Kerala

ഡിസിപി ചൈത്രയെ തള്ളി മുഖ്യമന്ത്രി; സാധാരണനിലയില്‍ പാര്‍ട്ടി ഓഫീസുകള്‍ പരിശോധിക്കാറില്ല

പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുവാനും കഴിയുകയെന്നത് ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളില്‍ ഒന്നാണ്. അതിന് ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തനവും ആരില്‍നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ചൈത്രയ്‌ക്കെതിരേ നടപടിയുണ്ടാവുമെന്ന സൂചനയും നല്‍കി.

ഡിസിപി ചൈത്രയെ തള്ളി മുഖ്യമന്ത്രി; സാധാരണനിലയില്‍ പാര്‍ട്ടി ഓഫീസുകള്‍ പരിശോധിക്കാറില്ല
X

തിരുവനന്തപുരം: പോലിസ് സ്‌റ്റേഷന്‍ അക്രമിച്ച പ്രതികളെ തേടി സിപിഎം ജില്ലാകമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. റെയ്ഡിനെ തുടര്‍ന്ന് ചൈത്രയെ ഡിസിപി പദവിയില്‍ നിന്നും നീക്കിയതിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ സാധാരണരീതിയില്‍ ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കാറില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം അനുവദിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പോലിസുകാരുമായി അന്വേഷണത്തില്‍ സഹകരിക്കുന്ന സ്ഥിതിയുമാണ് സംസ്ഥാനത്ത് പൊതുവില്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടി ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോവുന്നതിന് സഹായകമായ സാഹചര്യം സൃഷ്ടിക്കുകയെന്നത് ജനാധിപത്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യവുമാണ്. ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിച്ചിക്കുകയെന്നത് പോലിസിന്റെ പൊതുവായ ചുമതലയെന്ന നിലയിലാണ് ജനാധിപത്യസമൂഹം കണക്കാക്കാറുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുവാനും കഴിയുകയെന്നത് ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളില്‍ ഒന്നാണ്. അതിന് ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തനവും ആരില്‍നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ചൈത്രയ്‌ക്കെതിരേ നടപടിയുണ്ടാവുമെന്ന സൂചനയും നല്‍കി.

രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തിക്കാണിക്കാനുള്ള പ്രവണത ചില സ്ഥാപിതതാല്‍പര്യക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാവാറുണ്ട്. അത്തരം പ്രവണതകളില്‍ അപൂര്‍വ്വം ചിലര്‍ പെട്ടുപോകുന്നുവെന്ന സാഹചര്യവും ഉയര്‍ന്നുവരാറുണ്ട്. ഇത്തരം കാഴ്ചപ്പാടുകളെ തിരുത്തി മാത്രമേ ജനാധിപത്യസമൂഹത്തിന് മുന്നോട്ടു പോകാനാവൂ. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ പരിശോധനയെ ഇത്തരം ഒരു സമീപനത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.അവിടെ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട് ഒരു പരാതി സിപിഎം ജില്ലാ സെക്രട്ടറി നല്‍കിയിട്ടുണ്ട്. സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നല്‍കുന്ന പരാതി ഗൗരവകരമായി പരിശോധിക്കുകയെന്നത് ജനാധിപത്യസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ കടമയാണ്. അതിനാലാണ് ഈ പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതില്‍നിന്നും വ്യത്യസ്തമായ സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും യുക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല സിപിഎം ജില്ലാകമ്മിറ്റി ഓഫീസെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കം പോലിസ് സേനയുടെ ആത്മവീര്യം തകര്‍ക്കും. ഇതു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Next Story

RELATED STORIES

Share it