Kerala

പ്രകൃതി ദുരന്തം നേരിടാന്‍ 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന

16 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവന്‍ സമയ ജോലിയുള്ളവര്‍ ഒഴികെ) ഈ സേനയില്‍ ചേരാവുന്നതാണ്.

പ്രകൃതി ദുരന്തം നേരിടാന്‍ 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന
X
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജനസംഖ്യയില്‍ നൂറു പേര്‍ക്ക് ഒരു സാമൂഹിക സന്നദ്ധപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സേനയുടെ എണ്ണം കണക്കാക്കിയത്. 16 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏത് വ്യക്തിക്കും (മുഴുവന്‍ സമയ ജോലിയുള്ളവര്‍ ഒഴികെ) ഈ സേനയില്‍ ചേരാവുന്നതാണ്. സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സംഘം രൂപീകരിക്കും. ഏതു സമയത്തും എളുപ്പത്തില്‍ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

സന്നദ്ധസേനയുടെ ഘടനയും പരിശീലന പരിപാടിയും മന്ത്രിസഭ അംഗീകരിച്ചു. സേനയുടെ മേല്‍നോട്ടത്തിന് ഡയറക്ടറേറ്റ് രൂപീകരിക്കാനും തീരുമാനിച്ചു. സേനയുടെ പ്രഖ്യാപനം പുതുവര്‍ഷ ദിനത്തില്‍ നടക്കും. ജനുവരി 15ന് മുന്‍പായി 700 മാസ്റ്റര്‍ ട്രെയിനര്‍മാരെ കണ്ടെത്തും. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജനുവരി 10 മുതല്‍ 31 വരെ ലഭ്യമാകും. ഫെബ്രുവരി മാസം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 15 വരെ 14 ജില്ലകളിലും മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്ക് പിശീലനം നല്‍കും.

അഗ്‌നിരക്ഷാസേന, പോലിസ്, സംസ്ഥാന ദുരന്തപരിപാലന അതോറിറ്റി, അതോറിറ്റിയുടെ ഭരണ ചുമതലയുള്ള റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്‍സിസി, എന്‍എസ്എസ്, എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സേനയുടെ ഡയറക്ടറേറ്റ്. സംസ്ഥാനത്തെ കര-നാവിക-വ്യോമസേനാ വിഭാഗങ്ങളുടെ തലവന്മാരും ഡയറക്ടറേറ്റിന്റെ ഭാഗമായ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉണ്ടാവും. ഡയറക്ടറേറ്റിന്റെ ഭരണ ചുമതല പൊതുഭരണവകുപ്പിനായിരിക്കും.

ജില്ലാതലത്തില്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോര്‍പ്പറേഷന്‍ മേയറും ഉള്‍പ്പെടുന്ന സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഉണ്ടാവുക.

പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള പ്രതികരണ സംവിധാനമായാണ് സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്കു പുറമേ പ്രാദേശികമായി ഉണ്ടാകുന്ന ഏത് അപകട ഘട്ടത്തിലും സേനയുടെ സഹായം ഉറപ്പുവരുത്തും. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ആവര്‍ത്തിച്ചുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ സമൂഹമൊന്നാകെ ഒന്നിച്ചു നില്‍ക്കുകയുണ്ടായി. പ്രത്യേക ആഹ്വാനമൊന്നുമില്ലാതെ സമൂഹം വളരെവേഗം പ്രതികരിച്ചു. ഈ സന്നദ്ധത മികച്ച ദുരന്ത പ്രതികരണ സംവിധാനമായി മാറ്റുന്നതിനാണ് സേന രൂപീകരിക്കുന്നത്.

Next Story

RELATED STORIES

Share it