Kerala

എസ്ബിഐയില്‍ 8500 ഒഴിവുകളില്‍ അപ്രന്റീസുമാരെ നിയമിക്കാന്‍ നീക്കമെന്ന്; പ്രതിഷേധവുമായി എഐബിഇഎ

അപ്രന്റീസ് നിയമനം ബാങ്ക് ജീവനക്കാര്‍ക്ക് മാത്രമല്ല, ഇടപാടുകാര്‍ക്കും ലക്ഷക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കും ദോഷകരമായ നീക്കമാണ്. ഇത് ക്ലാര്‍ക്ക് തസ്തികയിലെ സ്ഥിരനിയമനങ്ങള്‍ ഇല്ലാതാക്കുന്ന നീക്കത്തിന്റെ ഭാഗമാണെന്ന് എ ഐ ബി ഇ എ ജനറല്‍ സെക്രട്ടറി സി ഡി ജോസന്‍ പറഞ്ഞു

എസ്ബിഐയില്‍ 8500 ഒഴിവുകളില്‍ അപ്രന്റീസുമാരെ നിയമിക്കാന്‍ നീക്കമെന്ന്; പ്രതിഷേധവുമായി എഐബിഇഎ
X

കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 8500 ഒഴിവുകളില്‍ അപ്രന്റീസുമാരെ നിയമിക്കാനുള്ള നീക്കം പിന്‍വലിച്ച് സ്ഥിരം നിയമനങ്ങള്‍ നടത്തണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍(എ ഐ ബി ഇ എ) ആവശ്യപ്പെട്ടു.സ്‌കില്‍ ഇന്ത്യ ആന്റ് നാഷണല്‍ അപ്രന്റിസ് ഷിപ്പ് പ്രൊമോഷന്‍ സ്‌കീം മുന്‍നിര്‍ത്തി 8500 അപ്രന്റീസുകളെ നിയമിക്കാനുള്ള പരസ്യം 2020 നവംബര്‍ 20 ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. ബിരുദധാരികളായവര്‍ക്ക് അപ്രന്റിസ് നിയമനത്തിന് 2021 ജനുവരിയില്‍ നടത്തുന്ന എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാനുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്.

അപ്രന്റീസ്ഷിപ്പ് 3 വര്‍ഷത്തേക്കാണ്. ആദ്യ വര്‍ഷം 15000 രൂപ, രണ്ടാം വര്‍ഷം 16500 രൂപ, മൂന്നാം വര്‍ഷം 19000 രൂപ എന്ന വിധത്തിലാണ് പ്രതിഫലം. മറ്റു് ആനുകൂല്യങ്ങളൊന്നുമില്ല.അപ്രന്റീസ് നിയമനം ബാങ്ക് ജീവനക്കാര്‍ക്ക് മാത്രമല്ല, ഇടപാടുകാര്‍ക്കും ലക്ഷക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കും ദോഷകരമായ നീക്കമാണ്. ഇത് ക്ലാര്‍ക്ക് തസ്തികയിലെ സ്ഥിരനിയമനങ്ങള്‍ ഇല്ലാതാക്കുന്ന നീക്കത്തിന്റെ ഭാഗമാണെന്ന് എ ഐ ബി ഇ എ ജനറല്‍ സെക്രട്ടറി സി ഡി ജോസന്‍ പറഞ്ഞു. നിലവില്‍ പതിനായിരക്കണക്കിനു ഒഴിവുകളുള്ള ബാങ്കില്‍ അപ്രന്റീസുമാരെ താല്‍ക്കാലികമായി നിയമിക്കുന്നത് റിക്രൂട്ട്‌മെന്റ് മരവിപ്പിക്കുവാനാണ്. എസ് ബി ഐയില്‍ പ്യൂണ്‍, സ്വീപ്പര്‍ സ്ഥിര നിയമനങ്ങള്‍ 1997ല്‍ നിര്‍ത്തലാക്കിയതാണ്.

