India

പഞ്ചാബ് പോളിങ് ബൂത്തിലേക്ക്; നിലനിൽപിനുള്ള പോരാട്ടത്തിൽ പ്രമുഖ നേതാക്കൾ

നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രിയുമായ ചരൺജിത് സിംഗ് ചന്നി സ്വന്തം തട്ടകമായ ചാംകൗർ സാഹിബിൽ നിന്ന് വീണ്ടും ജനവിധി തേടുന്നു.

പഞ്ചാബ് പോളിങ് ബൂത്തിലേക്ക്; നിലനിൽപിനുള്ള പോരാട്ടത്തിൽ പ്രമുഖ നേതാക്കൾ
X

ന്യൂഡൽഹി: ചൂടേറിയ പ്രചാരണങ്ങൾക്കൊടുവിൽ പഞ്ചാബ് പോളിങ് ബൂത്തിലേക്ക്. ഞായറാഴ്ച ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തെ 117 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 1,304 സ്ഥാനാർത്ഥികൾ ജനവിധി തേടും. 2.14 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും.

നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും മൂന്ന് മുൻ മുഖ്യമന്ത്രിമാരും ഈ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നു. അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്ന, ശിരോമണി അകാലിദൾ രക്ഷാധികാരിയായ 94-കാരനായ പ്രകാശ് സിംഗ് ബാദൽ, രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന അഞ്ച് മാസം മുമ്പ് കോൺഗ്രസ് നീക്കം ചെയ്ത ക്യാപ്റ്റൻ അമരീന്ദർ സിങ്ങും മുൻ മുഖ്യമന്ത്രി രജീന്ദർ കൗർ ഭട്ടലും ഇത്തവണ മത്സര രംഗത്തുണ്ട്. അവർ യഥാക്രമം ലാംബി, പട്യാല, ലെഹ്‌റ ഗാഗ എന്നിവിടങ്ങളിൽ നിന്നാണ് മൽസരിക്കുന്നത്.

നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രിയുമായ ചരൺജിത് സിംഗ് ചന്നി സ്വന്തം തട്ടകമായ ചാംകൗർ സാഹിബിൽ നിന്ന് വീണ്ടും ജനവിധി തേടുന്നു. ബദൗറിലും അദ്ദേഹം മത്സരിക്കുന്നുണ്ട്. താൻ മത്സരിക്കുന്ന രണ്ട് സീറ്റുകളിൽ വിജയിക്കുക മാത്രമല്ല കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കുക എന്ന വെല്ലുവിളി കൂടിയാണ് ചന്നിയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പിലുള്ളത്.

അമൃത്‌സർ (ഈസ്റ്റ്) മണ്ഡലത്തിലാണ് പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു മൽസരിക്കുന്നത്. മുൻ അകാലി മന്ത്രി ബിക്രം സിങ് മജീതിയയാണ് സിദ്ദുവിന്റെ എതിരാളി. സിദ്ദുവിനും മജിത്തിയയ്ക്കും ഇത് നിലനിൽപിന്റെ പോരാട്ടമാണ്. കോൺഗ്രസിൽ പ്രസക്തി നിലനിർത്താൻ, സിദ്ദുവിന് സീറ്റ് നേടേണ്ടത് പ്രധാനമാണ്.

Next Story

RELATED STORIES

Share it