Kerala

അഭിഭാഷകയായി ആള്‍മാറാട്ടം; സെസി സേവ്യറിനെതിരേ ലുക്കൗട്ട് നോട്ടീസ്

അഭിഭാഷകയായി ആള്‍മാറാട്ടം; സെസി സേവ്യറിനെതിരേ ലുക്കൗട്ട് നോട്ടീസ്
X

ആലപ്പുഴ: കോടതിയില്‍ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരേ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വ്യാജ അഭിഭാഷകയായി പ്രവര്‍ത്തിച്ച സെസി സേവ്യറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലിസിനെ അറിയിക്കാനാണ് നിര്‍ദേശം. ആലപ്പുഴ നോര്‍ത്ത് പോലിസാണ് നോട്ടീസ് പുറത്തിറക്കിയത്. സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാവാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും സെസി ഒളിവില്‍ തുടരുകയായിരുന്നു.

ഐപിസി 417 (വഞ്ചന), 419, 420 (ആള്‍മാറാട്ടം) എന്നീ വകുപ്പുകളാണ് സെസിക്കെതിരേ ചുമത്തിയിരുന്നത്. എല്‍എല്‍ബി പാസാവാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തിരുന്നത്. സംഗീതയില്‍നിന്ന് പോലിസ് വിവരം ശേഖരിച്ചാണ് ആള്‍മാറാട്ടക്കുറ്റം ചുമത്തിയത്. 2019ലാണ് ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷന്‍ ലൈബ്രേറിയനായും തിരഞ്ഞെടുക്കപ്പെട്ടു.

സെസിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാര്‍ അസോസിയേഷന്‍ ഇവരെ പുറത്താക്കി. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കിയതോടെ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങാനെത്തിയെങ്കിലും ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവര്‍ പോലിസിനെ വെട്ടിച്ച് നാടകീയമായി രക്ഷപ്പെടുകയായിരുന്നു. തനിക്കെതിരേ ചുമത്തിയ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.

Next Story

RELATED STORIES

Share it