News

ബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ ഹരജി വിനയാകും

ബഫര്‍ സോണ്‍ ദൂരപരിധി പത്ത് കിലോമീറ്റര്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി പി പ്രസാദ് 2017 ലാണ് ഹരിത ട്രൈബ്യൂണലിൽ ഹരജി നൽകുന്നത്. ആഗസ്ത് ആദ്യവാരം ഈ കേസിൽ വാദം നടന്നിരുന്നു.

ബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ ഹരജി വിനയാകും
X

ബഫര്‍ സോണില്‍ പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍ മലയോര മേഖലയിൽ ഉയർന്നുവരുന്ന പ്രക്ഷോഭത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴും കൃഷി മന്ത്രി പി പ്രസാദ് മുമ്പ് ഹരിത ട്രിബ്യൂണലിൽ നൽകിയ ഹരജി ഇടതുമുന്നണിക്ക് വിനയാകുന്നു. ജനവാസ, കൃഷിയിട മേഖലകളെ ബഫര്‍ സോണില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന് ജനവാസ കേന്ദ്രങ്ങളടക്കം വനമേഖലയ്ക്ക് ഒരു കിലോമീറ്റര്‍ വരെയുള്ള പ്രദേശം ബഫർ സോണായി നിശ്ചയിച്ച് ഇടതുസർക്കാർ തന്നെയായിരുന്നു 2019 ൽ ഉത്തരവിറക്കിയത്. ഇതിൽ നിന്ന് രക്ഷപ്പെടാൻ ഇടതുമുന്നണി ശ്രമിക്കുന്നതിനിടയിലാണ് കൃഷി മന്ത്രി പി പ്രസാദിന്റെ ആപ്പ് വിനയായിരിക്കുന്നത്.

2019ലെ സര്‍ക്കാര്‍ ഉത്തരവ് തിരുത്താന്‍ കഴിഞ്ഞ ജൂലൈ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ബഫര്‍ സോണ്‍ ദൂരപരിധി പത്ത് കിലോമീറ്റര്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി പി പ്രസാദ് 2017 ലാണ് ഹരിത ട്രൈബ്യൂണലിൽ ഹരജി നൽകുന്നത്. ആഗസ്ത് ആദ്യവാരം ഈ കേസിൽ വാദം നടന്നിരുന്നു. മന്ത്രിയാകും മുന്‍പാണ് പി പ്രസാദ് ഈ ഹരജി നല്‍കിയത്. മന്ത്രി പി പ്രസാദിന്റെ ഹരജി ഇപ്പോഴും ഹരിത ട്രൈബ്യൂണലിൽ നിൽക്കുന്നത് പ്രതിപക്ഷത്തിന് സർക്കാരിനെ അടിക്കാനുള്ള വടിയായി മാറും എന്നതിൽ തർക്കമില്ല. എങ്കിലും ഇടതുമുന്നണി ഈ വിഷയം ചർച്ചക്കെടുത്തില്ല എന്നതാണ് പുറത്തുവരുന്ന വിവരം.

മൂന്നാര്‍ അതീവ പരിസ്ഥിതി ലോലപ്രദേശമാണെന്നും പ്രദേശത്ത് ഒട്ടേറെ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്നും 2017 ൽ പി പ്രസാദ് നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന് ചുറ്റും 10 കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിയിലൂടെ ഇദ്ദേഹം ആവശ്യപ്പെട്ടത്. വന്യജീവി, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ വിവിധ വകുപ്പുകള്‍ പ്രയോഗിക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ടായിരുന്നു. കുറിഞ്ഞിമല വന്യജീവി സങ്കേതം ഉള്‍പ്പെട്ട മേഖലയിലാണ് നിയന്ത്രണം ആവശ്യപ്പെട്ടത്.

അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്ത ദേശീയ ഉദ്യാനങ്ങളുടേയും വന്യജീവി സങ്കേതങ്ങളുടേയും അതിര്‍ത്തി പുനര്‍നിശ്ചയിക്കുന്നതിന് ഇടപെടല്‍ നടത്താന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പറഞ്ഞിരുന്നത്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ദേശീയ ഉദ്യാനങ്ങളുടേയും വന്യജീവി സങ്കേതങ്ങളുടെയും വിജ്ഞാപനം പൂര്‍ത്തിയാകൂ.

എന്നാല്‍ കേരളത്തിലെ 23 സംരക്ഷിത പ്രദേശങ്ങളില്‍ കൊട്ടിയൂര്‍ ഒഴികെ ഒരിടത്തും വന്യജീവിത സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 18 മുതല്‍ 26എ വരെ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇത്തരം പ്രദേശങ്ങള്‍ നാഷണൽ വൈല്‍ഡ്ലൈഫ് ബോര്‍ഡിന്റെ പൂര്‍ണ അധീനതയില്‍ വരു എന്ന് നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്.

ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കി അന്തിമ വിജ്ഞാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത് ഉള്‍പ്പെടെയുള്ള വനംവകുപ്പിന്റെ എല്ലാ നടപടികളും അംഗീകരിച്ചാണ് ഇപ്പോൾ ഇറക്കിയിരിക്കുന്ന പുതിയ ഉത്തരവ്. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടേയും ചുറ്റുപാടുമുള്ള ജനവാസമേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതിന്‍മേലുള്ള ആക്ഷേപങ്ങള്‍ പരിഗണിച്ചശേഷം ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും കൃഷിയിടങ്ങളും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളും ഒഴിവാക്കിയാണ് നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് വനംവകുപ്പ് സമര്‍പ്പിച്ചത്.

സുപ്രിംകോടതിയുടെ 2022 ജൂണ്‍ മൂന്നിലെ ഉത്തരവിന്‍മേല്‍ പുനപ്പരിശോധന ഹരജി സമര്‍പ്പിക്കുന്നതിനും വനംവകുപ്പിനെ ചുമലപ്പെടുത്തിയാണ് ഉത്തരവ്. ബഫര്‍ സോണ്‍ ഒരു കിലോമീറ്ററാക്കിയുള്ള സുപ്രിംകോടതി വിധി ആശങ്ക ഉയര്‍ത്തിയപ്പോഴാണ് 2019 ലെ ഉത്തരവ് തിരുത്താന്‍ പ്രതിപക്ഷം അടക്കം ശക്തമായി രംഗത്തുവന്നത്. ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായമുയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം. മന്ത്രി സഭയിലെ ഒരം​ഗം തന്നെ സർക്കാർ നിലപാടിന് വിരുദ്ധമായി ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത് വരും ദിവസങ്ങളിൽ ചർച്ചകൾക്ക് വഴിവച്ചേക്കും.

Next Story

RELATED STORIES

Share it