Kerala

കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദനം: അക്രമിസംഘത്തില്‍ 12 പേരുണ്ടായിരുന്നുവെന്ന് മൊഴി

മര്‍ദനമേറ്റ സച്ചിന്‍, അഷ്‌കര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ആക്രമണം നടത്തിയ സംഘത്തില്‍ പന്ത്രണ്ടോളം പേരുണ്ടായിരുന്നുവെന്നും സച്ചിനും അഷ്‌കറും പോലിസിന് മൊഴി നല്‍കി.

കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദനം: അക്രമിസംഘത്തില്‍ 12 പേരുണ്ടായിരുന്നുവെന്ന് മൊഴി
X

കോഴിക്കോട്: കല്ലട ബസ്സില്‍ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണസംഘം തമിഴ്‌നാട്ടിലെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി. മര്‍ദനമേറ്റ സച്ചിന്‍, അഷ്‌കര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ആക്രമണം നടത്തിയ സംഘത്തില്‍ പന്ത്രണ്ടോളം പേരുണ്ടായിരുന്നുവെന്നും സച്ചിനും അഷ്‌കറും പോലിസിന് മൊഴി നല്‍കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതികളെ കണ്ടെത്താന്‍ റിമാന്‍ഡിലുള്ളവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. ഏഴുപേരെയാണ് കേസില്‍ അറസ്റ്റുചെയ്തിട്ടുള്ളത്.

അതേസമയം, യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ്സുടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫിസില്‍ ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഏറ്റെടുത്തതിനാല്‍ അദ്ദേഹത്തിന് മുന്നില്‍ ഹാജരാവാനാണ് സാധ്യത. ഇന്നലെ ഹാജരാവുമെന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയില്ല. ഇന്നുകൂടി ഹാജരായില്ലെങ്കില്‍ കൂടുതല്‍ നിയമനടപടികളിലേക്ക് നീങ്ങാനാണ് പോലിസിന്റെ ആലോചന.

മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടയ്ക്കും പങ്കുണ്ടോ എന്ന് പരിശോധിക്കും. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാള്‍ക്കെതിരേ കോടതിയെ സമീപിക്കാനാണ് തീരുമാനം. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചശേഷം ഇറക്കിവിട്ടത്. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് തകരാറിലായത് ചോദ്യംചെയ്ത യാത്രക്കാരെ വൈറ്റിലയില്‍ വച്ച് കല്ലട ജീവനക്കാര്‍ ആക്രമിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it