India

മുസ്‌ലിമായതിന്റെ പേരില്‍ ഡോക്ടര്‍ അഡ്മിറ്റ് ചെയ്തില്ല; പൂര്‍ണഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു, കുഞ്ഞ് മരിച്ചു

പ്രസവത്തിനായി ഗുരുതരാവസ്ഥയില്‍ ഒരു സ്ത്രീ ആശുപത്രിയിലെത്തിയെന്നും അവരെ ജയ്പൂരിലേക്ക് റഫര്‍ ചെയ്തുവെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നുമായിരുന്നു ഭരത്പൂര്‍ ജനാന ആശുപത്രി സൂപ്രണ്ട് ഡോ. രൂപേന്ദ്ര ഝായുടെ വിശദീകരണം.

മുസ്‌ലിമായതിന്റെ പേരില്‍ ഡോക്ടര്‍ അഡ്മിറ്റ് ചെയ്തില്ല; പൂര്‍ണഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു, കുഞ്ഞ് മരിച്ചു
X

ജയ്പൂര്‍: മുസ്‌ലിമായതിന്റെ പേരില്‍ പൂര്‍ണഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചു. ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലന്‍സില്‍ പ്രസവിച്ചു. എന്നാല്‍, കുഞ്ഞ് മരണപ്പെടുകയായിരുന്നു. രാജസ്ഥാന്‍ ഭരത്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. യുവതിയുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ഖാനാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മതവിവേചനം വെളിപ്പെടുത്തിയതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു. സിക്രിയില്‍നിന്നാണ് ഗര്‍ഭിണിയായ യുവതിയെ ഭരത്പൂര്‍ ജില്ലാ ആസ്ഥാനത്തെ ജനാന ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

എന്നാല്‍, മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരായതിനാല്‍ അഡ്മിറ്റ് ചെയ്യാനാവില്ലെന്നും ജയ്പൂരിലേക്ക് പോവണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെയുംകൊണ്ട് ആംബുലന്‍സില്‍ ജയ്പൂരിലേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍, വഴിമധ്യേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. തന്റെ കുഞ്ഞിന്റെ മരണത്തിന്റെ ഉത്തരവാദികള്‍ അധികാരികളാണെന്ന് ഇര്‍ഫാന്‍ ഖാന്‍ പ്രതികരിച്ചു. അതേസമയം, പ്രസവത്തിനായി ഗുരുതരാവസ്ഥയില്‍ ഒരു സ്ത്രീ ആശുപത്രിയിലെത്തിയെന്നും അവരെ ജയ്പൂരിലേക്ക് റഫര്‍ ചെയ്തുവെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നുമായിരുന്നു ഭരത്പൂര്‍ ജനാന ആശുപത്രി സൂപ്രണ്ട് ഡോ. രൂപേന്ദ്ര ഝായുടെ വിശദീകരണം. എന്നാല്‍, മുസ്‌ലിമായതിന്റെ ഗര്‍ഭിണിയായ യുവതിക്ക് ചികില്‍സ നിഷേധിച്ചതിനെതിരേ ആഞ്ഞടിച്ച് രാജസ്ഥാന്‍ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ് രംഗത്തെത്തി.

ഭരത്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. മൊനീത് വാലിയ ആണ് യുവതിക്ക് പ്രവേശനം നിഷേധിച്ചതെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ടൂറിസം മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥനത്തെ ആരോഗ്യമന്ത്രി ഭരത്പൂരില്‍നിന്നുള്ള എംഎല്‍എ കൂടിയാണ്. മതത്തിന്റെ പേരിലാണ് യുവതിയെ അഡ്മിറ്റ് ചെയ്യാതെ ജയ്പൂരിലേക്ക് അയച്ചത്. ഇതിനേക്കാള്‍ ലജ്ജാകരമായ മറ്റൊരു സംഭവമില്ല. ഇതൊരു മതേതരരാഷ്ട്രമാണ്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ അങ്ങേയറ്റം ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരത്പൂര്‍ ആശുപത്രിയിലുണ്ടായ സംഭവത്തെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും അപലപിച്ചു. കുറ്റക്കാരായ ആശുപത്രി ജീവനക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. നിരപരാധിയായ ഒരു കുഞ്ഞിന്റെ മരണത്തിന് അവര്‍ ഉത്തരവാദികളാണ്. മുസ്‌ലിം വിദ്വേഷം ഓരോ ദിവസം കഴിയുന്തോറും പുതിയ തലങ്ങളിലേക്കെത്തുകയാണെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it