Districts

ഹൈകോടതി ഉത്തരവ് പോലിസ് അവഗണിച്ചു; അരീക്കോട് ഗതാഗതം താളം തെറ്റുന്നു

അരീക്കോട് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.

ഹൈകോടതി ഉത്തരവ് പോലിസ് അവഗണിച്ചു;  അരീക്കോട് ഗതാഗതം താളം തെറ്റുന്നു
X
അരീക്കോട്: അരീക്കാട് എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നത് പോലിസിന്റെ അനാസ്ഥയെന്ന് അരോപണമുയരുന്നു. താലൂക്ക് ആശുപത്രിയിലേക്കും എംഎസ്പി(തണ്ടര്‍ ബോള്‍ട്ട്) ക്യാംപ് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഭാഗത്തേക്കുള്ള പ്രധാന നിരത്തില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതാണ് ഗതാഗത കുരുക്കിന് ഇടയാക്കുന്നത്.

എല്ലാ ജില്ലകളിലേക്കും ബസ് സര്‍വ്വീസുള്ള അരീക്കോട് ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അശാസ്ത്രീയമായ റൂട്ട് പ്ലാനിംഗുമാണ് ഈ ഭാഗത്ത് തിരക്ക് ഉണ്ടാകുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. പൊതു നിരത്ത് പാര്‍ക്കിംഗിനായി സ്വകാര്യ വാഹന ഉടമകള്‍ ഉപയോഗിക്കുന്നത് തടയാന്‍ അരീക്കോട് പോലിസിന് കഴിയുന്നില്ല. അശാസ്ത്രീയ ട്രാഫിക് കാരണം നിലമ്പൂര്‍-കൊണ്ടോട്ടി മഞ്ചേരി മുക്കം കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഒരേ പ്രവേശന ഭാഗത്തിലൂടെ കടത്തിവിടുന്നതാണ് തടസമാകുന്നത്.

സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന സമയത്ത് സിഗ്‌നല്‍ ലൈറ്റ്, യുടേണ്‍ സിഗ്‌നല്‍ കാണിക്കാതെ തിരിക്കുന്നതുമൂലം സംസ്ഥാന പാതയിലൂടെ ഇരു ദിശകളിലേക്കും കടന്നു പോകുന്ന മറ്റു വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. പ്രധാന പാതയായതുകൊണ്ട് മറ്റു വാഹനങ്ങള്‍ക്ക് ബസ് സ്റ്റാന്‍ഡിലേക്കുള്ള വഴി തിരിച്ചറിയാന്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കാത്തത് പോലിസിന്റെ വീഴ്ചയായാണന്നാണ് വ്യാപാരികളും ടാക്‌സി െ്രെഡവര്‍മാരും വിലയിരുത്തുന്നത്. ഈ ഭാഗത്ത് കൂടിയുള്ള വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.

അരീക്കോട് നിലവിലെ ട്രാഫിക് സിസ്റ്റം പരിചയമുള്ള ബസ് ഡ്രൈവര്‍മാര്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും മാത്രമാണ് ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന ഭാഗം അറിയൂ. മറ്റു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍, ബൈക്ക് യാത്രക്കാര്‍ക്കും പ്രവേശന ഭാഗം അറിയാത്തതുകൊണ്ട് പെട്ടെന്ന് ബസുകള്‍ക്ക് പിറകിലും മുന്നിലും നിറുത്തേണ്ടി വരുന്നതാണ് അപകടത്തിന് ഇടയാക്കുന്നുണ്ട്.

അരീക്കോട് പോലിസും രാഷ്ട്രീയ നേതൃത്വങ്ങളും ഇടപ്പെട്ടാണ് ട്രാഫികില്‍ മാറ്റം വരുത്തിയത്. മുന്‍പ് മുക്കം-കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ കെപിഎം ബൈപാസ് വഴിയും നിലമ്പൂര്‍ മഞ്ചേരി കൊണ്ടോട്ടി ഭാഗങ്ങളില്‍ നിന്നു വരുന്ന ബസുകള്‍ പോസ്റ്റാഫിസ് റോഡ് വഴിയുമാണ് സ്റ്റാന്‍ഡില്‍ പ്രവേശിച്ചിരുന്നത്. ഈ റൂട്ട് മാറ്റുകയും സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്ന ബസുകള്‍ പിറകിലേക്ക് എടുത്ത് പാര്‍ക്ക് ചെയ്യുന്ന രീതിയാക്കിയതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലെ പില്ലറില്‍ ബസിന്റ പിറക് വശം അമര്‍ന്ന് കുട്ടി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ രീതി മാറ്റുന്നതിന് അരീക്കോട് ബസ് ഓപ്പറേറ്റേഴസ് യൂനിയന്‍ ഹൈക്കോടതിയില്‍ കേസ് സമര്‍പ്പിക്കുകയും പഴയ രീതി തുടരാനുള്ള അനുമതി കോടതിയില്‍ നിന്ന് വാങ്ങുകയും ചെയ്തിരുന്നു. ഹൈ കോടതി ഉത്തരവ് ഉണ്ടായിട്ടും പഴയരീതി തുടരാന്‍ അരീക്കോട് പോലിസ് നടപടി സ്വീകരിച്ചില്ല. അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരമാണ് അരീകോടില്‍ ഗതാഗത കുരുക്കിന് കാരണമെന്ന് അരീക്കോട് മേഖല റോഡ് സുരക്ഷ സമിതി ഭാരവാഹികളായ കെ എം സലിം പത്തനാപുരം, കെ സി റഹിം പത്തനാപുരം പറഞ്ഞു.


Next Story

RELATED STORIES

Share it