Kerala

കൊവിഡ് പ്രതിരോധം: എറണാകുളം ജില്ലയില്‍ പ്രതിദിനം 30,000 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കും;പരിശോധനയും വര്‍ധിപ്പിക്കും

വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ കൊവിഡ് പരിശോധന ശക്തമാക്കും.തൊട്ടടുത്ത ആഴ്ചകളില്‍ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.രോഗികളായി തുടരുന്നവരുടേയും ഐസിയുവില്‍ പ്രവേശിപ്പിക്കുന്നവരുടേയും എണ്ണത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വര്‍ധനവുണ്ടായി

കൊവിഡ് പ്രതിരോധം: എറണാകുളം ജില്ലയില്‍ പ്രതിദിനം 30,000 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കും;പരിശോധനയും വര്‍ധിപ്പിക്കും
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികള്‍ വീണ്ടും വര്‍ധിക്കുന്നതിനെ തുടര്‍ന്ന് കൊവിഡ് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം 12000മായി വര്‍ധിപ്പിക്കും. രണ്ടാഴ്ചക്കുള്ളില്‍ ജില്ലയില്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷനുള്ള സൗകര്യം ഒരുക്കും.പ്രതിദിനം മുപ്പതിനായിരം പേര്‍ക്ക് വാക്‌സിനേഷന്‍ ലക്ഷ്യമിട്ടാണ് ആരോഗ്യവിഭാഗത്തിന്റെ ജില്ലയിലെ പ്രവര്‍ത്തനം. പൊതു, സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും.

വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ കൊവിഡ് പരിശോധന ശക്തമാക്കാനും ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. തൊട്ടടുത്ത ആഴ്ചകളില്‍ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. രോഗികളായി തുടരുന്നവരുടേയും ഐസിയുവില്‍ പ്രവേശിപ്പിക്കുന്നവരുടേയും എണ്ണത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വര്‍ധനവുണ്ടായി.തൊഴിലിടങ്ങളില്‍ എത്തിയുള്ള ആരോഗ്യവകുപ്പിന്റെ മെഗാ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.

ആലുവ ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന ശക്തമാക്കും. യാത്രക്കാര്‍ക്കിടയിലെ പരിശോധന വ്യാപിപ്പിക്കും.കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകള്‍ തുറക്കാനും യോഗത്തില്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it