Kerala

പ്രളയഫണ്ട് തട്ടിപ്പ്: ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി വിഷ്ണുപ്രസാദ് വീണ്ടും അറസ്റ്റില്‍

പ്രളയഫണ്ടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസിലാണ് അറസ്റ്റ്.ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. പ്രളയ ദുരിതബാധിതര്‍ക്ക് അനുവദിച്ച തുക വ്യാജ കൈപ്പറ്റ് രശീതിയുണ്ടാക്കി തട്ടിയെടുത്ത കേസിലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലായത്. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്റിലായിരുന്ന വിഷ്ണു പ്രസാദ് അടക്കമുള്ള മുന്നു പ്രതികള്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.കേസില്‍ യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്.ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് നടന്നത്.

പ്രളയഫണ്ട് തട്ടിപ്പ്: ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി വിഷ്ണുപ്രസാദ് വീണ്ടും അറസ്റ്റില്‍
X

കൊച്ചി: പ്രളയദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിയ കേസില്‍ ജാമ്യത്തിലിറങ്ങിയ കേസിലെ ഒന്നാം പ്രതി വിഷ്ണുപ്രസാദിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും അറസ്റ്റു ചെയ്തു. പ്രളയഫണ്ടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസിലാണ് അറസ്റ്റ്.ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. പ്രളയ ദുരിതബാധിതര്‍ക്ക് അനുവദിച്ച തുക വ്യാജ കൈപ്പറ്റ് രശീതിയുണ്ടാക്കി തട്ടിയെടുത്ത കേസിലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലായത്.

ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്റിലായിരുന്ന വിഷ്ണു പ്രസാദ് അടക്കമുള്ള മുന്നു പ്രതികള്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.കേസില്‍ യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്.ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് നടന്നത്.ഇന്നലെ രാത്രി ഏഴേകാലോടെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ലോക്കപ്പിലെ സ്ഥലപരിമിധി മൂലം ഹില്‍പാലസ് പോലിസ് സ്റ്റേഷനിലേക്ക് പിന്നീട് മാറ്റി. ഇന്ന് കല്രേക്ടറ്റില്‍ എത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. അധികം തുക അക്കൗണ്ടിലെത്തിയ ദുരിതബാധിതര്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട പതിനായിരം രൂപ കൈപ്പറ്റിയ ശേഷം ശേഷിച്ച തുക കലക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം സെക്ഷനില്‍ തിരിച്ചടക്കുകയായിരുന്നു. പ്രളയത്തില്‍ വെള്ളം കയറിയ ഓരോ വീടുകള്‍ക്കും 10,000 രുപ വീതം ക്ലീനിംഗിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

എന്നാല്‍ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മുപ്പതിനായിരവും, അറുപതിനായിരവും രൂപയെത്തിയിരുന്നു. ഇത് കമ്പ്യൂട്ടര്‍ തകരാറായതിനാല്‍ അധികമായി കൈപ്പറ്റിയ തുക രൊക്കം പണമായി തിരികെ അടക്കണമെന്നാവശ്യപ്പെട്ട് സെക്ഷന്‍ ക്ലാര്‍ക്ക് ആയിരുന്ന വിഷ്ണ പ്രസാദ് തന്നെ ദുരിതബാധിതരെ ഫോണില്‍ ബന്ധപെട്ടിരുന്നു. ഇത്തരത്തില്‍ തിരികെ ലഭിച്ച ഒരു കോടി രൂപയില്‍ 47 ലക്ഷം രൂപ മാത്രമാണ് വിഷ്ണുപ്രസാദ് ട്രഷറിയില്‍ തിരികെ അടച്ചതത്രെ. പണം കൈപ്പറ്റിയ ശേഷം ഇവര്‍ക്ക് നല്‍കിയ കൈപ്പറ്റ് രശീത് വിഷ്ണുപ്രസാദ് സ്വയം കമ്പ്യൂട്ടറില്‍ നിര്‍മ്മിക്കുകയായിരുന്നു. വിശ്വാസ്യത ഉറപ്പുവരുത്താന്‍ മേലുദ്യോഗസ്ഥരടക്കമുള്ളവരെക്കൊണ്ടാണ് വ്യാജ രശീതിയില്‍ ഇയാള്‍ ഒപ്പ് വയ്പിച്ചിരുന്നത്. ഡപ്യൂട്ടി കലക്ടറടക്കം പത്ത് പേരെ വിളിച്ചു വരുത്തിയ അന്വേഷണ സംഘം ഇവരില്‍ നിന്നും വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തത്. പ്രളയദുരിതാശ്വാസ ഫണ്ടിലേക്കെത്തിയ ഒരു കോടി രൂപയില്‍ നിന്നും 53 ലക്ഷം രൂപ കാണാതായ സംഭവത്തില്‍ വിരമിച്ച ഉദ്യോഗസ്ഥരേയും ചെയ്യാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it