Kerala

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കിടയില്‍ പ്രതിഷേധം തുടരുന്നു; ഐക്യത്തിന് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സഭാ അംഗങ്ങള്‍ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ഐക്യത്തിനും കൂട്ടായ്മയ്ക്കും ഉപകരിക്കുന്ന ശക്തി പകരണം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റയും മനോഭാവത്തില്‍ സഭയുടെ ശക്തി വളര്‍ത്താന്‍ സഭാമക്കള്‍ പരിശ്രമിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കിടയില്‍ പ്രതിഷേധം തുടരുന്നു; ഐക്യത്തിന് ആഹ്വാനം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതല വീണ്ടും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ മുന്നോട്ടു പോകുന്നതിനിടിയില്‍ സഭയില്‍ ഐക്യത്തോടെ എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സഭാ അംഗങ്ങള്‍ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ഐക്യത്തിനും കൂട്ടായ്മയ്ക്കും ഉപകരിക്കുന്ന ശക്തി പകരണം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റയും മനോഭാവത്തില്‍ സഭയുടെ ശക്തി വളര്‍ത്താന്‍ സഭാമക്കള്‍ പരിശ്രമിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയില്‍ സഭാശുശ്രൂഷകളുടെ നന്മയും പ്രതിഫലിക്കേണ്ടതുണ്ടെന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

അതേ സമയം അതിരൂപതയുടെ ചുമതല വീണ്ടും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയതില്‍ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികര്‍ മുന്നോട്ടു പോകുകയാണ്..എറണകുളം-അങ്കമാലി അതിരൂപതയ്ക്ക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച് ബിഷപ് വേണമെന്നും ആത് തങ്ങളെ അറിയുന്നവരും തങ്ങള്‍ക്കറിയാവുന്നവരും ആയിരിക്കണമെന്നും കഴിഞ്ഞ ദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്ന ഒരു വിഭാഗം വൈദികര്‍ ആവശ്യപ്പെട്ടു.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകളിലെ ധാര്‍മിക അപചയത്തിന് യാതൊരു വിശദീകരണവും നല്‍കാതെ വീണ്ടും കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ എത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും വൈദികര്‍ കുറ്റപ്പെടുത്തി.

ഒരു വര്‍ഷം മുമ്പ് ഭൂമിയിടപാടില്‍ കാനോനിക-സിവില്‍ നിയമ ലംഘനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍പാപ്പ അതിരൂപതയുടെ ഭരണപരമായ കാര്യങ്ങളില്‍ നിന്നും നീക്കം ചെയ്ത അധ്യക്ഷനെ അതേ സാഹചര്യം ഗൗരവമായി നിലനില്‍ക്കേ തല്‍സ്ഥാനത്ത് തിരികെ എത്തിച്ച നടപടിയുടെ ധാര്‍മികതയെക്കുറിച്ച് സാധാരണ വിശ്വാസികള്‍ക്ക് പോലും സംശയമുണ്ട്.ഇത് ദുരീകരിക്കാന്‍ സീറോ മലബാര്‍ സഭ സിനഡ് എത്രയും വേഗം നടപടിയെടുക്കണം. അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളില്‍ വന്ന കെടുകാര്യസ്ഥതയിലും അതിന്റെ ധാര്‍മിക അപജയത്തിന്റെയും കാരണങ്ങള്‍ വിശ്വാസികളെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ അതിരൂപത അധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിക്കുന്ന കല്‍പനങ്ങളും നിര്‍ദേശങ്ങളും ഇടയലേഖനങ്ങളും വായിക്കുമ്പോള്‍ മനസാക്ഷി പ്രശ്നം ഉണ്ടാകും.വിവാദ കേസിന്റെ മറവിലോ മറ്റേതെങ്കിലും കാരണത്താലോ തങ്ങളുടെ സഹായമെത്രാന്മാരെയോ വൈദികരെയോ അല്‍മായരെയോ കള്ളക്കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായ സമരവുമായി തെരുവിലിറങ്ങുമെന്നും വൈദികരുടെ യോഗം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ടു മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തു വന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it