Kerala

സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ ഒരു മരണവുമുണ്ടായി. മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശി 73 വയസുകാരിയായ ഖദീജയാണ് മരിച്ചത്. നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ - 12, കാസര്‍കോട് -ഏഴ്, കോഴിക്കോട്, പാലക്കാട് - അഞ്ച് വീതം, തൃശ്ശൂര്‍, മലപ്പുറം - നാല് വീതം, കോട്ടയം രണ്ട്, വയനാട്, കൊല്ലം, പത്തനംതിട്ട - ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. പോസിറ്റീവ് ആയതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.

732 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 84258 പേര്‍. 83649 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 609 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 49535 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കി. ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 7072 സാമ്പിളുകളില്‍ 6630 എണ്ണം നെഗറ്റീവായി. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര്‍ വീതം ചികിത്സയിലുണ്ട്. പാലക്കാട് 26, കാസര്‍കോട് 21, കോഴിക്കോട് 19, തൃശൂർ 16 എന്നിങ്ങനെ രോഗികള്‍ ചികിത്സയിലുണ്ട്.

28 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 91344 പേരാണ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ അതിര്‍ത്തിക്ക് പുറത്ത് നിന്നെത്തിയത്. 2961 പേര്‍ ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 82299 പേരെത്തി. 43 വിമാനത്തില്‍ 9367 പ്രവാസികളും തിരിച്ചെത്തി. ഇവരില്‍ 157 പേര്‍ ആശുപത്രികളില്‍ ക്വാറന്റീനിലാണ്.

Next Story

RELATED STORIES

Share it