Kerala

കൊവിഡ് 19: വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി- മുഖ്യമന്ത്രി

വ്യാജവാര്‍ത്തകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് 19: വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി- മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ചിലര്‍ ക്വാറന്‍റൈനില്‍ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായി കാണിച്ച് അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ മനപ്പൂര്‍വ്വം ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാവില്ല. ഇങ്ങനെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

വ്യാജവാര്‍ത്തകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡിനെക്കുറിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി നടപടി എടുക്കും.

കേരളത്തിന്‍റെ കൊവിഡ് പ്രതിരോധം വ്യത്യസ്തമാകുന്നത് ജനങ്ങളുടെയും സര്‍ക്കാരിന്‍റെയും ഐക്യത്തിന്‍റെ ബലത്തിലാണ്. അതുകൊണ്ടാണ് ലോകത്തിന്‍റെ ശ്രദ്ധ ഇങ്ങോട്ടു തിരിയുന്നത്. എന്നാല്‍, അതിനെ വികൃതമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.

ഐസിഎംആറിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ പാലിച്ച് കൊവിഡ് 19 വ്യാപനം തടയാന്‍ ശ്രമിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ ഇതു അംഗീകരിക്കുകയും കേരളത്തിന്‍റെ പ്രവര്‍ത്തനത്തെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തതാണ്. കേരള മാതൃക മറ്റു സംസ്ഥാനങ്ങള്‍ക്ക് പരിചയപ്പെടുത്തുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ അതു റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണ് സ്രവ പരിശോധന ഉണ്ടായിരുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ശ്രമിച്ച് സര്‍ക്കാര്‍ മേഖലയില്‍ 15 സ്ഥാപനങ്ങളില്‍ ടെസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തി. അവയ്ക്ക് ഐസിഎംആറിന്‍റെ അംഗീകാരവും നേടിയെടുത്തു. മാത്രമല്ല, അഞ്ച് സ്വകാര്യ ലാബുകള്‍ക്കും ഇപ്പോള്‍ ടെസ്റ്റിങ് അംഗീകാരമുണ്ട്. ആദ്യഘട്ടത്തില്‍ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറില്‍ നിന്നും ലഭിച്ചിരുന്നുള്ളു.

എന്നാല്‍, ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള ടെസ്റ്റിങ്ങിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ലഭിച്ച കിറ്റുകള്‍ നാം ശ്രദ്ധയോടെ വിനിയോഗിച്ചു. ഇപ്പോള്‍ പുറത്തുനിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയതോടെ കൂടുതല്‍ ടെസ്റ്റിന്‍റെ ആവശ്യം വന്നിരിക്കുകയാണ്. അത് കണക്കിലെടുത്ത് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചു. ദിവസം ശരാശരി 3,000 ടെസ്റ്റുകളാണ് ഇനി ചെയ്യുന്നത്.

ടെസ്റ്റ് ചെയ്യുന്നതിന് അതിന് ഐസിഎംസിആറിന്‍റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശമുണ്ട്. അത് കാര്യക്ഷമതയോടെ ചെയ്യുന്നുണ്ട്. വ്യാപകമായി ആന്‍റിബോഡി ടെസ്റ്റ് നടത്താന്‍ നാം തീരുമാനിച്ചിരുന്നു. എന്നാല്‍, ഐസിഎംആര്‍ വഴി ലഭിച്ച കിറ്റുകള്‍ക്ക് ഗുണനിലവാരമുണ്ടായിരുന്നില്ല. അതു ഉപയോഗിക്കേണ്ടെന്ന് അവര്‍ തന്നെ നിര്‍ദേശിക്കുന്ന സ്ഥിതിയുണ്ടായി. അതുകാരണമാണ് ആന്‍റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ കഴിയാതിരുന്നത്.

സമൂഹത്തില്‍ രോഗം പടരുന്നുണ്ടോ എന്നറിയാനുള്ള സെന്‍റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ് കേരളം നല്ല നിലയില്‍ നടത്തുന്നുണ്ട്. അങ്ങനെയാണ് സമൂഹവ്യാപനമുണ്ടായില്ല എന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയത്. എന്നാല്‍, ഇന്നത്തെ സാഹചര്യം വിലയിരുത്തിയാല്‍ നാളെ സാമൂഹ്യവ്യാപനം ഉണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല.

ഐസിഎംആര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ജലദോഷപ്പനിയുള്ളവരെയും ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കാരണം, കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് ജലദോഷപ്പനി ബാധിച്ചവരിലും കാണുന്നത്.

സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കിലും വ്യക്തമാകും. കാരണം, ഇവിടെ ജനങ്ങള്‍ ജാഗ്രതയോടെ ഒറ്റക്കെട്ടായി പൊരുതുകയാണ്. ഈ രോഗം ഒളിച്ചുവെയ്ക്കാനോ മറച്ചുപിടിക്കാനോ കഴിയില്ല. രോഗം ബാധിച്ചവര്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിന് ഇടയാകും. കൊവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതില്‍ ആളുകള്‍ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. നമ്മുടെ മരണനിരക്ക് 0.5 ശതമാനമാണ്. ദേശീയ നിരക്ക് 2.89 ശതമാനം. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും കേരളം മുന്നിലാണ്.

വ്യാജ പ്രചാരണങ്ങളിലൂടെയും കണക്കുകള്‍ പൂഴ്ത്തിവെയ്ക്കുന്നു എന്ന് ആക്ഷേപിക്കുന്നതിലൂടെയും കേരളത്തിന്‍റെ ഈ മുന്നേറ്റത്തെ മറച്ചുവെയ്ക്കാനാവില്ല. ടെസ്റ്റുകളുടെ കണക്ക് തെറ്റായി പറഞ്ഞതിന്‍റെ പേരില്‍ കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുണ്ടാകാം- അതില്‍ കേരളമില്ല. കേരളത്തെക്കുറിച്ച് അഭിനന്ദന വാക്കുകള്‍ മാത്രമേ കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നടക്കം വന്നിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it