Kerala

ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി: മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പോലിസ്

ഫീല്‍ഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെക്‌നിക്കല്‍ ഇവാലുവേഷന്‍ നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. അവ പൂര്‍ത്തിയാക്കി ലഭിക്കുന്ന റിപോര്‍ട്ട് പരിശോധിച്ചശേഷമാണ് ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കുന്നത്. അതിനുശേഷം മാത്രമേ ഏത് കമ്പനിക്കാണ് പദ്ധതി ലഭിക്കുന്നതെന്ന് പറയാനാവൂ.

ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി: മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പോലിസ്
X

തിരുവനന്തപുരം: കേരള പോലിസിന്റെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ വാസ്തവവിരുദ്ധവും തികച്ചും അടിസ്ഥാനരഹിതവുമാണെന്ന് സംസ്ഥാന പോലിസ് മേധാവിയുടെ കാര്യാലയം അറിയിച്ചു. കഴിഞ്ഞ 14 മാസത്തിനിടെ മൂന്നുതവണയാണ് പദ്ധതിക്കുവേണ്ടി പോലിസ് ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. ഇതില്‍ രണ്ടുതവണയും ഒരു കമ്പനി മാത്രമേ അപേക്ഷിച്ചുള്ളൂ. മൂന്നാമതും ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ രണ്ടു കമ്പനികള്‍ അപേക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സേനയിലെ മുതിര്‍ന്ന ഓഫിസര്‍മാരെ കൂടാതെ പുറത്തുനിന്നുള്ള വിദഗ്ധരുടെ സേവനം ഐടി മിഷന്‍, സിഡാക്, നാറ്റ്പാക്, മോട്ടോര്‍ വാഹനവകുപ്പ് എന്നീ വകുപ്പുകളില്‍നിന്ന് ലഭ്യമാക്കിയാണ് ഇവാലുവേഷന്‍ കമ്മിറ്റി രൂപീകരിച്ചത്.

ഫീല്‍ഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെക്‌നിക്കല്‍ ഇവാലുവേഷന്‍ നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. അവ പൂര്‍ത്തിയാക്കി ലഭിക്കുന്ന റിപോര്‍ട്ട് പരിശോധിച്ചശേഷമാണ് ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കുന്നത്. അതിനുശേഷം മാത്രമേ ഏത് കമ്പനിക്കാണ് പദ്ധതി ലഭിക്കുന്നതെന്ന് പറയാനാവൂ. അത് ശുപാര്‍ശയായി സര്‍ക്കാരിന് നല്‍കി സര്‍ക്കാര്‍തലത്തിലെ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയാല്‍ മാത്രമേ പദ്ധതി ഏതെങ്കിലും സ്ഥാപനത്തിന് നല്‍കിയെന്ന് പറയാനാവൂ.

ടെക്‌നിക്കല്‍ ഇവാലുവേഷന്‍ പോലും ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ ഒരു കമ്പനിക്ക് മാത്രമായി പദ്ധതി നല്‍കാന്‍ ശ്രമം നടക്കുന്നുവെന്ന തരത്തിലുളള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. വാഹനങ്ങളുടെ അമിതവേഗവും സിഗ്‌നല്‍ ലംഘനവും ഉള്‍പ്പെടെയുള്ള ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തി ഡ്രൈവര്‍മാര്‍ക്ക് ശിക്ഷനല്‍കാനും അതുവഴി നിരത്തുകളില്‍ യാത്ര സുഗമമാക്കാനും ഉദ്ദേശിച്ചാണ് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ ഇത്തരം പദ്ധതി നിലവിലുണ്ടെന്നും പോലിസ് വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it