India

മുസ്‌ലിം യുവാവിനു മര്‍ദനം; വിമര്‍ശിച്ച ഗംഭീറിനെതിരേ അനുപം ഖേര്‍

നമ്മുടേത് മതേതര രാജ്യമാണെന്നും പള്ളിയില്‍ നിന്നു മടങ്ങുകയായിരുന്ന യുവാവിനെ മര്‍ദിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള എംപിയുമായ ഗൗതം ഗംഭീറിന്റെ വിമര്‍ശനം. ഇതിനെതിരേയാണ് ചന്ദീഗഡില്‍ നിന്നുള്ള ബിജെപി എംപി കിരണ്‍ ഖേറിന്റെ ഭര്‍ത്താവു കൂടിയായ അനുപം ഖേര്‍ രംഗത്തെത്തിയത്

മുസ്‌ലിം യുവാവിനു മര്‍ദനം; വിമര്‍ശിച്ച ഗംഭീറിനെതിരേ അനുപം ഖേര്‍
X

ഗുരുഗ്രാം: പള്ളിയില്‍ നിന്നു മടങ്ങുകയായിരുന്ന യുവാവിനെ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ടു ക്രൂരമായി മര്‍ദിച്ചതിനെ വിമര്‍ശിച്ച ബിജെപി എംപി ഗൗതം ഗംഭീറിനെതിരേ നടന്‍ അനുപം ഖേര്‍. മാധ്യമങ്ങളുടെ കെണിയില്‍ വീഴാതെ ശ്രദ്ധിക്കണമെന്നും പ്രസ്താവനകളിലൂടെ ജനപ്രീതി പിടിച്ചു പറ്റാന്‍ ശ്രമിക്കരുതെന്നുമായിരുന്നു അനുപം ഖേറിന്റെ ഉപദേശം.

നമ്മുടേത് മതേതര രാജ്യമാണെന്നും പള്ളിയില്‍ നിന്നു മടങ്ങുകയായിരുന്ന യുവാവിനെ മര്‍ദിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള എംപിയുമായ ഗൗതം ഗംഭീറിന്റെ വിമര്‍ശനം. ഇതിനെതിരേയാണ് ചന്ദീഗഡില്‍ നിന്നുള്ള ബിജെപി എംപി കിരണ്‍ ഖേറിന്റെ ഭര്‍ത്താവു കൂടിയായ അനുപം ഖേര്‍ രംഗത്തെത്തിയത്.

ഇത്തരം പ്രസ്താവനകളില്‍ നിന്നു ഗംഭീര്‍ വിട്ടു നില്‍ക്കണം. മാധ്യമങ്ങളുടെ കെണിയില്‍ വീഴരുത്. ഇത്തരം പ്രസ്താവനകള്‍ നടത്തി ജനപ്രീതി പിടിച്ചുപറ്റാനും ശ്രമിക്കരുത്. പ്രസ്താവനകളിലൂടെയല്ല, പ്രവര്‍ത്തിയിലൂടെയാണ് ജനപ്രീതി ആര്‍ജിക്കേണ്ടത്- അനുപം ഖേര്‍ ട്വീറ്ററില്‍ കുറിച്ചു.

ശനിയാഴ്ചയാണ് ബിജെപി ഭരിക്കുന്ന ഹരിയാനയിലെ ഗുരുഗ്രാമില്‍ പള്ളിയില്‍ നിന്നു മടങ്ങിയ മുസ്‌ലിം യുവാവിനെ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ടു ഹിന്ദുത്വര്‍ ക്രൂരമായി ആക്രമിച്ചത്. പള്ളിയില്‍ നിന്നു നമസ്‌കാരം കഴിഞ്ഞു രാത്രി പത്തോടെ തന്റെ തയ്യല്‍ കടയിലേക്കു വരികയായിരുന്ന മുഹമ്മദ് ബര്‍കാത് ആലം എന്ന 25കാരനാണ് ഹിന്ദുത്വരുടെ ആക്രമണത്തിനിരയായത്. ഈ പ്രദേശത്ത് ഇനി തൊപ്പി ധരിക്കാന്‍ പാടില്ലെന്ന് അറിയിച്ച് ചുറ്റുംകൂടിയ അക്രമികള്‍ തുടര്‍ന്നു തൊപ്പി ഊരാന്‍ ആവശ്യപ്പെടുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പള്ളിയില്‍ പോയപ്പോള്‍ ധരിച്ചതാണ് തൊപ്പിയെന്ന് പറഞ്ഞതോടെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു തൊപ്പി ഊരി എറിയുകയും ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു മടിച്ചതോടെ വീണ്ടും മര്‍ദിക്കുകയും പന്നി മാംസം തീറ്റിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേസമയം, സഹായാഭ്യര്‍ഥന നടത്തിയെങ്കിലും ദൃക്‌സാക്ഷികള്‍ ആരും മുന്നോട്ടു വന്നില്ല. ഇതിനിടെ ബര്‍കാത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വടിയെടുത്തു ആക്രമിക്കുകയും ധരിച്ചിരുന്ന കുര്‍ത്ത വലിച്ചു കീറുകയും ചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ബന്ധു മുര്‍തുജയാണ് സാരമായി പരിക്കേറ്റ ബര്‍കാതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Next Story

RELATED STORIES

Share it