Kerala

കാര്‍ഷികരംഗത്ത് ആധുനീകരണത്തിന് നടപടി: മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരുമാസത്തിനകം 25 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ രൂപീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്

കാര്‍ഷികരംഗത്ത് ആധുനീകരണത്തിന് നടപടി: മുഖ്യമന്ത്രി പിണറായി വിജയന്‍
X

ആലപ്പുഴ: കാര്‍ഷികരംഗത്ത് ആധുനീകരണത്തിന് മികവാര്‍ന്ന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ നടന്ന സംസ്ഥാനതല കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് പല ഭാഗങ്ങളിലും ആധുനിക കാര്‍ഷിക രീതികളുണ്ട്. നാം അതിനടുത്തേക്ക് എത്തുന്നതേയുള്ളൂ. കാര്‍ഷിക രംഗത്ത് ലോകത്ത് നടക്കുന്ന കാര്യങ്ങളുമായി ചേര്‍ത്ത് നോക്കിയാല്‍ നാം വളരെ പുറകിലാണ്. ഇത് തിരുത്താനുള്ള നിരവധി നടപടികള്‍ കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

കൂടുതല്‍ മികവോടെ ഇവ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കാര്‍ഷിക മേഖലയെ അതീവ ഗൗരവകരമായാണ് സര്‍ക്കാര്‍ കാണുന്നതും സമീപിക്കുന്നതും. വലിയ പരിഗണനയാണ് നല്‍കുന്നത്. കാര്‍ഷിക രംഗം അഭിവൃദ്ധിപ്പെടണം. എല്ലാ പ്രദേശത്തും കൃഷി വ്യാപകമാകണം. എല്ലാ ഇനവും കൃഷി ചെയ്യുന്ന നാടായി കേരളത്തെ മാറ്റണം. വിള ഇന്‍ഷുറന്‍സ് പരിഷ്‌ക്കരണം, സംഭരണ ശേഷി വര്‍ദ്ധിപ്പിക്കല്‍, വില കാലോചിതമാക്കല്‍ തുടങ്ങി വിവിധ രീതിയില്‍ കാര്‍ഷിക രംഗത്ത് സര്‍ക്കാര്‍ ഇടപെടുന്നത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. കര്‍ഷകന്റേയും കുടുംബത്തിന്റേയും ക്ഷേമത്തിനും ഉന്നമനത്തിനുമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രാജ്യത്ത് തന്നെ ആദ്യമായി രൂപീകരിച്ചത് കേരളത്തിലാണ്. നെല്‍ വയല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റിയും നടപ്പാക്കി. ഇതെല്ലാം രാജ്യത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനങ്ങളായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ കാര്‍ഷിക രംഗത്ത് വലിയ വളര്‍ച്ചയാണുണ്ടായത്. 2018ലെ മഹാപ്രളയത്തെ അതിജീവിച്ച് കാര്‍ഷിക മേഖല വലിയ മുന്നേറ്റം കൈവരിച്ചു. 2016ല്‍ 1.70 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് നെല്‍ കൃഷി ചെയ്‌തെങ്കില്‍ 2018ല്‍ 2.25 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. 2021ല്‍ സംസ്ഥാനത്ത് 2.31 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാനായി. തരിശു കിടക്കുന്ന സ്ഥലങ്ങളിലൊക്കെ കൃഷിയിറക്കും. മെത്രാന്‍ കായല്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നെല്‍കൃഷി വ്യാപകമാക്കും. കൃഷി ഒരു ഭക്ഷമുണ്ടാക്കല്‍ പ്രക്രിയക്ക് പുറമേ മനുഷ്യനെ നവീകരിക്കുന്ന ഒരു പ്രക്രിയ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും സംസ്‌കരിക്കാനും വിപണനം ചെയ്യാനും കഴിയുന്ന പുത്തന്‍ രീതികള്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി പ്രസാദ് പറഞ്ഞു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശവിപണിയൊരുക്കും. നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 10 ദിവസത്തിനകം സംസ്ഥാനത്ത് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒ) സ്ഥാപിക്കും. ഒരുമാസത്തിനകം 25 എഫ്പിഒകളും ഒരു വര്‍ഷത്തിനകം 100 ലധികം എഫ്പിഒകളും സ്ഥാപിക്കും. കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കും.

കഞ്ഞിക്കുഴിയിലെ കൃഷി കേരളത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കര്‍ഷകത്തൊഴിലാളികളെയും മന്ത്രി ആദരിച്ചു. കാര്‍ഷിക വിളകള്‍ ഉപയോഗിച്ചുള്ള പൂക്കളവും വേദിയില്‍ ഒരുക്കിയിരുന്നു.അഡ്വ. എ എം ആരിഫ് എംപി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ഇഷിത റോയ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ കെ വാസുകി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ ശ്രീരേഖ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it