ബാങ്കിംഗ് എന്നത് മറ്റു വ്യവസായ സ്ഥാപനങ്ങള്‍ പോലെയല്ല. ഇടപാടുകാരുടെ പണമിടപാടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രതയും സുരക്ഷയും ആവശ്യമാണ്. ഇടപാടുകാരുടെ സ്വകാര്യത സൂക്ഷിക്കേണ്ടതുണ്ട്. അസ്ഥിരമായ തൊഴില്‍ നിയമനങ്ങള്‍ ഇടപാടുകാരുടെ ഇത്തരം അവകാശങ്ങളെ ഇല്ലാതാക്കും.പത്രപരസ്യത്തില്‍ അപ്രന്റീസിന്റെ ഉത്തരവാദിത്വങ്ങള്‍ എന്നുള്ളിടത്ത് ബാങ്ക് സൂചിപ്പിയ്ക്കുന്നത് 'ഇത് തൊഴിലിനുള്ള ബാങ്ക് നിയമനമല്ല' എന്നാണ്. അപ്രന്റിസ്ഷിപ്പിലൂടെ ലഭിക്കുന്ന കഴിവുകള്‍ തുടര്‍ന്നുപയോഗി്ക്കാന്‍ അവരെ പ്രാപ്തമാക്കണമെന്നാണ് കാഴ്ചപ്പാടു്. പക്ഷെ, വളരെയേറെ നിയന്ത്രണങ്ങളുള്ളതും ലൈസന്‍സ് ആവശ്യമായതുമയ ബാങ്കിംഗ് സ്ഥാപനം തുടങ്ങാനോ നടത്താനോ വ്യക്തികള്‍ക്ക് അസാധ്യമെന്നിരിക്കെ ബാങ്കിംഗ് കഴിവുകള്‍ വികസിപ്പിയ്ക്കുന്നത് എന്തിന് വേണ്ടിയാണെന്നും സി ഡി ജോസന്‍ ചോദിച്ചു.

ബാങ്കില്‍ തുടര്‍ സ്ഥിരനിയമനത്തിന് ഇവര്‍ക്ക് അര്‍ഹതയില്ല. ചിലവു കുറഞ്ഞ തൊഴില്‍ സൃഷ്ടിയ്ക്കും അതുവഴിയുള്ള ചൂഷണത്തിനും വേണ്ടിയുള്ള നീക്കമാണ് ടആഹ കൊണ്ടുവരുന്ന അപ്രന്റീസ്ഷിപ്പ് എന്ന ആശങ്ക ഉയരുന്നു. ഈ നീക്കം സ്ഥിരനിയമനം ഉപേക്ഷിക്കാനാണ്. രാജ്യത്തെ അപ്രന്റീസ്ഷിപ്പ് നിയമത്തിന്റെ തന്നെ ദുര്‍വിനിയോഗമാണിത്.അഭ്യസ്തവിദ്യരെ മൂന്നു വര്‍ഷത്തേയ്ക്ക് നിയോഗിച്ച് സ്ഥിര നിയമനം നല്‍കാതെ പിരിച്ചുവിട്ടാല്‍ അവരുടെ ഭാവി അപകടത്തിലാകും. തുടര്‍ന്നും തൊഴിലന്വേഷകരായി അവര്‍ മാറും. ജോലി സ്ഥിരത ഇല്ലാതാവും. സ്ഥിരം നിയമനങ്ങള്‍ക്കു പകരം പരിമിത കാലത്തേക്ക് മാത്രം (ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ്) നിയമനങ്ങളാവാമെന്ന മോദി സര്‍ക്കാരിന്റെ നയസമീപനത്തിന്റെ തുടര്‍ച്ചയായുമിതിനെ കാണാമെന്നും സി ഡി ജോസന്‍ പറഞ്ഞു.

സ്ഥിരം നിയമനം നിഷേധിച്ച് അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരെ വഞ്ചിക്കുന്ന നയം പിന്‍വലിക്കണം.ബാങ്കിടപാടുകാരുടേയും സാമ്പത്തിക ക്രയവിക്രയങ്ങളുടേയും സ്വകാര്യതയുടെയും രഹസ്യാത്മകതയുടെയും പ്രശ്‌നങ്ങളുണ്ട്. ഒരു മാതൃകാ ധനകാര്യ തൊഴില്‍ദായക സ്ഥാപനമായി നിലകൊള്ളേണ്ട എസ്ബിഐ ഇത്തരം ദ്രോഹകരമായ നടപടിയില്‍ നിന്നും ഉടനടി പിന്‍വാങ്ങണം.അപ്രന്റിസ്ഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കണമെന്നും 8500 തസ്തികകളില്‍ സ്ഥിരം നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ്ബിഐ മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സി ഡി ജോസന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it