India

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കുടിശ്ശികയിനത്തില്‍ കിട്ടാനുള്ളത് 1,47,350 കോടി; വീഴ്ചവരുത്തിയവരുടെ പട്ടിക പുറത്തുവിട്ടു

കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിശദമായ പട്ടിക ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ശനിയാഴ്ച പുറത്തുവിട്ടു.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കുടിശ്ശികയിനത്തില്‍ കിട്ടാനുള്ളത് 1,47,350 കോടി; വീഴ്ചവരുത്തിയവരുടെ പട്ടിക പുറത്തുവിട്ടു
X

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകള്‍ക്ക് കുടിശ്ശികയിനത്തില്‍ കിട്ടാനുള്ളത് 1,47,350 കോടി രൂപയാണെന്ന് റിപോര്‍ട്ട്. 2019 സപ്ംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 2,426 കേസുകളിലായാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് ഇത്രയും രൂപ തിരികെലഭിക്കാനുള്ളത്. കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിശദമായ പട്ടിക ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ശനിയാഴ്ച പുറത്തുവിട്ടു.

ഏറ്റവും കൂടുതല്‍ കുടിശ്ശികയായി കിട്ടാനുള്ളതില്‍ മുന്നില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ആകെ 43,887 കോടി രൂപയാണ് എസ്ബിഐയ്ക്ക് കിട്ടാനുള്ളത്. പഞ്ചാബ് നാഷനല്‍ ബാങ്കിന് 22,370 കോടിയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 14,661 കോടി രൂപയും കിട്ടാനുണ്ട്. ആകെയുള്ള 2,426 കേസുകളില്‍ മൂന്ന് ബാങ്കുകളിലായുള്ള 1,365 കേസുകളും കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ചവരുത്തിയവരാണ്. ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ള (500 കോടി രൂപയും അതിനുമുകളിലും) 33 കടക്കാരില്‍നിന്നായി 32,737 കോടി രൂപയാണ് ബാങ്കുകള്‍ക്ക് തിരികെലഭിക്കാനുള്ളത്.

ഗീതാഞ്ജലി ജെംസ്, കിങ്ഫിഷര്‍ എയര്‍ലൈന്‍സ്, രുചി സോയ, റോട്ടോമാക്, സ്റ്റെര്‍ലിങ് ഓയില്‍ റിസോഴ്‌സസ് എന്നിവയാണ് മനപ്പൂര്‍വം വീഴ്ചവരുത്തിയ ഇടപാടുകാരില്‍ മുന്നിലുള്ളത്. കോടതിയുടെ പരിഗണനയിലുള്ള അഞ്ചുകോടി രൂപ നല്‍കാനുള്ള കേസുകളെല്ലാം മനപ്പൂര്‍വം വീഴ്ചവരുത്തിയവരുടെ പട്ടികയില്‍പ്പെടുന്നതാണ്. അതേസമയം, എന്‍പിഎ (നിഷ്‌ക്രിയ ആസ്തികള്‍) ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിരവധി വന്‍കിട കോര്‍പറേറ്റുകളുടെ കുടിശ്ശിക എന്‍പിഎയുടെ കീഴിലാണ് വരുന്നത്. പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 10 ലക്ഷം കോടിയിലധികം കടന്നതായാണ് റിപോര്‍ട്ട്.

അനില്‍ അംബാനി ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, വീഡിയോകോണ്‍ എന്നിവയാണ് എന്‍പിഎയുടെ പട്ടികയില്‍ മുന്നിലുള്ളത്. കുടിശ്ശിക തിരിച്ചടയ്ക്കാതെ മനപ്പൂര്‍വം വീഴ്ചവരുത്തിയവരെ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ അനുവദിക്കരുതെന്നും പൊതു ഓഫിസുകള്‍ നടത്താന്‍ അനുവദിക്കരുതെന്നും എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. വീഴ്ചവരുത്തിയവരുടെ വിവരം പുറത്തുവിടുന്നത് രാജ്യത്തിന്റെ താല്‍പ്പര്യപ്രകാരമാണ്. വീഴ്ചവരുത്തിയവരുടെ പേരുകള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം. കോര്‍പറേറ്റ് വായ്പകള്‍ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം.

മനപ്പൂര്‍വം വീഴ്ച വരുത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണം. ഇന്ന് പൊതുമേഖലാബാങ്കുകള്‍ വലിയ തോതില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വാണിജ്യബാങ്കുകളിലെ മൊത്തം നിക്ഷേപം 138 ലക്ഷം കോടിയിലധികം കടന്നിരിക്കുകയാണ്. സാധാരണക്കാരുടെ സമ്പാദ്യം ബാങ്കുകളില്‍ സുരക്ഷിതമാണ്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തണമെന്നും എല്ലാ ബാങ്കുകള്‍ക്കും മതിയായ മൂലധനം നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it