Kerala

സംസ്ഥാനത്ത് 1195 പേർക്കുകൂടി കൊവിഡ്; 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, ഏഴ് മരണം

79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 66 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 125 പേർക്കും 13 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 1195 പേർക്കുകൂടി കൊവിഡ്; 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, ഏഴ് മരണം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏഴ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമൻ(66), കോഴിക്കോട് ഫറോഖ് സ്വദേശി പ്രഭാകരൻ(73), കോഴിക്കോട് കക്കട്ടിൽ സ്വദേശി മരക്കാർകുട്ടി(70), കൊല്ലം വെളിനെല്ലൂർ സ്വദേശി അബ്ദുൾ സലാം(58), കണ്ണൂർ ഇരിക്കൂർ സ്വദേശിനി യശോദ(59), കാസർകോട് ഉടുമ്പുത്തല സ്വദേശി അസൈനാർ ഹാജി(76), എറണാകുളം തൃക്കാക്കര സ്വദേശി ജോർജ് ദേവസി(83) എന്നിവരാണ് മരിച്ചത്.

1,234 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരിൽ 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായി. 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 66 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 125 പേർക്കും 13 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു. ആകെ 515 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

ഇന്ന് പോസിറ്റീവായവർ: തിരുവനന്തപുരം- 274, മലപ്പുറം- 167, കാസര്‍കോട്- 128, എറണാകുളം- 120, ആലപ്പുഴ-108, തൃശൂര്‍- 86, കണ്ണൂര്‍- 61, കോട്ടയം- 51, പാലക്കാട്- 41, കോഴിക്കോട്- 39, ഇടുക്കി- 39, പത്തനംതിട്ട- 37, കൊല്ലം-30, വയനാട്-14. തിരുവനന്തപുരത്ത് പോസിറ്റീവായ 274ൽ 248 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. പൂന്തുറയിലും പുല്ലുവിളയിലും രോഗത്തിന് നേരിയ ശമനമുണ്ടെങ്കിലും അപകടനില മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-528, കൊല്ലം-49 പത്തനംതിട്ട-46,ആലപ്പുഴ-60, കോട്ടയം-47, ഇടുക്കി-58, എറണാകുളം-35 തൃശ്ശൂർ-51, പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്- 40, കണ്ണൂർ-53, കാസർകോട്-105 എന്നിങ്ങനെയാണ്.

പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യത കുറയുന്നു. എന്നാൽ അപകടാവസ്ഥ അയഞ്ഞിട്ടില്ല. ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഇന്നലെ 2011 പരിശോധന നടത്തി. 203 എണ്ണം പോസിറ്റീവ്. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ ആകാനുള്ള സാധ്യതയുണ്ട്. ഈ മൂന്നിടങ്ങളിലും പ്രതിരോധം ശക്തമാക്കി.

ആഗസ്ത് 5,6 തീയതികളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന നിർദേശം വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇതിനുള്ള‌ അനുമതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. പത്തനംതിട്ടയിൽ‌ തെരുവിൽ അലയുന്ന സ്ത്രീക്കും ദന്തൽ ക്ലിനിക്ക് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമാകാത്തതിനെ തുടർന്ന് പുറമുറ്റത്ത് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപീകരിച്ചു.

ആലപ്പുഴ ക്ലോസ്‍ഡ് ക്ലസ്റ്ററുകളിൽ ഒന്നാണ് ഐടിബിപി മേഖല. അവിടെ കാര്യങ്ങൾ നിയന്ത്രണത്തിലായി വരുന്നു. ഇന്നലെ പുതുതായി 35 കേസുകളുണ്ട്. ഇതര സംസ്ഥാനത്ത് നിന്നും പുതുതായി വന്നവർ‌ക്കാണ് രോഗം. റൊട്ടേഷനൽ ചേഞ്ച് ഓവറിന്റെ ഭാഗമായി ജൂലൈ 7ന് ജലന്ധറില്‍ നിന്നെത്തിയ 50 പേരിൽ 35 പേർക്കാണ് രോഗം വന്നത്. 50 പേരുടെ ടീമിനെ ജില്ലയിലെത്തിയ ഉടൻ ക്വാറന്റീൻ ചെയ്തു. ഇവർക്കു പൊതുജനങ്ങളുമായി സമ്പർ‌ക്കം ഉണ്ടായിട്ടില്ല. നൂറനാട് ഐടിബിപി ക്യാംപിലേക്ക് പുതുതായി ഉദ്യോഗസ്ഥരെ അയക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it