India

പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു

കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയാണെന്നും കോണ്‍ഗ്രസില്‍ തുടരുന്നത് അസാധ്യമാണെന്നും ചാക്കോ പറഞ്ഞു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്.

പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു
X

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയാണെന്നും കോണ്‍ഗ്രസില്‍ തുടരുന്നത് അസാധ്യമാണെന്നും ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് തലയില്ലാത്ത പാര്‍ട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്നു. ഒരുവര്‍ഷത്തിലേറെയായി പ്രസിഡന്റില്ലാതെയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോവുന്നത്. രാഹുല്‍ ഗാന്ധിയടക്കം പാര്‍ട്ടി നേതൃത്വത്തെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അത് പ്രകടമായി. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോണ്‍ഗ്രസുകാരനായി ഇരിക്കാനാവില്ല ചാക്കോ കുറ്റപ്പെടുത്തി. 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയമെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് നടപടിക്രമം അനുസരിച്ച് ഓരോ നിയോജക മണഡലത്തിലും പാനല്‍ സ്‌ക്രീനിങ് കമ്മിറ്റിക്ക് ലിസ്റ്റ് അയക്കണം. എന്നിട്ടാണ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയിലേക്കു അയക്കേണ്ടത്. ഇതൊന്നും നിലവില്‍ നടന്നിട്ടില്ല. പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ അതോ അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ്പുനേതാക്കളുടെ കൈയിലാണെന്നും പി സി ചാക്കോ ആരോപിച്ചു. കഴിഞ്ഞ കുറച്ചുകാലമായി കോണ്‍ഗ്രസ് നേതൃത്വത്തിന് അനഭിമതനാണ് ചാക്കോ.

ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന താന്‍ പിന്നീട് സംസ്ഥാന നേതൃത്വത്തിലേക്ക് മാറിയെങ്കിലും അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നാണ് ചാക്കോയുടെ ആക്ഷേപം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്നതും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നോട് കൂടിയാലോചന നടത്തിയില്ലെന്നും ചാക്കോയ്ക്ക് ആക്ഷേപമുണ്ട്. ഇടഞ്ഞുനില്‍ക്കുന്ന ചാക്കോയെ അനുനയിപ്പിക്കാന്‍ ദേശീയസംസ്ഥാന നേതൃത്വത്തില്‍നിന്നും ആരും മുന്നോട്ടുവന്നിട്ടില്ല. കോണ്‍ഗ്രസ് വിട്ടാല്‍ എവിടേയ്‌ക്കെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നേരത്തെ ചാക്കോ എന്‍സിപിയിലേക്ക് പോവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Next Story

RELATED STORIES

Share it