India

മൂന്നാം തരംഗത്തില്‍ കൊവിഡ് വ്യാപനം വേഗത്തിലാവും; മുന്നറിയിപ്പുമായി സര്‍ക്കാര്‍ വിദഗ്ധ പാനല്‍ അഗം

രോഗപ്രതിരോധശേഷി നഷ്ടപ്പെടല്‍, വാക്‌സിനേഷന്റെ ഫലം, കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ എന്നിവയാവും മൂന്നാം തരംഗത്തിലെ നിര്‍ണായക ഘടകങ്ങള്‍. മൂന്നാം തരംഗം സംബന്ധിച്ച് സമിതി നടത്തിയ വിലയിരുത്തലുകളുടെ വിശദാംശങ്ങള്‍ ഉടന്‍ ഔദ്യോഗികമായി പുറത്തുവിടുമെന്ന് അഗര്‍വാള്‍ അറിയിച്ചു.

മൂന്നാം തരംഗത്തില്‍ കൊവിഡ് വ്യാപനം വേഗത്തിലാവും; മുന്നറിയിപ്പുമായി സര്‍ക്കാര്‍ വിദഗ്ധ പാനല്‍ അഗം
X

ന്യൂഡല്‍ഹി: കൊവിഡിന് അനുയോജ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൂന്നാം തരംഗത്തില്‍ വൈറസ് കേസുകള്‍ അതിവേഗം പടരുമെന്ന് മുന്നറിയിപ്പ്. ജാഗ്രത പാലിക്കാത്തപക്ഷം കൊവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിനും നവംബറിനും മധ്യേ ഏറ്റവും ഉയര്‍ന്ന നിലയിലെത്താമെന്ന് രോഗവ്യാപനം വിലയിരുത്താന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയം രൂപീകരിച്ച വിദഗ്ധ പാനലിലെ ശാസ്ത്രജ്ഞനായ ഡോ.മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി. മൂന്നാം തരംഗത്തില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം രണ്ടാം തരംഗത്തില്‍ പ്രതിദിനം രോഗം ബാധിച്ചവരുടെ പകുതി മാത്രമായിരിക്കും. എന്നാല്‍, പുതിയ വകഭേദങ്ങളുണ്ടായാല്‍ മൂന്നാം തരംഗത്തില്‍ രോഗവ്യാപനം അതിരൂക്ഷമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

SUTRA (S-Susceptible, U-Undetected, T-Tested (positive) and Removed Approach) എന്ന രീതി ഉപയോഗിച്ച് കൊവിഡ് വ്യാപനം സംബന്ധിച്ച നിഗമനങ്ങളിലെത്തിച്ചേരുന്ന വിദഗ്ധ സമിതിയിലെ അംഗമാണ് ഡോ. അഗര്‍വാള്‍. ഗണിതശാസ്ത്ര മാതൃകകള്‍ ഉപയോഗിച്ച് കൊവിഡിന്റെ തീവ്രത പ്രവചിക്കാന്‍ ലക്ഷ്യമിട്ടുള്ള വിദഗ്ധസമിതി ശാസ്ത്രസാങ്കേതിക മന്ത്രാലയം കഴിഞ്ഞവര്‍ഷമാണ് രൂപീകരിച്ചത്. കാണ്‍പൂര്‍ ഐഐടിയിലെ ശാസ്ത്രജ്ഞനായ അഗര്‍വാളിന് പുറമെ ഹൈദരാബാദ് ഐഐടിയിലെ ശാസ്ത്രജ്ഞന്‍ എം വിദ്യാസാഗര്‍, ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ഉപമേധാവി ലഫ്.ജനറല്‍ മാധുരി കനിത്കര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

രോഗപ്രതിരോധശേഷി നഷ്ടപ്പെടല്‍, വാക്‌സിനേഷന്റെ ഫലം, കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ എന്നിവയാവും മൂന്നാം തരംഗത്തിലെ നിര്‍ണായക ഘടകങ്ങള്‍. മൂന്നാം തരംഗം സംബന്ധിച്ച് സമിതി നടത്തിയ വിലയിരുത്തലുകളുടെ വിശദാംശങ്ങള്‍ ഉടന്‍ ഔദ്യോഗികമായി പുറത്തുവിടുമെന്ന് അഗര്‍വാള്‍ അറിയിച്ചു. കൊവിഡിന്റെ മൂന്നാം തരംഗത്തിനിടെ രാജ്യത്തെ പ്രതിദിന കേസുകള്‍ 1.5 ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ ഉയരാം. ചിലപ്പോള്‍ 50,000 മുതല്‍ ഒരുലക്ഷം വരെ പ്രതിദിന കേസുകളുണ്ടാവും. രണ്ടാംതരംഗത്തില്‍ രേഖപ്പെടുത്തിയ പ്രതിദിന കേസുകളുടെ പകുതിയില്‍ താഴെയാണിത്.

ആഗസ്തില്‍ രണ്ടാം തരംഗം അവസാനിക്കുമെന്നും ജീവിതം സാധാരണ നിലയിലേക്ക് പോവുമെന്നും പുതിയ പരിവര്‍ത്തനങ്ങളൊന്നുമുണ്ടാവില്ലെന്നുമുള്ള ശുഭാപ്തിവിശ്വാസത്തിലാണ് ഞങ്ങള്‍. മെയ് ആദ്യ പകുതിയോടെ ഉച്ചസ്ഥായിയിലെത്തിയ രണ്ടാം തരംഗം രാജ്യത്ത് നിരവധി ജീവനുകള്‍ കവര്‍ന്നിരുന്നു. ആശുപത്രികള്‍ നിറയുന്ന അവസ്ഥയുമുണ്ടായി. രണ്ടാം തരംഗത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇത്. വാക്‌സിനേഷനില്‍ വന്‍ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ മൂന്നും നാലും തരംഗങ്ങള്‍ക്കുള്ള സാധ്യത കുറവാണ്. ചിലപ്പോള്‍ ആഗസ്തില്‍ 25 ശതമാനത്തില്‍ കൂടുതല്‍ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്നും ഡോ. അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാലിത് വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് ആയിരിക്കില്ലെന്നും ശാസ്ത്രജ്ഞന്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാം തരംഗത്തില്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്ന സാഹചര്യം വളരെ കുറവായിരിക്കുമെന്ന് സമിതിയിലെ മറ്റൊരു അംഗം എം വിദ്യാസാഗര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. യുകെയുടെ ഉദാഹരണം ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കര്യം പറഞ്ഞത്. ജനുവരിയില്‍ 60,000 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു, ദിവസേന 1,200 മരണങ്ങള്‍. എന്നിരുന്നാലും, നാലാമത്തെ തരംഗത്തില്‍, ഈ എണ്ണം 21,000 കേസുകളായി കുറഞ്ഞു, വെറും 14 മരണങ്ങള്‍. യുകെയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട കേസുകള്‍ കുറയ്ക്കുന്നതില്‍ വാക്‌സിനേഷന്‍ ഒരു പ്രധാന പങ്ക് വഹിച്ചെന്നും വിദ്യാസാഗര്‍ പിടിഐയോട് പറഞ്ഞു.

Next Story

RELATED STORIES

Share it