Kerala

ഇടനിലക്കാരായി ജീവനക്കാരും; വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വ്യാപകം

പരിശോധനകൾ കർശനമാക്കിയിട്ടും വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് അയവൊന്നുമില്ല. പല കേസുകളും പുറത്തുവരാതെ ഒതുക്കി തീർക്കുന്നതും പതിവാണ്. ഇതിന് ഉദ്യോഗസ്ഥ തലത്തിൽ ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്.

ഇടനിലക്കാരായി ജീവനക്കാരും;    വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വ്യാപകം
X

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിനെതിരേ പരിശോധന ശക്തമാക്കിയതോടെ ജീവനക്കാരെ ഉപയോഗപ്പെടുത്തി വൻതോതിൽ സ്വർണം കടത്തുന്നു. കഴിഞ്ഞ ദിവസം എയർ കസ്റ്റംസ് നടത്തിയ സ്വർണവേട്ടയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരനിൽ നിന്നും ഒൻപതര കിലോ സ്വർണമാണ് പിടികൂടിയത്. സ്വർണക്കടത്തിനായി എയർപോർട്ടിലെ ജീവനക്കാർ ഒത്താശ ചെയ്യുന്നതായി ഡിആർഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എയർപോർട്ടിൽ പരിശോധന ക‌ർശനമാക്കുകയും ചെയ്തിരുന്നു.

പരിശോധനകൾ കർശനമാക്കിയിട്ടും വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിന് അയവൊന്നുമില്ല. പല കേസുകളും പുറത്തുവരാതെ ഒതുക്കി തീർക്കുന്നതും പതിവാണ്. ഇതിന് ഉദ്യോഗസ്ഥ തലത്തിൽ ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്. മാത്രമല്ല, ജീവനക്കാരിൽ ചിലരും ഇതിന്റെ ഭാഗമാവുന്നതോടെ കോടികളുടെ കള്ളക്കടത്താണ് പിടിക്കപ്പെടാതെ പോകുന്നത്. ഒറ്റയടിക്ക് ലക്ഷങ്ങൾ നേടാനാകുമെന്നതാണ് തട്ടിപ്പിന് പിന്നിലുള്ള രഹസ്യം. ഇപ്പോഴത്തെ വില കണക്കാക്കുമ്പോൾ ഒരു കിലോ സ്വർണം സുരക്ഷിതമായി കടത്തിക്കൊണ്ടുവന്നാൽ കിട്ടുന്ന ലാഭം മൂന്നര ലക്ഷം രൂപയാണ്. സ്വർണത്തിന് 10 ശതമാനമാണ് കസ്റ്റംസ് തീരുവ. കൂടാതെ, വിലയിലുള്ള വ്യത്യാസംകൂടി ആകുമ്പോൾ ലാഭം പിന്നെയും കൂടും. വാഹകരായി പ്രവർത്തിക്കുന്നവർക്ക് 50,000 രൂപയും വിമാന ടിക്കറ്റുമാണ് സാധാരണയായി നൽകുന്നത്. റിസ്കിനനുസരിച്ച് പ്രതിഫലത്തിലും വ്യതിയാനമുണ്ടാകും.

സ്വർണക്കടത്ത് കൈയോടെ പിടികൂടാൻ കസ്റ്റംസിന് ശാസ്ത്രീയ സംവിധാനങ്ങളൊന്നുമില്ല. സ്വർണവുമായി വരുന്നവരുടെ നീക്കങ്ങളിൽ സംശയംതോന്നി ചോദ്യം ചെയ്യുമ്പോഴാണ് പലപ്പോഴും സ്വർണക്കടത്തിന്റെ ചുരുളഴിയുന്നത്. ഇല്ലെങ്കിൽ, ആരെങ്കിലും ഒറ്റണം. കസ്റ്റംസ് പരിശോധന കർശനമാക്കുമ്പോൾ കള്ളക്കടത്ത് സംഘം സ്വർണക്കടത്തിനായി പുത്തൻ തന്ത്രങ്ങൾ മെനയുകയാണ്. സ്വർണം കള്ളക്കടത്ത് സംഘത്തിന്റെ പുതിയ പരീക്ഷണങ്ങൾക്കും തന്ത്രങ്ങൾക്കും മുമ്പിൽ പലപ്പോഴും അടിയറവ് പറയേണ്ട അവസ്ഥയിലാണ് കസ്റ്റംസ്.

കഴിഞ്ഞ ദിവസം എയർപോർട്ടിലെ എസി മെക്കാനിക്കായ അനീഷിൽ നിന്നാണ് മൂന്ന് കോടി വിലമതിക്കുന്ന 82 സ്വർണ ബിസ്ക്കറ്റുകൾ പിടിച്ചെടുത്തത്. ദുബായിൽ നിന്ന് എമിറേറ്റസ് വിമാനത്തിൽ എത്തിച്ച സ്വർണം എയർപോർട്ടിൽ നിന്നും പുറത്തേക്ക് കടത്താൻ ശ്രമിക്കവെയാണ് അനീഷ് പിടിയിലായത്. ഇതിനുമുമ്പ് നാലു തവണയായി 45 കിലോ സ്വർണം അനീഷ് കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. രണ്ടു കോടി വിലവരുന്ന സ്വർണം കടത്തിയ കേസിൽ വിമാനത്താവളത്തിലെ കസ്റ്റമേഴ്സ് വിഭാഗം ജീവനക്കാർ പിടിയിലായി രണ്ടാഴ്ച പിന്നിടും മുമ്പാണ് മറ്റൊരു ജീവനക്കാരൻ അറസ്റ്റിലാവുന്നത്.

എയർപോർട്ടിന് പുറത്തേക്ക് സ്വ‍ർണം കടത്താൻ ശ്രമിച്ച അനീഷിനെ സിഎസ്എഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. അനീഷിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സിഎസ്എഫ് പരിശോധനക്കായി ഒരുങ്ങവെ അനീഷ് എയർപോർട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി കസ്റ്റംസ് ഇന്‍റലിജൻസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്ക് സ്വർണം കൈമാറിയ യാത്രക്കാരനെ കസ്റ്റംസ് തിരയുകയാണ്. ഇതിനായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ദുബായിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് അനീഷ് സ്വർണം വാങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it