Kerala

പ്രശസ്ത കവി എസ് രമേശന്‍ അന്തരിച്ചു

പ്രശസ്ത കവി എസ് രമേശന്‍ അന്തരിച്ചു
X

കൊച്ചി: പ്രശസ്ത കവി എസ്. രമേശന്‍ (69) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കവി, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ് എസ് രമേശന്‍. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിര്‍വാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യപത്രാധിപരായിരുന്നു.

1996 മുതല്‍ 2001 വരെ സാംസ്‌കാരിക മന്തി ടി കെ രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകള്‍, എസ്.രമേശന്റെ കവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. 1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലാണ് ജനനം. പള്ളിപ്രത്തുശ്ശേരി (വൈക്കം) സെന്റ്് ജോസഫ് എല്‍പി സ്‌കൂള്‍, വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ പ്രീഡിഗ്രീ വിദ്യാഭ്യാസം.

1970 മുതല്‍ 1975 വരെ എറണാകുളം മഹാരാജാസ് കോളജില്‍ ബിഎ, എംഎ പഠനം. ഈ കാലയളവില്‍ രണ്ടുതവണ മഹാരാജാസ് കോളജ് യൂനിയന്‍ ചെയര്‍മാനായിരുന്നു. 1975 മുതല്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ നിയമപഠനം. കേരള സ്‌റ്റേറ്റ് സര്‍വീസില്‍ 1981ല്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, 2007ല്‍ അഡീഷണല്‍ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ തസ്തികയില്‍ നിന്നാണ് വിരമിച്ചത്. അതിനുമുമ്പ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലിചെയ്തിരുന്നു.

സ്‌കൂള്‍ കോളജ് വിദ്യാഭ്യാസ കാലത്ത് തന്നെ ഇന്റര്‍ സ്‌കൂള്‍, ഇന്റര്‍ കോളജിയറ്റ്, ഇന്റര്‍ യൂനിവേഴ്‌സിറ്റി പ്രസംഗ മല്‍സരങ്ങളില്‍ ജേതാവ്, മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ കവിതക്കുള്ള അംഗീകാരം. 1976ല്‍ വിവാഹം. എസ്എന്‍ കോളജ് പ്രഫസര്‍ ഡോ. ടി പി ലീലയാണ് ഭാര്യ. ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവരാണ് മക്കള്‍. കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാര്‍ഡ് (ഹേമന്തത്തിലെ പക്ഷി), ചെറുകാട് അവാര്‍ഡ്, കവിതക്കുള്ള 2018 ലെ ഫൊക്കാന പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ എട്ട് മണിക്ക് പച്ചാളത്തുള്ള വസതിയിലെത്തിക്കും. 11ന് എറണാകുളം ടൗണ്‍ ഹാളില്‍ കൊണ്ടുവരും. രണ്ട് മണിക്ക് പച്ചാളം ശ്മാശാനത്തിലാണ് സംസ്‌കാരം.

Next Story

RELATED STORIES

Share it