Kerala

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും

നേരത്തെ രണ്ടു തവണ കേസ് പരിഗണിച്ചിരുന്നുവെങ്കിലും ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഇന്നത്തേയ്ക്ക് കോടതി മാറ്റിയത്.ദിലീപിന്റെ മൂന്‍കൂര്‍ ജാമ്യഹരജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.കേസിലെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് പരിഗണിക്കും
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ രണ്ടു തവണ കേസ് പരിഗണിച്ചിരുന്നുവെങ്കിലും ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഇന്നത്തേയ്ക്ക് കോടതി മാറ്റിയത്.ദിലീപിന്റെ മൂന്‍കൂര്‍ ജാമ്യഹരജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.കേസിലെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചു.കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണവും അതീവ ഗൗരവമുള്ളതുമാണന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കേസിന്റെ ഗൂഡാലോചന സംബന്ധിച്ച് ഇതിന് സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്.ഗൂഢാലോചനയുടെ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് ശാസാത്രീയ പരിശോധനയ്ക്ക് അയക്കണം. നിയമത്തിന്റെ പിടിയില്‍ നിന്നും വഴുതിമാറാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും അന്വേഷണ സംഘത്തിനുവേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികള്‍ കൂറു മാറിയിതിനു പിന്നിലും ദിലീപിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം.ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം.ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ദിലീപ് അതുകൊണ്ടു തന്നെ മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും അന്വേഷണ സംഘത്തിനു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ദിലീപിന്റെ വാദം.കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിചാരണക്കോടതി വിസ്തരിക്കാനിരിക്കെയാണ് തനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം. നാലു വര്‍ഷത്തിനു മുന്‍പു കേസിനാസ്പദമായ സംഭവുണ്ടായെന്നു ഇപ്പോള്‍ വെളിപ്പെടുത്തുന്നതു സംശയകരമാണെന്നും ദിലീപ് വാദിക്കുന്നു.പള്‍സര്‍ സുനി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു,സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി എന്നിങ്ങനെയായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.ഇതേ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.ദിലീപിന്റെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു,ഒരു വി ഐ പി എന്നിങ്ങനെയായിരുന്നു മറ്റു പ്രതികള്‍.ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആവശ്യപ്രകാരം ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ദിലീപ് സഹോദരന്‍ അനൂപ് എന്നിവരുടെ വീടുകുളിലും ഇവരുടെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.ദിലീപിന്റെ വീട്ടില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക്ക്,മൊബൈല്‍ ഫോണുകള്‍,പെന്‍ ഡ്രൈവുകള്‍, ടാബ് എന്നിവ പരിശോധനയില്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.ദിലീപിന്റെ സുഹൃത്തായ വ്യവസായി ശരതിന്റെ ആലുവയിലെ വീട്ടിലും സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൊച്ചിയിലെ ഫ് ളാറ്റിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിലെ വി ഐ പി ശരതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരത്തില്‍. ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെങ്കിലും ഇദ്ദേഹം ഹാജരായില്ലെന്നു മാത്രമല്ല.കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it