India

മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍

മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് ഒന്ന് മുതല്‍ മൂന്നാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മൂന്നാംഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിവിധ ഫാര്‍മ കമ്പനികളുമായും വിദഗ്ധ ഡോക്ടര്‍മാരുമായും നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം അറിയിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. സംസ്ഥാനങ്ങള്‍ക്കു കമ്പനികളില്‍നിന്ന് വാക്‌സിന്‍ നേരിട്ടു വാങ്ങാം.

കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാരിന് സൗജന്യമായി നല്‍കണമെന്ന് യോഗം തീരുമാനിച്ചു. ബാക്കി 50 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുവിപണിക്കും വിലയ്ക്ക് നല്‍കും. വാക്‌സിന്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിനും അനുമതി നല്‍കി. പൊതുവിപണിക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വാക്‌സിന്‍ ഡോസുകള്‍ക്ക് വില മുന്‍കൂട്ടി നിശ്ചയിക്കും. ഈ വിലയുടെ അടിസ്ഥാനത്തില്‍, സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യാശുപത്രികള്‍, വ്യാവസായിക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിര്‍മാതാക്കളില്‍നിന്ന് വാക്‌സിന്‍ ഡോസുകള്‍ വാങ്ങാം.

ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 45 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിവരുന്ന സൗജന്യ വാക്‌സിനേഷന്‍ ഇനിയും തുടരും. കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കേന്ദ്രം അവരുടെ വിഹിതത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്കോ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കോ വാക്‌സിനുകള്‍ അയക്കും. വാക്‌സിന്‍ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ ക്വാട്ടയെ ബാധിക്കും. നിലവിലുള്ള മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്ക് രണ്ടാമത്തെ ഡോസിനും മുന്‍ഗണനയുണ്ടായിരിക്കും. കൊവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് നിലവില്‍ രാജ്യത്ത് വാക്‌സിന്‍ നല്‍കിവരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത ആഴ്ചകളില്‍ മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കുന്നകാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. വാക്‌സിന്‍ സ്റ്റോക്കുകള്‍ തീര്‍ന്നുപോയതിനെക്കുറിച്ചും കേന്ദ്രത്തോട് പരാതിപ്പെട്ടിരുന്നു. 'ഒരിക്കലും ആഗ്രഹിക്കുന്നവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയല്ല, എല്ലായ്‌പ്പോഴും ആവശ്യമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it