India

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം പരോക്ഷമായി സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വെള്ളിയാഴ്ച രാവിലെ 8.19നും 9.35നും ഇടക്കാണ് സിസിടിവി കാമറകളും സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനും പ്രവര്‍ത്തനരഹിതമായതെന്നാണ് ഭോപ്പാല്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. വൈദ്യുതിയില്ലാത്ത സാഹചര്യത്തില്‍ ജനറേറ്ററോ ഇന്‍വെര്‍ട്ടറോ ഉപയോഗിച്ച് സിസിടിവി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം പരോക്ഷമായി സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമായെന്ന് ഔദ്യോഗിക സ്ഥിരീകരണം. സംഭവം സ്ഥിരീകരിച്ച തെരഞ്ഞെടുപ്പ് കമീഷന്‍ വൈദ്യുത തകരാറാണ് കാമറകള്‍ പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്ന് വിശദീകരിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനിടെയാണ് സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമായെന്ന വാര്‍ത്ത പുറത്തുവന്നത്. മധ്യപ്രദേശിലും ചത്തീസ്ഗഡിലും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടു.

വെള്ളിയാഴ്ച രാവിലെ 8.19നും 9.35നും ഇടക്കാണ് സിസിടിവി കാമറകളും സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനും പ്രവര്‍ത്തനരഹിതമായതെന്നാണ് ഭോപ്പാല്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. വൈദ്യുതിയില്ലാത്ത സാഹചര്യത്തില്‍ ജനറേറ്ററോ ഇന്‍വെര്‍ട്ടറോ ഉപയോഗിച്ച് സിസിടിവി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതീവ സുരക്ഷ വേണ്ട സ്‌ട്രോങ് റൂമില്‍ വൈദ്യുതി നിലക്കുമ്പോള്‍ പകരം സംവിധാനമില്ലെന്ന ന്യായീകരണം അവിശ്വസനീയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു.

വോട്ടിങ് മെഷീനുകള്‍ സുരക്ഷിതമാണെന്നും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാന്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം സ്‌ട്രോങ് റൂമിലെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും കമീഷന്‍ അറിയിച്ചു. വോട്ടെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ് റൂമിലേക്ക് കൊണ്ടുപോവുന്നതിന് പകരം ബിജെപി നേതാവിന്റെ ഹോട്ടലിലേക്കു കൊണ്ടു പോവുകയായിരുന്നു. നമ്പറില്ലാത്ത വാഹനങ്ങളില്‍ ഇങ്ങനെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മധ്യപ്രദേശില്‍ നവംബര്‍ 28നായിരുന്നു തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കും.


Next Story

RELATED STORIES

Share it