India

ഗാര്‍ഗി വനിതാ കോളജിലെ ലൈംഗികാതിക്രമം; പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

കോളജിന് സമീപത്തുണ്ടായിരുന്ന 23 ഓളം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് പ്രതികളെ കണ്ടെത്തിയത്. പ്രതികള്‍ ഗെയ്റ്റ് ചാടിക്കടന്ന് കോളജിനകത്ത് പ്രവേശിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഗാര്‍ഗി വനിതാ കോളജിലെ ലൈംഗികാതിക്രമം; പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
X

ന്യൂഡല്‍ഹി: ഗാര്‍ഗി വനിതാ കോളജില്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവച്ചില്‍ അറസ്റ്റിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സാകേത് ജില്ലാ കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ അറസ്റ്റിലായ 10 പ്രതികളെയും തിഹാര്‍ ജയിലിലേക്കാണ് അയക്കുക. അറസ്റ്റിലായവരെല്ലൊം 18 മുതല്‍ 25 വയസ് പ്രായമുള്ളവരും ഡല്‍ഹി- എന്‍സിആര്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുമാണ്.

അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് പോലിസിന്റെ വിശദീകരണം. കോളജിന് സമീപത്തുണ്ടായിരുന്ന 23 ഓളം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് പ്രതികളെ കണ്ടെത്തിയത്. പ്രതികള്‍ ഗെയ്റ്റ് ചാടിക്കടന്ന് കോളജിനകത്ത് പ്രവേശിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോളജിനകത്തെത്തിയ പ്രതികള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ജയ് ശ്രീറാം വിളിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

വാര്‍ഷിക കോളജ് ഫെസ്റ്റിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ നടക്കുന്നതിനിടെയാണ് വനിതാ കോളജില്‍ ഒരുസംഘം അതിക്രമിച്ച് കടന്നതും വിദ്യാര്‍ഥിനികളെ ഉപദ്രവിച്ചതും. കാംപസില്‍ 30ലധികം ആളുകളെത്തിയെന്നാണ് വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നത്. ഇക്കാര്യം കോളജ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സമൂഹികമാധ്യമങ്ങളിലൂടെ വിദ്യാര്‍ഥിനികള്‍ തങ്ങള്‍ നേരിട്ട ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

പാര്‍ലമെന്റിലെ ഇരുസഭകളിലും സംഭവം ചര്‍ച്ചയായതോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. പിന്നാലെ ഡല്‍ഹി പോലിസ് കേസെടുക്കുകയായിരുന്നു. 11 ടീമുകളായി തിരിഞ്ഞാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ബാക്കിയുള്ള പ്രതികളെ കണ്ടെത്തുന്നതിനായി അവര്‍ പഠിക്കുന്ന കോളജില്‍ പരിശോധന നടത്തുമെന്ന് ഡിസിപി അതുല്‍ താക്കൂര്‍ അറിയിച്ചു. ഐപിസി 452, 354, 509, 32 പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it