Kerala

പൗരത്വഭേദഗതി ബില്‍: സിപിഎം പ്രക്ഷോഭത്തിന്; 13ന് കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച്

മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ളതാണ് ഈ ഭേദഗതിയെന്ന് സാരം. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന സവര്‍ക്കറുടെ പദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ബഹുസ്വരമായ ഇന്ത്യയെന്ന ആശയത്തെ തന്നെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

പൗരത്വഭേദഗതി ബില്‍: സിപിഎം പ്രക്ഷോഭത്തിന്; 13ന് കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച്
X

തിരുവനന്തപുരം: പൗരത്വഭേദഗതി ബില്ലിനെതിരേ സംസ്ഥാനത്ത് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഏരിയാ കേന്ദ്രത്തില്‍ ഒരു കേന്ദ്രസര്‍ക്കാര്‍ ഓഫിസിന് മുന്നില്‍ ഈമാസം 13ന് രാവിലെ പ്രതിഷേധ മാര്‍ച്ചും ലോക്കല്‍ തലത്തില്‍ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം.

രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആര്‍എസ്എസ് പദ്ധതിയുടെ ഭാഗം കൂടിയാണിത്. അതുകൊണ്ടുതന്നെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഭേദഗതി നിയമത്തെ എതിര്‍ത്തുതോല്‍പിക്കാനും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എല്ലാ ജനവിഭാഗങ്ങളോടും അഭ്യര്‍ഥിച്ചു. മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ ജനിച്ച സ്ഥലത്തിന്റെയോ വ്യത്യാസങ്ങളില്ലാതെ എല്ലാ വ്യക്തികള്‍ക്കും നിയമത്തിന് മുമ്പില്‍ സമത്വവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന ഭരണഘടയിലെ 14ാം വകുപ്പിന്റെ നഗ്‌നമായ ലംഘനം കൂടിയാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമെന്ന പ്രഖ്യാപനം.

ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന മുസ്‌ലിംകള്‍ ഒഴിച്ചുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബൗദ്ധര്‍, പാഴ്‌സികള്‍, ജൈനര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി. നിലവില്‍ 11 വര്‍ഷം തുര്‍ടര്‍ച്ചയായി താമസിക്കുന്നവര്‍ക്കാണ് പൗരത്വമെങ്കില്‍ ഭേദഗതി നിയമത്തില്‍ അത് അഞ്ചുവര്‍ഷമായി ചുരിക്കിയിരിക്കുകയാണ്. എന്താണ് ഇതിന്റെ അടിസ്ഥാനമെന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തോടുള്ള സ്‌നേഹത്തിന്റെ പേരിലാണ് ഭേദഗതിയെങ്കില്‍ എന്തുകൊണ്ട് മ്യാന്‍മറില റോഹിന്‍ഗ്യകള്‍ക്കും, പാകിസ്താനിലെ ഷിയ, അഹമ്മദീയ വിഭാഗങ്ങള്‍ക്കും, ശ്രീലങ്കയിലെ തമിഴര്‍ക്കും, നേപ്പാളില്‍നിന്നുള്ള ഗൂര്‍ഖകള്‍ക്കും മാധേശികള്‍ക്കും ഇത് ബാധകമാക്കുന്നില്ലെന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്.

മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ളതാണ് ഈ ഭേദഗതിയെന്ന് സാരം. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന സവര്‍ക്കറുടെ പദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ബഹുസ്വരമായ ഇന്ത്യയെന്ന ആശയത്തെ തന്നെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും ഈ കുല്‍സിതനീക്കത്തിനെതിരേ രംഗത്തുവരണം. അസാധാരണ വേഗതയിലും തിടുക്കത്തിലും ഈ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കുന്നതിന് പിന്നിലുള്ള രാഷ്ട്രീയവും കാണാതെ പോവരുത്. ഈ നീക്കത്തെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തുക തന്നെ വേണമെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it