India

മിഷോങ് ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്‌നാട്

മിഷോങ് ചുഴലിക്കാറ്റ് , തമിഴ്‌നാട് തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാന്‍ പ്രതീക്ഷിച്ചതിലും അധികം സമയം എടുത്തതാണ് ചെന്നൈക്ക് തിരിച്ചടിയായത്.

മിഷോങ് ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്‌നാട്
X



ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തീവ്രമായ പശ്ചാത്തലത്തില്‍ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്‌നാട്. നാളെ രാവിലെ കരതൊടുന്ന തീവ്ര ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാ തരത്തിലുമുള്ള മുന്‍കരുതലുകളും സ്വീകരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വന്ദേ ഭാരത് അടക്കം കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടിയാണ് ഇന്ന് റദ്ദാക്കിയത്. ഇക്കൂട്ടത്തില്‍ ചെന്നൈ - കൊല്ലം ട്രെയിനുമുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്.

ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയര്‍ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ 33 വിമാനങ്ങള്‍ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

മിഷോങ് ചുഴലിക്കാറ്റ് , തമിഴ്‌നാട് തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാന്‍ പ്രതീക്ഷിച്ചതിലും അധികം സമയം എടുത്തതാണ് ചെന്നൈക്ക് തിരിച്ചടിയായത്. രാവിലെ എട്ടരയോടെ തീവ്ര ചുഴലിക്കാറ്റായി മാറിയ മിഷോങ് ആന്ധ്രയിലെ ശ്രീഹരിക്കോട്ട ഭാഗത്തേക്ക് വേഗം നീങ്ങുമെന്ന പ്രതീക്ഷ യാഥാര്‍ത്ഥ്യമായില്ല. തമിഴ്‌നാട് തീരത്ത് നിന്ന് അകലെയല്ലാതെ കാറ്റ് തുടര്‍ന്നതോടെ ചെന്നൈയില്‍ മഴ കനത്തു. ആയിരത്തോളം മോട്ടോര്‍ പമ്പുകള്‍ ചെന്നൈ കോര്‍പ്പറേഷന്‍ സജീകരിച്ചെങ്കിലും ഇടവേളയില്ലാതെ മഴ തുടര്‍ന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി രാവിലെ തന്നെ ചെന്നൈയിലെ വിവിധ മേഖലകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. ജലസംഭരണികള്‍ നിറഞ്ഞുതുടങ്ങിയതോടെ അഡയാറിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ചെന്നൈയില്‍ മാത്രം 162 ക്യാംപുകളാണ് തുറന്നത്. കരസേനയുടെ മദ്രാസ് യൂണിറ്റിലെ 120 സൈനികരും ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തിലധികം സംഘങ്ങളും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി. വീടുകളില്‍ കുടുങ്ങിയ പലര്‍ക്കും ബോട്ടുകളില്‍ എത്തിയ സൈനികരുടെ രക്ഷാപ്രവര്‍ത്തനം ആശ്വാസമായി.

തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ , തിരുവള്ളൂര്‍ , കാഞ്ചീപുരം , ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ നാളെയും പൊതു അവധി പ്രഖ്യാപിച്ചു. നാളെ ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയില്‍ മിഷോങ് കര തൊടുമെന്നാണ് പ്രവചനം.







Next Story

RELATED STORIES

Share it