India

നിര്‍ഭയ കേസ്: പ്രതി വിനയ് ശര്‍മയുടെ ഹരജി സുപ്രിംകോടതി തള്ളി

ജയിലിലെ പീഡനം മാനസികനിലയെ ബാധിച്ചുവെന്നും ദയാഹരജി പരിഗണിക്കവെ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയ് കുമാറിന്റെ വാദം. അതേസമയം, വിനയിന്റെ മാനസികനിലയ്ക്ക് യാതൊരു തകരാറുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

നിര്‍ഭയ കേസ്: പ്രതി വിനയ് ശര്‍മയുടെ ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതി വിനയ്കുമാര്‍ ശര്‍മയുടെ ഹരജി സുപ്രിംകോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹരജി തള്ളിയതിനെതിരെയാണ് വിനയ്കുമാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ജയിലിലെ പീഡനം മാനസികനിലയെ ബാധിച്ചുവെന്നും ദയാഹരജി പരിഗണിക്കവെ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയ് കുമാറിന്റെ വാദം. അതേസമയം, വിനയിന്റെ മാനസികനിലയ്ക്ക് യാതൊരു തകരാറുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എ എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് രാഷ്ട്രപതി തീരുമാനമെടുത്തതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതിയുടെ സാമൂഹിക, സാമ്പത്തികസ്ഥിതി ദയാഹരജി പരിഗണിച്ചപ്പോള്‍ കണക്കിലെടുത്തില്ലെന്ന വാദം തെറ്റാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. രാഷ്ട്രപതി ദയാഹരജി തള്ളിയതിനെതിരേ മറ്റൊരു പ്രതിയായ മുകേഷ് സിങ് നല്‍കിയ രജി സുപ്രിംകോടതി നേരത്തെ നിരസിച്ചിരുന്നു. ഇതോടെ മുകേഷ് സിങ്ങിനും വിനയ് ശര്‍മയ്ക്കും വധശിക്ഷ ഒഴിവാക്കാന്‍ ഇനി നിയമപരമായ മറ്റു നടപടികളൊന്നും അവശേഷിക്കുന്നില്ല. അക്ഷയ് സിങ്ങിന്റെ ദയാഹരജിയും രാഷ്ട്രപതി തള്ളിയിട്ടുണ്ട്. എന്നാല്‍, അത് ചോദ്യംചെയ്ത് അക്ഷയ് സിങ് ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല.

കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത ഇതുവരെ തിരുത്തല്‍ ഹരജിയോ ദയാഹരജിയോ നല്‍കിയിട്ടുമില്ല. 2012 ഡിസംബര്‍ 16നാണ് വിനയ് ശര്‍മ ഉള്‍പ്പടെ ആറുപേര്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. ഒന്നാംപ്രതി രാംസിങ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ തൂങ്ങിമരിച്ചു. പ്രതികളിലൊരാള്‍ക്ക് കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇയാളെ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്ത് മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.

Next Story

RELATED STORIES

Share it