India

'ഇത് രാമരാജ്യമല്ല, കൊല്ലുന്ന രാജ്യം'; യുപിയിലെ കര്‍ഷക കൂട്ടക്കൊലയില്‍ ബിജെപിക്കെതിരേ ആഞ്ഞടിച്ച് മമത

ഇത് രാമരാജ്യമല്ല, കൊല്ലുന്ന രാജ്യം; യുപിയിലെ കര്‍ഷക കൂട്ടക്കൊലയില്‍ ബിജെപിക്കെതിരേ ആഞ്ഞടിച്ച് മമത
X

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേഡിയില്‍ കാറുകള്‍ ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപിക്കെതിരേ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വളരെ വിഷമിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമായ കാര്യങ്ങളാണ് അരങ്ങേറിയതെന്ന് മമത പറഞ്ഞു. ഇത് രാമരാജ്യമല്ല, പകരം കൊല്ലുന്ന രാജ്യമെന്ന് പറയേണ്ടിവരും. ഈ സംഭവത്തെ അപലപിക്കാന്‍ എനിക്ക് വാക്കുകളില്ല. ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യമില്ല. ഏകാധിപത്യമാണ്.

ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് സ്വേച്ഛാധിപത്യം മാത്രമേ ആവശ്യമുള്ളൂ. കര്‍ഷകര്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ അവിടെ സെഷന്‍ 144 ഏര്‍പ്പെടുത്തിയത്. ബിജെപി വാഗ്ദാനം ചെയ്ത രാമ രാജ്യമല്ല ഇത്. കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി- മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. ഭവാനിപൂരിലെ ഗുരുദ്വാര സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

കഴിഞ്ഞ ദിവസമാണ് യുപിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനം കര്‍ഷക സമരത്തിന് നേരേ പാഞ്ഞ് കയറിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കര്‍ഷകര്‍ മൃതദേഹങ്ങളുമായി സമരം ചെയ്തിരുന്നു. കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്നും ഉറപ്പുനല്‍കിയതോടെയാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിട്ടുനല്‍കുകയും ചെയ്തു. അതേസമയം, കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന ആരോപണം കേന്ദ്ര സഹമന്ത്രിയും മകനും നിഷേധിക്കുകയാണ് ചെയ്യുന്നത്. കര്‍ഷക കൂട്ടക്കൊലയ്‌ക്കെതിരേ രാജ്യവ്യാപക പ്രതിഷേധമുയരവെ സംഭവസ്ഥലത്തേക്ക് വരാന്‍ ശ്രമിച്ച പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ യുപി പോലിസ് വിവിധ സ്ഥലങ്ങളില്‍ തടഞ്ഞതും അറസ്റ്റ് ചെയ്തതും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി.

Next Story

RELATED STORIES

Share it