Kerala

സഹകരണ എക്‌സ് പോ 18 മുതല്‍ 25 വരെ എറണാകുളം മറൈന്‍ഡ്രൈവില്‍

18 ന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും.60,000 ചതുരശ്ര അടിയില്‍ 210 പവലിയനുകളാണ് മേളയിലുള്ളത്

സഹകരണ എക്‌സ് പോ 18 മുതല്‍ 25 വരെ എറണാകുളം മറൈന്‍ഡ്രൈവില്‍
X

കൊച്ചി: സഹകരണ മേഖലയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും സഹകരണ മേഖലയിലെ ഏറ്റവും പുതിയ പ്രവര്‍ത്തനങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുത്തുന്നതിനുമായി എറണാകുളം മറൈന്‍ ഡ്രൈവില്‍ ഈ മാസം 18 മുതല്‍ 25 വരെ സഹകരണ എക്‌സ്‌പോ 2022 സംഘടിപ്പിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.18 ന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും.

സഹകരണ മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വഹിക്കും.ദേശീയ അന്തര്‍ ദേശീയ തലത്തില്‍ മികച്ച നേട്ടങ്ങള്‍ സൃഷ്ടിച്ച സംസ്ഥാനത്തെ സഹകരണ മേഖലയുടെ ചരിത്രം, ഏറ്റെടുത്ത വെല്ലുവിളികള്‍, നടത്തി വരുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിപുലമായ പരിചയപ്പെടുത്തല്‍ കൂടിയാണ് സഹകരണ എക്‌സ്‌പോ 2022.

ചെറുതും വലുതുമായ നിരവധി സഹകരണ പ്രസ്ഥാനങ്ങളുടെ ചരിത്രവും സഹകരണ എക്‌സ്‌പോയില്‍ അനാവരണം ചെയ്യും. സഹകരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കു നിര്‍മ്മിച്ച മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ സഹകരണ എക്‌സ്‌പോ 2022 ല്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിലൂടെ ലാഭം നേടിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനും മനസിലാക്കുന്നതിനും മാതൃകയാക്കുന്നതിനുമുള്ള അവസരവും സഹകരണ എക്‌സ്‌പോയില്‍ ലഭ്യമാണ്.

സഹകരണ സ്ഥാപനങ്ങളിലെ സര്‍ പ്ലസ് ഫണ്ട് ഗുണപരമായ വിവിധോദ്ദേശ പദ്ധതികള്‍ക്കായി ചെലവഴിക്കുന്നതിന്റെ ഭാഗം കൂടിയാണ് സഹകരണ എക്‌സ്‌പോ 2022 സംഘടിപ്പിക്കുന്നത്. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് പ്രാഥമിക സഹകരണ സംഘങ്ങളെ പ്രേരിപ്പിക്കുന്നതിനും അതിനാവശ്യമായ പഠനം നടത്തുന്നതിനുമായുള്ള പരിപാടികളുടെ ഭാഗം കൂടിയാണ് സഹകരണ എക്‌സ്‌പോ, വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരായവര്‍ പങ്കെടുക്കുന്ന സെമിനാറുകളും സഹകരണ എക്‌സ്‌പോയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ രംഗത്തും മികവ് തെളിയിച്ചവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അതു സംബന്ധിച്ച വിശദമായ ചര്‍ച്ചകളും സെമിനാറില്‍ നടക്കും.

പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനും നിലവിലുള്ളവയില്‍ കൂടുതല്‍ വ്യക്തത വരുത്തി കുറ്റമറ്റതാക്കുന്നതിനും ഈ അവസരം പ്രയോജനകരമാകും.മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, വിവിധ സഹകരണ സ്ഥാപനങ്ങളുടെ മേധാവികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറുകളില്‍ സംബന്ധിക്കും. മേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരിക സായാഹ്നങ്ങളില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, സ്റ്റീഫന്‍ ദേവസി, ഗൗരി ലക്ഷ്മി, വൈക്കം മാളവിക, പുഷ്പാവതി എന്നിവരുടെ പരിപാടികളും ഇപ്റ്റയുടെ നാട്ടരങ്ങ്, ഊരാളി ബാന്‍ഡ്, കൃഷ്ണ പ്രഭ ജയിന്‍കാ സ്‌കൂള്‍ ഓഫ് ആര്‍ട്ട്, ആത്മയുടെ ടിവി ഷോ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 60,000 ചതുരശ്ര അടിയില്‍ 210 പവലിയനുകളാണ് മേളയിലുള്ളത്.

യുഎല്‍സിസിഎസ്, മില്‍മ, മല്‍സ്യഫെഡ്, റെയ്ഡ് കോ, റബ്‌കോ, കണ്‍സ്യൂമര്‍ഫെഡ്, കേര ഫെഡ്, എന്‍എംഡിസി, കേരള ബാങ്ക് എന്നിവയ്ക്കു പുറമെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ഉത്പ്പാദക സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രത്യേക പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. എട്ട് യുവജന സഹകരണ സംഘങ്ങളും മേളയില്‍ പ്രദര്‍ശനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്. 8000 സ്‌ക്വയര്‍ ഫീറ്റില്‍ ഭക്ഷണ വൈവിദ്ധ്യങ്ങളുമായി ഫുഡ് കോര്‍ട്ടും എക്‌സ്‌പോയില്‍ സജ്ജമാക്കിയിരിക്കുന്നു. രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയായിരിക്കും സഹകരണ എക്‌സ്‌പോ നടക്കുക. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.

സഹകരണ എക്‌സ്‌പോയുടെ ഭാഗമായി പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ക്രെഡിറ്റ് സംഘം, അപ്പക്‌സ് സ്ഥാപനം, പ്രാഥമിക കാര്‍ഷിക സഹകരണ സംഘം, ആശുപത്രി സഹകരണ സംഘം, മിസലിനിയസ് സംഘം തുടങ്ങിയവയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. മികച്ച പങ്കാളിത്തത്തിന് ജില്ലകള്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ സഹകരണ സംഘങ്ങളുടെ മികച്ച സ്റ്റാള്‍, എസ് സി എസ് ടി സംഘങ്ങളുടെ മികച്ച സ്റ്റാള്‍, യുവജന സംഘങ്ങളുടെ സ്റ്റാള്‍ എന്നിവയ്ക്കും പുരസ്‌കാരം നല്‍കും.

എക്‌സ്‌പോയുമായി ബന്ധപ്പെട്ട മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിംഗിനും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, വെബ് മീഡീയ, എഫ്എം റേഡിയോ, അച്ചടി ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോ ഗ്രാഫര്‍, മികച്ച ന്യൂസ് കാമറാ പേഴ്‌സന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് മാധ്യമ അവാര്‍ഡുകള്‍. പ്രശസ്തി പത്രവും ശില്‍പ്പവും ക്യാഷ് അവാര്‍ഡുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതു ജനങ്ങള്‍ക്കായും മല്‍സരം സംഘടിപ്പിച്ചിട്ടുണ്ട്. സഹകരണ മേഖലയും ജനങ്ങളും എന്ന വിഷയത്തില്‍ വീഡിയോ മല്‍സരമാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it