫി, വി എ അസീസ്. എസ്‌സിപിഒ മാരായ ജിമ്മോന്‍ ജോര്‍ജ്ജ്, പി എന്‍ രതീശന്‍ ജില്ലാ ഡാന്‍സാഫ് അംഗങ്ങളായ പി എം ഷാജി, കെ വി നിസാര്‍, ടി ശ്യാംകുമാര്‍, വി എസ് രഞ്ജിത്ത്, ജാബിര്‍, മനോജ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it