Kerala

എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ നിയമശില്‍പശാല 17ന് കോട്ടയത്ത്

കോട്ടയം എസ്എച്ച് മൗണ്ടിലുള്ള സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.

എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ നിയമശില്‍പശാല 17ന് കോട്ടയത്ത്
X

കോട്ടയം: എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ അവകാശ ബില്ലിന്റെ കരടുരേഖ തയ്യാറാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നിയമപരിഷ്‌കരണ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും തൃശ്ശൂര്‍ ചികില്‍സാനീതിയും കോട്ടയം ഇന്‍ഫോക്ലിനിക്കും എംജി സര്‍വകലാശാല നിയമപഠന വകുപ്പുമായി സഹകരിച്ച് നടത്തുന്ന നിയമശില്‍പശാല ഈമാസം 17 ന് നടക്കും. രാവിലെ 10ന് കോട്ടയം എസ്എച്ച് മൗണ്ടിലുള്ള സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. നിയമപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ ടി തോമസ് മുഖ്യാതിഥിയാവും. മഹാത്മാഗാന്ധി സര്‍വകലാശാല വിസി ഡോ. സാബു തോമസ് അധ്യക്ഷത വഹിക്കും. മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ. കെ മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നിയമപരിഷ്‌കരണ കമ്മീഷന്‍ അംഗം പ്രഫ. എന്‍ കെ ജയകുമാര്‍ കരടുബില്‍ അവതരിപ്പിക്കും. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകളില്‍ ആരോഗ്യനിയമ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും. ചര്‍ച്ചകളുടെയും പഠനങ്ങളുടെയും വെളിച്ചത്തില്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കുന്ന എമര്‍ജന്‍സി ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ കരടുരൂപം നിയമസഭയില്‍ അവതരിപ്പിക്കും.

ജീവന്‍രക്ഷാരംഗത്ത് നിര്‍ണായകമായ നിയമനിര്‍മാണം ലക്ഷ്യംവയ്ക്കുന്ന കരടുബില്‍ സുപ്രിംകോടതിയുടെ പരമാനന്ദ് കഠാരാ കേസിലെയും (1989), പശ്ചിംബംഗ കേദ്മസ്ദൂര്‍ സമിതി കേസിലെയും (1996) വിധിന്യായങ്ങളിലൂടെ പ്രഖ്യാപിക്കപ്പെട്ട മൗലികാവകാശസംരക്ഷണം ഉറപ്പുവരുത്തുന്നു. ആശുപത്രികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെയും ആരോഗ്യസംരക്ഷണത്തിനും ചികില്‍സയ്ക്കും ബാദ്ധ്യസ്ഥരായവരെയും പ്രത്യക്ഷമായി ബാധിക്കും. ഡോക്ടര്‍-രോഗി ബന്ധത്തില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കും. ആതുരശുശ്രുഷാ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് പങ്കെടുക്കാം, നിര്‍ദേശങ്ങള്‍ നല്‍കാം. സംവാദങ്ങളിലൂടെ ക്രോഡീകരിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കരടുബില്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് നിയമപരിഷ്‌കരണ കമ്മീഷന്‍ ലക്ഷ്യമിടുന്നത്. ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ seminarsilt@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലോ, 9446126162 എന്ന നമ്പറിലോ ബന്ധപ്പെടണം.

Next Story

RELATED STORIES

Share it